Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, November 19, 2019

വൈക്കത്ത് അഷ്ടമി

ഇന്ന് വൈക്കത്ത് അഷ്ടമിയാണ്. ഒരിയ്ക്കൽ ഖരൻ എന്ന അസുരൻ ശിവപ്രീതിക്കായി ചിദംബരത്തു പോയി കഠിനമായ വ്രതം അനുഷ്ഠിച്ചു.ഖരന്റെ തപസിൽ സംപ്രീതനായ മഹേശ്വരൻ മൂന്ന് ശിവലിംഗങ്ങൾ ഖരന് സമ്മാനിച്ചു.ഇടതു കൈയ്യിലും വലതുകൈയ്യിലും  കടിച്ചും പിടിച്ച് മൂന്ന് ശിവലിംഗങ്ങളുമായി ഖരൻ ആകാശമാർഗ്ഗെ യാത്ര ചെയ്തു.വൈക്കത്ത് എത്തിയപ്പോൾ ക്ഷീണം കാരണം വിശ്രമിക്കാൻ ഖരൻ താഴെയിറങ്ങി. വലതു കൈയ്യിലെ വിഗ്രഹം താഴെ വച്ച് ഖരൻ ഒന്നു മയങ്ങി.ഉണർന്നു യാത്ര തുടരാൻ നോക്കിയപ്പോൾ ശിവഭഗവാന്റെ വിഗ്രഹം അവിടെ ഉറച്ചിരിക്കുന്നതാണ് കണ്ടത്. എനിക്കിടെ ഇഷ്ടപ്പെട്ടു ഞാൻ ഇവിടെ ഇരുന്നോളാം എന്ന ഭഗവാന്റെ ആശീരി കേട്ട ഖരൻ തൊട്ടടുത്ത ആൽമരച്ചുവട്ടിൽ ധ്യാനത്തിലിരുന്ന വ്യഘ്രപാദമഹർഷിയെ വിഗ്രഹം ഏല്പിച്ചു. യാത്ര തുടർന്നു.വ്യാഘ്രപാദമഹർഷി ഭഗവാനെ ദിവസങ്ങളോളം ധ്യാനിച്ചു. വൃശ്ചികമാസത്തിലെ അഷ്ടമി നാളിൽ ഏഴരവെളുപ്പിന് ഭഗവാൻ പാർവ്വതി സമേതനായി മഹർഷിക്ക് ദർശനം നല്കി. ആദിവസമാണ് വൈക്കത്ത് അഷ്ടമിയാണ് ആഘോഷിക്കുന്നത് ഖരൻ ഇടതു കൈയിൽ കരുതിയിരുന്ന ശിവലിംഗം എറ്റുമാനൂരും കടിച്ചു പിടിച്ചത് കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചതായി പറയുന്നു ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുമ്പ് ദർശനം നടത്തിയാൽ മഹാപുണ്യമായി കണക്കാക്കുന്നു. എല്ലാം വർക്കും വൈക്കത്തെ *അഷ്ടമി  ആശംസകൾ*.                            🙏🌹🌺🌸💐🌹🙏

വൈക്കത്ത് അഷ്ടമി

ഓം നമ:ശിവായ  വൈക്കത്ത് അഷ്ടമി ദർശനം.പ്രശസ്ക്തമായ വൈക്കത്ത്അഷ്ടമി.ക്ഷേത്രത്തെ കുറിച്ചും
കരുണാമയനായ അന്നദാനപ്രിയനെ പറ്റിയും അടുത്തറിയാൻ തുടർന്ന് വായിക്കു. നാളെ ചലക്കുടിപുഴയോരത്തെ മൂഴിക്കുളംക്ഷേത്രവിശേഷവുമായി നിങ്ങളിലേക്ക് കാത്തിരിക്കു.
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽവൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണകാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽഒന്നാണന്നും കരുതിപോരുന്നു പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്: ഒന്ന്, ശിവന്റെ ബ്രഹ്മഹത്യാപാപത്തെക്കുറിച്ചാണ്. ഒരിയ്ക്കൽ, അസത്യം പറഞ്ഞതിന് ശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടിമാറ്റി. തുടർന്ന് അദ്ദേഹത്തെ ബ്രഹ്മഹത്യാപാപം ബാധിച്ചു. പാപം തീർക്കാനായി ശിവനും പാർവ്വതിയും ഭിക്ഷാടനത്തിനിറങ്ങി. പന്ത്രണ്ട് വർഷം ഇരുവരും ഭിക്ഷാംദേഹികളായി അലഞ്ഞുതിരിഞ്ഞ് നടന്നു. പല സാധനങ്ങളും ഇക്കാലത്ത് അവർ സ്വന്തമാക്കി. എന്നാൽ ഭിക്ഷാപാത്രം നിറയുമ്പോൾ ശിവൻ അവയെല്ലാം തൃക്കണ്ണ് തുറന്ന് ഭസ്മമാക്കി. ഒടുവിൽ പന്ത്രണ്ട് വർഷം പൂർത്തിയായപ്പോൾ പതിവിന് വിപരീതമായി പാത്രം വയ്ക്കാം എന്ന് ശിവൻ പറഞ്ഞു. ഇത് നടന്ന സ്ഥലത്താണത്രേ ഇന്ന് വൈക്കം ക്ഷേത്രം ഇരിയ്ക്കുന്നത്! 'വയ്ക്കാം' വൈക്കമായതാണെന്നാണ് കഥ.
മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്:രാവണന്റെ സഹോദരനായ ഖരൻമുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്നവ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗംഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലുംപ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.

വ്യാഘ്രപാദൻ ഒരുപാടുകാലം മൂന്ന് ശിവലിംഗങ്ങളും പൂജിച്ച് കഴിച്ചുകൂട്ടി. ഒടുവിൽ ഒരു വൃശ്ചികമാസത്തിൽകറുത്തപക്ഷത്തിലെ അഷ്ടമിദിവസംഏഴരവെളുപ്പിന് സാക്ഷാൽ മഹാദേവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ആ ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമിയായിആചരിച്ചുവരുന്നത്. വ്യാഘ്രപാദൻ പിന്നീട് പരശുരാമനെ വിളിച്ച് ശിവലിംഗങ്ങൾ ഉചിതമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചു. അദ്ദേഹമാണ് യഥാതഥം ക്ഷേത്രങ്ങളിൽ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചത്.വിശ്വകർമ്മാവ് ഈ ക്ഷേത്രങ്ങൾ പണിതീർത്തു. അങ്ങനെ മൂന്ന് മഹാക്ഷേത്രങ്ങൾ പിറവിയെടുത്തു.
പത്തേക്കറിൽ കൂടുതൽ വലുപ്പമുള്ള അതിവിശാലമായ മതിൽക്കകമാണ് വൈക്കം മഹാദേവക്ഷേത്രത്തിന്. നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷണങ്ങളാണ്. കിഴക്കേ ഗോപുരം കടന്നാൽ ആദ്യം കാണുന്നത് ഒരു വലിയ ആനക്കൊട്ടിലാണ്. അതിന് വടക്കുഭാഗത്ത് ഒരു ആൽമരത്തറയുണ്ട്. വ്യാഘ്രപാദമഹർഷിയ്ക്ക് ശിവൻ പാർവ്വതീസമേതനായി ദർശനം നൽകിയത് ഇവിടെവച്ചാണെന്നാണ് വിശ്വാസം. ഇവിടെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാനായി ചെല്ലുന്നത്. തുടർന്ന് നാലമ്പലത്തിനടുത്തെത്തുമ്പോൾ മറ്റൊരു ആനക്കൊട്ടിൽ കാണാം. അവിടം വിവാഹം,ചോറൂണ്, അടിമ കിടത്തൽ, തുലാഭാരം,ഭജന തുടങ്ങിയവയ്ക്കായി ഉപയോഗിച്ചുവരുന്നു. ഈ ആനക്കൊട്ടിലിനപ്പുറത്താണ് കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്, ഭഗവദ്വാഹനമായ നന്തിയെശിരസ്സിലേറ്റിക്കൊണ്ട്. ഏകദേശം അറുന്നൂറടി പൊക്കം ഇതിന് വരും. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുര. ഇവിടെ പത്തടിയിൽ കൂടുതൽ പൊക്കമുള്ള വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. ബലിക്കല്പുരയ്ക്ക് വടക്കായിഗണപതിപ്രതിഷ്ഠയുണ്ട്. തെക്കുഭാഗത്ത്വനദുർഗ്ഗയും നാഗദൈവങ്ങളുംസാന്നിദ്ധ്യമരുളുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് നേരെപോയാൽ വേമ്പനാട്ട് കായലിലെ ബോട്ട് ജെട്ടിയിലെത്താം. ദിവസവും ഇവിടെനിന്ന് ബോട്ട് സർവ്വീസുണ്ട്. വടക്കേനടയിൽ പ്രസിദ്ധമായ പഴയ ഊട്ടുപുരയാണ്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും സ്ഥിരം ഇവിടെ ഊട്ടുണ്ടായിരുന്നു. ഇപ്പോൾ ഇവിടത്തെ താഴത്തെ നിലയിൽ ക്ഷേത്രകലാപീഠം പ്രവർത്തിയ്ക്കുന്നു. മുകളിലെ നിലയിൽ അന്നദാനം (സദ്യ) നടക്കുന്നു. ഇവിടത്തെ അന്നദാനത്തിന് പ്രാതൽ എന്ന് പറയും. ഊട്ടുപുരയ്ക്ക് പുറകിലാണ് ക്ഷേത്രക്കുളം. മതിൽക്കെട്ടിന് പുറത്ത് വടക്കുകിഴക്കുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. കീഴ്തൃക്കോവിൽ ക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. ശ്രീകൃഷ്ണക്ഷേത്രം എന്നറിയപ്പെടുന്നുവെങ്കിലും പ്രധാനപ്രതിഷ്ഠ ചതുർബാഹുവായമഹാവിഷ്ണുവാണ്, കൂടാതെ ഗണപതി,അയ്യപ്പൻ, ദുർഗ്ഗ, നവഗ്രഹങ്ങൾഎന്നിവരുമുണ്ട്.
ദക്ഷിണ
സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലുപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. കേരളത്തിൽ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണിത്. ഈ ശ്രീകോവിൽ ഉളിയന്നൂർ പെരുന്തച്ചൻനിർമ്മിച്ചതാണെന്നാണ് വിശ്വാസം. ശ്രീകോവിലിന് രണ്ടുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ ആറാറുപടികളും. 'പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ' എന്ന വരികളിൽ നിന്ന് ഇത് മനസ്സിലാക്കാൻ കഴിയും. അവയിൽ രണ്ടാമത്തെ മുറിയായ ഗർഭഗൃഹത്തിൽ രണ്ടടിയോളം പൊക്കമുള്ള പീഠത്തിൽ ആറടിയിലധികം പൊക്കം വരുന്ന അതിഭീമാകാരമായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ഇതിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുകയാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് സാക്ഷാൽ വൈക്കത്തപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്.നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു,അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ - അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. ഇവയിൽ ഈയിടെ പുതിയ ചായമിടുകയുണ്ടായി. ചെമ്പുമേഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.
അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ് മനോഹരമാക്കിയ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതീർത്തിരിയ്ക്കുന്നു. പ്രധാന ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലുണ്ട്. ഗണപതിയാണ് ഈ ശ്രീകോവിലിൽ. പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണ് ഈ ശ്രീകോവിലിലുള്ളത്. ഒന്ന് ബാലഗണപതിയും മറ്റേത് മഹാഗണപതിയുമായി കണക്കാക്കപ്പെടുന്നു. കിഴക്കോട്ടാണ് ദർശനം. ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ അടഞ്ഞ ഒരു വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ.

വടക്കുകിഴക്കേമൂലയിലാണ് വലിയ അടുക്കള. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ചേരുവകൾ ഇവിടെയാണ് ഉണ്ടാക്കുന്നത്. വലിയ അടുക്കളയിലെ ചാരമാണ് ഇവിടെ പ്രസാദം. ഇവിടെ ചന്ദനപ്രസാദമില്ല. തൊട്ടടുത്ത് മാന്യസ്ഥാനം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന പരമഭാഗവതനായ വില്വമംഗലം സ്വാമിയാർശ്രീലകത്ത് കാണാതെ ഭഗവാനെ തിരക്കിയപ്പോൾ ക്ഷേത്രത്തിലെ സദ്യയ്ക്ക് ബ്രാഹ്മണവേഷത്തിൽ ഭഗവാനും പാർവ്വതീദേവിയുമിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടുവത്രേ! അതിനുശേഷമാണ് ഇതിന് ആ പേരുവന്നത്.
ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം,ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്തിപ്രതിമയുണ്ട്. നന്തിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്തി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിലെ തറയിലും നന്തിവിഗ്രഹമുണ്ട്. രണ്ടും ഓടുകൊണ്ട് നിർമ്മിച്ച് സ്വർണ്ണം പൂശിയവയാണ്.

എ.ഡി. 300-ൽ ജീവിച്ചിരുന്നപെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻരേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്

വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവഭാവത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയുംസുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം.
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊൻപതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. കാലത്ത് മൂന്നുമണിയോടെ നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനം. നിർമ്മാല്യം തൊഴുന്നത് അതിവിശിഷ്ടമായി കണക്കാക്കപ്പെടുന്നു. അതിനുശേഷം ശിവലിംഗത്തിലെ അലങ്കാരങ്ങളൊക്കെ മാറ്റുന്നു. തുടർന്ന് ശംഖാഭിഷേകം. ക്ഷേത്രക്കുളത്തിലെ ജലം വലമ്പിരി ശംഖിൽ നിറച്ച് മന്ത്രപുരസ്സരം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. ശംഖാഭിഷേകത്തിനുശേഷം ശിവലിംഗം ഭസ്മം, രുദ്രാക്ഷമാല, കൂവളമാല, തുമ്പപ്പൂമാല, ചന്ദ്രക്കലകൾ, ത്രിനേത്രങ്ങൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച് മനോഹരമാക്കുന്നു. പിന്നെ മലർ നിവേദ്യം. അതിനുശേഷം നാലുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും തുടർന്ന് ശിവന്റെ തിടമ്പ് എഴുന്നള്ളിച്ചുകൊണ്ട് എതിരേറ്റുശീവേലിയും നടത്തുന്നു. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും പലതരം ധാരകളും നടത്തും. എട്ടുമണിയ്ക്ക് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളമുള്ളപ്പോൾ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. പിന്നീട് പതിനൊന്നുമണിയ്ക്ക് ഉച്ചപൂജ തുടങ്ങുന്നു. അതിനോടനുബന്ധിച്ച് ശതകലശമുണ്ട്. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നട തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പണ്ട് ഇവിടത്തെ പരദേശബ്രാഹ്മണരുടെ വകയായി 'സന്ധ്യവേല' എന്നൊരു ചടങ്ങ് മുമ്പ് എല്ലാ ദിവസവും ദീപാരാധനാസമയത്ത് ഉണ്ടായിരുന്നു. ഇന്ന് അത് വിശേഷദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. ദീപാരാധന കഴിഞ്ഞാൽ രാത്രി എട്ടുമണിയ്ക്ക് അത്താഴപൂജയും എട്ടരയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.

ക്ഷേത്രത്തിൽ സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ വിവരിച്ചവ. വിശേഷദിവസങ്ങളിൽ (ഉദാ: വൈക്കത്തഷ്ടമി മഹോത്സവം, ശിവരാത്രി,തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര(വിശേഷിച്ച് ധനുമാസത്തിൽ),ഉദയാസ്തമനപൂജ, സഹസ്രകലശം) പൂജകൾക്ക് മാറ്റം വരും. ഈ ദിവസങ്ങളിൽ ഋഷഭവാഹനത്തിലേറ്റിയാണ് അത്താഴശീവേലി നടത്തുന്നത്.
ദക്ഷിണ
ക്ഷേത്രത്തിൽ ഭദ്രകാളി മറ്റപ്പിള്ളി, മേക്കാട്ട് എന്നീ കുടുംബങ്ങളിൽ നിന്നായി രണ്ട് തന്ത്രിമാരുണ്ട്. രണ്ട് തന്ത്രിമാർ ക്ഷേത്രത്തിൽ വന്നതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ആദ്യം ക്ഷേത്രത്തിൽ ഒരു തന്ത്രിയേ ഉണ്ടായിരുന്നുള്ളൂ. വൈക്കത്തിനടുത്തുള്ള മേനാട്ടില്ലതിനായിരുന്നു തന്ത്രാധികാരം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അതിഭയങ്കരമായ ഒരു അഗ്നിബാധയുണ്ടായി. വിവരമറിഞ്ഞ തന്ത്രി ഉടനെത്തന്നെ ഓടിയെത്തി ശ്രീകോവിലിനകത്ത് കയറി ശിവലിംഗം ഒരു തുണികൊണ്ട് മൂടി. താൻ മരിച്ചാലും കുഴപ്പമില്ല, വിഗ്രഹം രക്ഷപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വരുണമന്ത്രം ജപിച്ച് തന്ത്രി ശ്രീകോവിലിൽ ശിവലിംഗത്തിനടുത്തുതന്നെ കഴിഞ്ഞു. നാട്ടുകാർ ഓടിയെത്തി തീയണച്ചപ്പോൾ തന്ത്രിയ്ക്ക് ബോധമില്ല. ഉടനെ മുഖത്ത് വെള്ളം തെളിച്ച് അദ്ദേഹത്തെ ഉണർത്തി. പിന്നീട് ശ്രീകോവിലിൽനിന്ന് പുറത്തിറങ്ങിയശേഷം അദ്ദേഹം ശിവലിംഗത്തിലേയ്ക്ക് നോക്കി ഇങ്ങനെ പറഞ്ഞു: 'അല്ലയോ വൈക്കത്തപ്പാ, ഇനി ഇതുപോലെ വല്ല അത്യാഹിതവും വന്നാൽ എന്റെ വംശത്തിൽ പെട്ടവർ രക്ഷിയ്ക്കാൻ തുനിഞ്ഞെന്ന് വരില്ല. അതിനാൽ ഞാൻ തന്ത്രം ഒഴിയുന്നു'. എന്നാൽ അക്കാര്യം വൈക്കത്തപ്പന് ഇഷ്ടമായില്ല. തന്ത്രമൊഴിഞ്ഞതിന്റെ ഫലമായി ആ കുടുംബം അന്യം നിന്നുപോയി. പിന്നീട് തന്ത്രം മേക്കാട്ടില്ലക്കാർക്ക് കിട്ടി. അങ്ങനെയിരിയ്ക്കെ ക്ഷേത്രത്തിൽ കൊട്ടാൻ അവകാശമുള്ള മാരാർകുടുംബത്തിൽ പുരുഷന്മാർ ആരുമില്ലാതായി. ഗർഭിണിയായ ഒരു മാരസ്യാർ മാത്രം അവശേഷിച്ചു. അവർ ബന്ധുക്കളോട് കാര്യം പറഞ്ഞപ്പോൾ കൊട്ട് തുടരാൻ അവർ പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രത്തിൽ കടന്ന് തന്ത്രിയോട് അനുവാദം ചോദിച്ചു. തന്ത്രി പറഞ്ഞു: 'നിന്റെ കുടുംബത്തിന്റെ വൃത്തി തുടരണമെങ്കിൽ നിനക്ക് തുടരാം. പക്ഷേ നിനക്ക് കൊട്ടാനാകുമെന്ന് നീ തെളിയിയ്ക്കണം'. മാരസ്യാർ പറഞ്ഞു: 'അങ്ങനെയെങ്കിൽ അങ്ങനെ'. തുടർന്ന് തന്ത്രി ശ്രീഭൂതബലി തൂകാൻ തുടങ്ങി. മാരസ്യാർക്ക് സാക്ഷാൽ നടരാജമൂർത്തിയുടെ ആവേശമുണ്ടായി. അവർ തിമില മുറുക്കിക്കൊട്ടാൻ തുടങ്ങി. തന്ത്രിയ്ക്ക് കണക്കനുസരിച്ച് ബലി തൂകാൻ കഴിയാതെ വന്നു. ഭൂതഗണങ്ങൾ അദ്ദേഹത്തിനുനേരെ വായും പൊളിച്ച് പാഞ്ഞടുത്തു. അദ്ദേഹം നക്ഷത്രമെണ്ണിക്കിടപ്പായി. ആ സമയത്ത് തന്ത്രവിദ്യാകുലപതിയായ ഭദ്രകാളി മറ്റപ്പിള്ളി നമ്പൂതിരിപ്പാട് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള വേമ്പനാട്ട് കായലിലൂടെ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചീരാജാവിനെ കണ്ട് സ്വദേശത്തേയ്ക്ക് മടങ്ങുകയായിരുന്ന അദ്ദേഹം ക്ഷേത്രത്തിൽ നടക്കുന്ന കോലാഹലങ്ങൾ കേട്ട് തോണി കരയ്ക്കടുപ്പിയ്ക്കാൻ തോണിക്കാരനോട് പറഞ്ഞു. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ അകത്ത് കടന്ന അദ്ദേഹം ഉടനെ മേക്കാട്ട് തന്ത്രിയെ കണ്ടു. ശ്രീഭൂതബലിയുടെ ബുദ്ധിമുട്ടുകൾ മേക്കാടൻ മറ്റപ്പിള്ളിയെ പറഞ്ഞുകേൾപ്പിച്ചു. തന്ത്രം പകുതി തനിയ്ക്കും തരുമോ എന്ന് മറ്റപ്പള്ളി മേക്കാടനോട് ചോദിച്ചു. മേക്കാടൻ സമ്മതിച്ചു. ഉടനെത്തന്നെ മറ്റപ്പള്ളി ക്ഷേത്രക്കുളത്തിൽ മുങ്ങി തറ്റുടുത്ത് വന്ന് മേക്കാടന്റെ കയ്യിൽനിന്ന് ഹവിസ്സ് വാങ്ങി ബലി തൂകാൻ തുടങ്ങി. മാരസ്യാരോട് അടച്ചുകൊട്ടാൻ അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ട് തന്ത്രിമാരും കൂടി ബലി തൂകി. കൂടാതെ മറ്റപ്പിള്ളി തന്റെ പെരുവിരൽ ഒരു പേനാക്കത്തി കൊണ്ട് മുറിച്ച് അതിൽനിന്നുള്ള ചോര ഭൂതഗണങ്ങൾക്ക് കൊടുത്തു. അങ്ങനെ ഒന്നിടവിട്ട വർഷങ്ങളിൽ തന്ത്രം ഭദ്രകാളി മറ്റപ്പിള്ളിയും മേക്കാടനും കൈകാര്യം ചെയ്യാൻ തുടങ്ങി.
ക്ഷേത്രത്തിലെ മേൽശാന്തി അവകാശം തരണി ഇല്ലത്തിനാണ്. വൈക്കം ക്ഷേത്രത്തിലെ ശാന്തിയ്ക്കായികടത്തുനാട്ടുനിന്ന് കുടിയേറിവന്ന ഒരു ബ്രാഹ്മണകുടുംബമാണിത്. ആദ്യം ചോഴമംഗലത്തില്ലത്തുനിന്നായിരുന്നു മേൽശാന്തി. പിന്നീട് ആറങ്ങോട്ടില്ലത്തിനായി. ഈ രണ്ടില്ലങ്ങളും അന്യം നിന്നുപോയപ്പോഴാണ് തരണി ഇല്ലം മേൽശാന്തിമാരായത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് മേൽശാന്തിമഠം. തരണി ഇല്ലത്തിനൊപ്പം കടത്തനാട്ടുനിന്ന് കുടിയേറിവന്ന മറ്റ് പത്ത് ബ്രാഹ്മണകുടുംബങ്ങൾ കീഴ്ശാന്തിപ്പണി ചെയ്യുന്നു.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവമാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടർന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാൽ പതിമൂന്ന് ദിവസം ഗംഭീരൻ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ (സുബ്രഹ്മണ്യൻ) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാൻ വൈക്കത്തെത്തും. തുടർന്ന് ഇരുവരുടെയും ബിംബങ്ങൾ അടുത്തുവച്ച് ശ്രീകോവിൽ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവൻ, പാർവ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തിൽ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങൾ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മാത്രമേ അറിയൂ.
ദക്ഷിണ
പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യദർശനത്തിന് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ ഭക്തജനങ്ങൾക്ക് ഗംഭീരൻ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിർബന്ധമാണത്രേ! ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ഭീകരന്മാരായ താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവൻ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടർന്ന് വലിയ കാണിക്ക. ആദ്യം വരുന്നത് കറുകയിൽ കൈമളാണ്. തുടർന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തർ, അഷ്ടമിദിവസം ക്ഷേത്രത്തിൽ വന്ന് തൊഴുതില്ലെങ്കിൽ അത് അപകടകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കാണിക്കയിട്ടുകഴിഞ്ഞാൽ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയം ആയിരങ്ങളെ അദ്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ 'കൂടിപ്പിരിയൽ' എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകൾ വേദനാജനകമായ പല ശബ്ദങ്ങളുമുയർത്തും. വാദ്യോപകരണങ്ങളെല്ലാം നിർത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും ശിവൻ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേർപാടോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേ ദിവസമാണ് ക്ഷേത്രത്തിൽ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.
മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്നവി. ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മയ്ക്കായി 2013ൽ ആരംഭിച്ച 'ദക്ഷിണാമൂർത്തി സംഗീതോത്സവം' ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.

ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം.കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുതിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഈ രൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്!

ദക്ഷിണാമൂർത്തി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


* ദക്ഷിണാമൂർത്തി*


*വടവിടപിസമീപേ ഭൂമിഭാഗേനിഷണ്ണം*
             *സകലമുനിജനാനാം ജ്ഞാനദാതാരമാരാത്*
*ത്രിഭുവനഗുരുമീശം ദക്ഷിണാമൂർത്തിദേവം*
             *ജനനമരണദുഃഖച്ഛേദദക്ഷം നമാമഃ*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒പേരാൽവൃക്ഷത്തിന്റെ. ചുവട്ടിൽ ഇരുന്ന് സകലമുനിമാർക്കും ജ്ഞാനത്തെ ഉപദേശിയ്ക്കുന്നവനും, ത്രൈലോക്യഗുരുവും, ജനനമരണരൂപമായ സംസാരദുഃഖശമന സമർത്ഥനും ആയ ദക്ഷിണാമൂർത്തിയെ ഞങ്ങൾ നമസ്കരിക്കുന്നു......🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*