Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, September 13, 2020

ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ

_*“ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.”*_

താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു.ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌.
അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു.

വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു,
“ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌.” പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു.“പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറു വര്‍ഷമോ മൂന്നു വര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും.”

അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി.ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല.മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല.
ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല.

മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി.പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു  “അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌.”
മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പപാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി.മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല.നിന്ദിത കര്‍മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു.നിന്ദനീയങ്ങളായ കർമ്മങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു.സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതി ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി.ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മറച്ച്‌ അന്തർമുഖമാക്കി, ശാന്തനായി.അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു.

സ്തംഭേശ്വരന്‍

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍
_______________________________

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ . ആശ്ചര്യപ്പെടേണ്ട കാര്യമില്ല, കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭക്തരോട് വേലിയേറ്റത്തിന്‍റെ സമയം കൃത്യമായി പറയാന്‍ സാധിക്കുന്നതിനാല്‍ ഈ അപൂര്‍വ്വ ദൃശ്യം കണ്ട് സായൂജ്യമടയാന്‍ ധാരാളം ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന് ക്ഷേത്രത്തിലെ പൂജാരി വിദ്യാനന്ദ് പറയുന്നു. താരകാസുരന്‍ ദേവന്‍‌മാര്‍ക്കും സന്യാസിമാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട കാലം. ദേവഗണങ്ങളുടെ പടനായകനായി ആറാം വയസ്സില്‍ സ്ഥാനമേറ്റ ശിവ പുത്രനായ കാര്‍ത്തികേയന്‍ താരകാസുരനെ വധിച്ച് സ്വര്‍ഗ്ഗലോകത്തിന് ആശ്വാസം നല്‍കുന്നു . താരകാസുരന്‍ കടുത്ത ശിവഭക്തനായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികേയന് തന്‍റെ പ്രവര്‍ത്തിയില്‍ മനസ്താപമുണ്ടാവുന്നു. കാര്‍ത്തികേയന്‍റെ അവസ്ഥയ്ക്ക് പരിഹാരമായി താരകാസുരനെ നിഗ്രഹിച്ചിടത്ത് ഒരു ക്ഷേത്രം പണിയാന്‍ മഹാവിഷ്ണു നിര്‍ദ്ദേശിക്കുന്നു. കാര്‍ത്തികേയന്‍ ഈ ഉപദേശം അനുസരിക്കുന്നു.എല്ലാ ദേവകളും ചേര്‍ന്ന് “വിശ്വ നന്ദക്” എന്ന പേരില്‍ ഒരു തൂണ് സ്ഥാപിച്ചു. പരമേശ്വര ഭഗവാന്‍ ഈ തൂണില്‍ പ്രത്യക്ഷപ്പെട്ടു എന്നും അന്നുമുതല്‍ ക്ഷേത്രം “സ്തംഭകേശ്വര്‍” ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു എന്നുമാണ് സ്കന്ദപുരാണത്തില്‍ പറയുന്നത്.

മഹാശിവരാത്രിക്കും എല്ലാ അമാവാസി ദിനത്തിലും മഹാസ്തംഭേശ്വര ക്ഷേത്രത്തില്‍ വിശേഷ ഉത്സവങ്ങള്‍ നടക്കുന്നു. എല്ലാ പൌര്‍ണമി ദിനവും വിശേഷപ്പെട്ടതായി കണക്കാക്കുന്നു. സമുദ്രം നടത്തുന്ന ജലാഭിഷേകം കണ്ട് ഭക്തിലഹരിയില്‍ ആറാടാന്‍ വിദൂ‍രദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഇവിടെയെത്താറുണ്ട്. 
 
കടപ്പാട് -  Thonikkadavu Pulimuttathu Sreebhagavathy Kulathoor