Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, November 5, 2020

വ്യത്യസ്ത താണ്ഡവം

വ്യത്യസ്ത താണ്ഡവം 

   ശിവഭക്തനായ രാജശേഖരപാണ്ഡ്യന്‍ മധുരാപുരിയുടെ അധിപനായി വാണിടുന്ന കാലം. സകലകലകളിലും സമസ്തവിദ്യകളിലും നിപുണനായ അദ്ദേഹം  സാധാസമയവും ശിവപൂജയില്‍ മുഴുങ്ങി സ്വജീവിതം ജനസേവനത്തിലൂടെ കഴിഞ്ഞു പോയിരുന്നു. സകലകലാനിപുണനാണെങ്കിലും മഹേശന്‍െറ നൃത്തം അഭ്യസിക്കാമോ എന്ന് ശങ്കയുള്ളതുകൊണ്ട് മാത്രം നൃത്തം അഭ്യസിച്ചില്ല. പാണ്ഡ്യഭൂപതി സകലകലകളിലും ശ്രേഷ്ഠനാണെന്ന് ലോകത്തിലെല്ലായിടത്തും പ്രസിദ്ധമായിരുന്നു.

ആ കാലത്ത് ചോളരാജ്യം ഭരിച്ചിരുന്നു മറ്റൊരു ശിവഭക്തനായിരുന്നു കലികാലന്‍. പാണ്ഡരാജന്‍െറ പ്രസിദ്ധി അറിഞ്ഞ് തനിക്കും അദ്ദേഹത്തെപോലെ സകലകലാവല്ലഭന്‍ ആകമെന്ന് ഇച്ഛിച്ച് എല്ലാം വിദ്യകളും അഭ്യസിച്ചു. രാജശേഖരപാണ്ഡ്യനില്‍ നിന്നും വിഭിന്നനായി അദ്ദേഹം താണ്ഡവനൃത്തം അഭ്യസിച്ചിരുന്നു. എന്നാല്‍ പാണ്ഡ്യരാജന് താണ്ഡവനൃത്തം അറിയില്ലായെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ചോളരാജന് നൃത്തം അറിയാമെന്ന വിവരം ഒരു വിദ്വാനന്‍െറ സംഭാക്ഷണത്തില്‍ നിന്നും രാജശേഖരന്‍ അറിഞ്ഞു. പാണ്ഡ്യന് ഈ വിവരം കേട്ട് അതിയായ ലജ്ജയുണ്ടായി. 

നൃത്തത്തെ എങ്ങനെയെങ്കിലും അഭ്യസിക്കണമെന്ന് പാണ്ഡ്യന്‍ തീരുമാനിച്ചു. ശങ്കരഭക്തനായ രാജന്‍ ഇടതു കാല്‍പൊക്കി നൃത്തം പഠിക്കുമ്പോള്‍ ഇപ്രകാരമുള്ള ശങ്കയുണ്ടായി ' ശങ്കരന്‍ ചെയ്യുന്ന നൃത്തം എനിക്ക് പഠിക്കാമോ, എങ്കിലും ചോളരാജനോടുള്ള മാത്സര്യംകൊണ്ട് ഞാന്‍ പഠിക്കുന്നു. തന്‍െറ ഈ പ്രവൃത്തിയില്‍ മഹാദേവന് അപ്രീതിയുണ്ടാകുമോ , അദ്ദേഹം സ്വദാസന്‍മാരുടെ അപരാധങ്ങള്‍ പൊറുത്ത് കാത്തു രക്ഷിക്കുന്നവനല്ലേ. ഞാന്‍ കുറച്ച് സമയം മാത്രം ഒരു കാല്‍ പൊക്കി നില്‍ക്കുന്നത് കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു. ആ നിലയ്ക്ക് എപ്പോഴും ഒരു കാല്‍ തന്നെ ഉയര്‍ത്തി നൃത്തം ചെയ്യുന്ന ശങ്കരന് എത്രത്തോളം ദുഃഖമുണ്ടായിരിക്കണം. അഥവാ സര്‍വ്വം സഹിക്കുന്ന ശങ്കരരന് ഇതുകൊണ്ട് അല്പംപോലും ദുഃഖം ഇല്ലാതെന്നും വരാം '. ഇങ്ങനെ ചിന്തിച്ച് പാണ്ഡ്യന്‍ നൃത്ത അഭ്യസനം തുടര്‍ന്നു. ഒരു ശിവരാത്രി നാളില്‍ പതഞ്ജലിയോടൊത്ത് പാണ്ഡ്യരാജന്‍ നടരാജമൂര്‍ത്തിയെ വണങ്ങി. എത്ര പ്രണമിച്ചിട്ടും ,സ്തുതിച്ചിട്ടും രാജന്‍െറ മനസ്സ് അസ്വസ്ഥമായി നിന്നു. തന്നില്‍ പിറവി കൊണ്ട ആ ക്ലേശത്തെപ്പറ്റി അദ്ദേഹം ഓര്‍ത്തു. അങ്ങനെ രാജന്‍ നടരാജസമക്ഷം ശപഥം ചെയ്തു '' മഹേശന്‍ വളരെ കാലമായി ഒരുകാല്‍പൊക്കി നൃത്തം ചെയ്യുന്നു. ഒരുകാല്‍ പൊക്കി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ വളരെ വലുതായ ദുഃഖം അനുഭവിക്കയുണ്ടായി. അതിനാല്‍ അങ്ങ് ഇപ്പോള്‍ പൊക്കിയ കാല്‍ നിലത്തൂന്നി മറുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യണം.അവിടുന്ന് ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്‍െറ ശിരസ്സ്  വാള്‍കൊണ്ട് വെട്ടും.' ഇങ്ങനെ പറഞ്ഞ് അദ്ദേഹം സ്വശിരസ്സ് വെട്ടാന്‍ തയാറായി നിന്നു. 

തന്‍െറ ഭക്തന്‍െറ നിഷ്കളങ്ക സ്നേഹം മനസ്സിലാക്കി ശിവന്‍ അത്യധികം സന്തുഷ്ടനായി.അദ്ദേഹം നിലത്തുന്നിയ വലതുകാല്‍ പൊക്കി ,മറ്റേക്കാല്‍ ഊന്നി വ്യത്യസ്ത നൃത്തം ചെയ്യുവാന്‍ ആരംഭിച്ചു. സകലചരാചരങ്ങളും ശിവനെ പാടിസ്തുതിച്ചു ,ദേവന്മാര്‍ കരുണാമയന്‍െറ നൃത്തം കണ്ട് ആകാംഷഭരിതരായി , ത്രിലോകങ്ങങ്ങളിലും അദ്ദേഹത്തിന്‍െറ നടനത്തിന്‍െറ പ്രഭാവം പതിച്ചു. ഇതുകണ്ട രാജശേഖന്‍ ശിവനോടായി തന്‍െറ അഭ്യര്‍ത്ഥ ആരാഞ്ഞു. 'അവിടുന്ന് നിരവധി ക്ഷേത്രങ്ങളില്‍ ഇടതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്ത് വസിക്കുന്നുണ്ട്.ഈ തരത്തിലുള്ള നൃത്തം അവിടുന്ന് ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. അതിനാല്‍ പരമേശന്‍ ഈ നൃത്തം നിത്യവും ചെയ്ത് ഇവിടെ വസിക്കേണമേ.ഇത് ദര്‍ശിക്കുന്നവര്‍ക്ക് ഭക്തിയും മുക്തിയും ലഭിക്കും'. അപ്രകാരം ശിവന്‍ ഭക്തന്‍െറ ആഗ്രഹം സഫലീകരിച്ചു കൊടുത്തു. അന്നുമുതല്‍ക്ക്  വ്യത്യസ്തതാണ്ഡവകര്‍ത്താവായി ശിവനെ അറിയപ്പെടുന്നു. 

ഇതെല്ലാം സാക്ഷാല്‍ ശ്രീസ്കന്ദ കുമാരന്‍ അഗസ്ത്യര്‍ക്ക് പറഞ്ഞുകൊടുത്തതാണ്.
'സ്കന്ദന്‍െറ വാക്കുകള്‍ യാതൊരു കാരണവശാലും വ്യര്‍ത്ഥമായി തീരുകയില്ല ' എന്ന് പറഞ്ഞ് അഗസ്ത്യന്‍ തന്‍െറ വാക്കുകള്‍ ഹാലാസ്യമാഹാത്മത്തില്‍ അവസാനിപ്പിക്കുന്നു. ഇന്നും മധുരമീനാക്ഷ  ക്ഷേത്രത്തിലുള്ളത്  വ്യത്യസ്തതാണ്ഡവം ആടുന്ന നടരാജനാണ്.

എല്ലാം ശിവമയം
ഓം നമഃ ശിവയ 

നന്ദി
Adhena Jayakumar
SECRET OF SHIVA
https://m.facebook.com/groups/450322055320342/permalink/1283931808626025/