Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 3, 2019

തിരുമാന്ധാംകുന്ന് ക്ഷേത്രം.

*തിരുമാന്ധാംകുന്ന് ക്ഷേത്രം..*

പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം  എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിർമ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്.

അങ്ങാടിപ്പുറത്തു തന്നെയാണ് പൂന്താനം ഇല്ലം. ജീർണ്ണാവസ്ഥയിലയിരുന്നുവെങ്കിലും ഇപ്പോള്‍ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാണം നടത്തി വരുന്നു.പൂന്താനം നമ്പൂതിരി തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസകനായിരുന്നു

കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപോരുന്നു..

സൂര്യവംശത്തിലെ രാജാവായിരുന്ന മന്ധത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മന്ധത മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ  മറുപടി...

ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതിദേവി  അറിയാതെ ഈ ശിവലിംഗം ശിവൻ മന്ധത മഹർഷിക്കു സമ്മാനിച്ചു...

പിറ്റേന്ന് തന്‍റെ  ശിവലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളിൽ വീണത്. ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു.

ഒടുവിൽ ഭദ്രകാളി വന്ന് ബലമായി തന്‍റെ  കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി.
മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു.

വിഷ്ണുവും ബ്രഹ്മാവും ശിവനും മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തിൽ ഉണ്ട്. മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി.കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇവിടുത്തേത്..

*തിരുമാന്ധാംകുന്ന് പൂരം:-*

മാമാങ്കംപോലെ 12 വർഷത്തിലൊരിക്കലായിരുന്നു തിരുമാന്ധാംകുന്നു പൂരം. കൊല്ലവർഷം 1058ൽ  തീപ്പെട്ട മങ്കടയിലെ വള്ളൂവക്കോനാതിരിയുടെ കാലം മുതൽ പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങി എന്ന് ചരിത്രം.

ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർത്തു ചരിത്രമായി മാറിയ ധീര ദേശാഭിമാനികളുടെ വീരസ്മരണകൾ പൂരത്തെ ചരിത്രത്തിന്‍റെ  ഭാഗാമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തിന് പുരാതനക്കാലം മുതൽ നടത്തിവന്ന ഉത്സവമാണ് പൂരമെന്ന് ഐതിഹ്യം. മാമാങ്കാവകാശം നഷ്ട്ടപ്പെട്ട വെള്ളാട്ടിരി ആ ഉത്സവത്തിനു കിടപിടിക്കത്തക്ക രീതിയിൽ തുടങ്ങിവെച്ച ഉത്സവമാണ് പൂരം..പണ്ട് മാമാങ്കത്തിനു ചാവേറുകൾ പുറപ്പെട്ടു പോയിരുന്ന കൽത്തറ ക്ഷേത്രത്തിനു സമീപം ഇപ്പോഴും കാണാം.

അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക.

ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്‍റെയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്‍റെ  ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.

ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.

ഇവിടെ യുവതികളോ പുരുഷന്മാരോ മൂന്നു തവണ മംഗല്യ പൂജ നടത്തുമ്പൊഴേക്കും അവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം.

മംഗല്യപൂജയ്ക്ക് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് അമ്പലത്തിലെ ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് ചാന്താട്ടം. വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് ചാന്താട്ടം വഴിപാട് നടത്തുന്നത്. ഭഗവതിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ വഴിപാടാണത്രേ. മിഥുനം, കര്‍ക്കടകം മാസങ്ങളിലാണ് ചാന്താട്ടം നടക്കുക.

തന്ത്രിയാണ് ചാന്താട്ടത്തിന്‍റെ കര്‍മങ്ങള്‍ ചെയ്യുന്നത്.
അഭീഷ്ട സിദ്ധിക്കായിട്ടാണ് ചാന്താട്ടം നേരുന്നത്. അതേസമയം ഭഗവതിയുടെ വിഗ്രഹത്തിന്‍റെ  സംരക്ഷണത്തിനും കൂടിയുള്ളതാണ് ചാന്താട്ടം. ദാരുവിഗ്രഹമാണ് ഇവിടുത്തെ ഭഗവതിയുടേത്.  ആറടിപൊക്കമുള്ള ഭദ്രകാളീ വിഗ്രഹം. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇവിടുത്തേത്. വിഗ്രഹത്തെ ചാന്തുകൊണ്ട് ആടിക്കുകയാണ് ചെയ്യുക. തേക്കുമരത്തിന്‍റെ  കറയില്‍ നിന്നെടുക്കുന്ന ചാന്ത് തയാറാക്കുന്നതും വിശേഷപ്പെട്ട രീതിയിലാണ്. പാലക്കാട്ട് നെന്മാറയിലെ വിത്തനശേരി ഗ്രാമത്തിലെ ഒരു കുടുംബക്കാരാണ് പരമ്പരാഗതമായി ചാന്ത് തയാറാക്കുന്നത്.

ചാന്താട്ടസമയത്ത് ദേവീഭാവം മാറുംപോലെ അനുഭവപ്പെടും. വിഗ്രഹത്തിന്‍റെ  എല്ലാ അലങ്കാരങ്ങളും അഴിച്ചുവച്ചാണ് ചാന്താടുക. പിന്നെ ഭഗവതിക്ക് ആഭരണങ്ങള്‍ ചാര്‍ത്തുന്നത് കന്നിമാസത്തിലെ ആയില്യം നാളിലാണ്. അതും ഒരു ആഘോഷച്ചടങ്ങാണ്. അന്ന് ഭഗവതിയുടെ പിറന്നാളായിട്ടാണ് പറയുക. ചാന്താട്ടത്തിന്‍റെ  നേരത്ത് എല്ലായ്‌പ്പോഴും മഴ പെയ്യാറുണ്ട്. ആ പതിവ് തെറ്റാറില്ല. ഭഗവതിയുടെ മനസ്സ് ഭക്തവാല്‍സല്യം കൊണ്ട് കുളിര്‍ന്നതാവുന്നു എന്നാണ് ഇതിനെപ്പറ്റി പറയുക.

മാന്ധാതാവിന്‍റെ  സമാധിസ്ഥാനവും ഇവിടെയാണെന്ന്‌ വിശ്വസിക്കുന്നു. തിരുമാന്ധാംകുന്ന്‌ എന്ന്‌ പേരുണ്ടുവാന്‍ കാരണമിതാണെന്നും പറയപ്പെടുന്നു.

രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം. ഇന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ഭൂതഗണങ്ങളെ തോൽപ്പിച്ചതിന്‍റെ  ഓർമ്മയ്ക്കാണ് ഇത്..

ഓം നമഃ ശിവായ

No comments:

Post a Comment