Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, February 15, 2020

ഭഗവാൻ വിഷ്ണുവിന് സുദർശനചക്രം ലഭിച്ച കഥ⚜

*⚜ഭഗവാൻ വിഷ്ണുവിന് സുദർശനചക്രം ലഭിച്ച കഥ⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

ഒരു കാലത്ത് ദൈത്യൻമാർ വലിയ പരാക്രമശാലികളായിരുന്നു. അവർ ഭൂലോകവാസികളെയും ദേവൻമാരെയും പലതരത്തിലും പീഡിപ്പിക്കുകയും ധർമ്മത്തെ നശിപ്പിക്കുകയും ചെയ്തുവന്നു.
അസുരൻമാരുടെ ശല്യം സഹിക്കവയ്യാതെ ദേവൻമാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. എന്നാൽ ദേവരക്ഷകനായ ശ്രീഹരിയും ആ ദൈത്യൻമാരെ വധിക്കാൻ അശക്തനായിരുന്നു. അതിനാൽ വിഷ്ണു കൈലാസത്തിൽ ചെന്ന് ഭഗവാൻ ശിവനെ വിധിപ്രകാരം ആരാധിച്ചു തുടങ്ങി. അദ്ദേഹം സഹസ്രനാമങ്ങൾകൊണ്ട് ഭഗവാനെ സ്തുതിച്ചു. ഓരോ നാമത്തിനും ഓരോ താമരപ്പൂവും ചാർത്തി. അപ്പോൾ ശങ്കരൻ വിഷ്ണുവിന്റെ ഭക്തി പരീക്ഷിക്കുന്നതിനായി ഭഗവാൻ കൊണ്ടുവന്ന ഒരായിരം താമരപൂക്കളിൽ നിന്ന് ഒരെണ്ണം എടുത്തു ഒളിച്ചുവച്ചു. ശിവന്റെ മായയാൽ വിഷ്ണു അതറിഞ്ഞിരുന്നില്ല. നാമം അവസാനിക്കാറായപ്പോൾ ഒരു പൂവ് കുറഞ്ഞിരിക്കുന്നതു കണ്ട് വിഷ്ണു വിഷമിച്ചു. ആ പൂവിനു വേണ്ടി ശ്രീഹരി അന്വേഷണം ആരംഭിച്ചു. ഭൂലോകം മുഴുവനും ചുറ്റി നടന്നിട്ടും ശ്രീഹരിക്ക് ഒരു പൂവുപോലും കിട്ടിയില്ല. ഉത്തമവ്രതങ്ങൾ അനുഷ്ഠിക്കുന്ന ശ്രീഹരി ധൈര്യം കൈവിട്ടില്ല. ആ ഒരു പൂവിനു വേണ്ടി വിശുദ്ധബുദ്ധിയായ വിഷ്ണു താമരപൂപോലെയുളള തന്റെ നയനങ്ങളിൽ ഒന്നിനെ തന്നെ പറിച്ചെടുത്ത് ഭഗവാനു നേദിച്ചു. അതുകണ്ട് അത്യന്തം പ്രസന്നനായ ഭഗവാൻ ശിവൻ വിഷ്ണുവിൻറെ മുമ്പിൽ പ്രത്യക്ഷനായി. അദ്ദേഹം ശ്രീഹരിയോട് ഇപ്രകാരം ചോദിച്ചു.

"ശ്രീഹരി! ഞാൻ നിങ്ങളിൽ വളരെ അധികം പ്രസന്നനായിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിച്ചു കൊളളുക".

അപ്പോൾ വിഷ്ണു പറഞ്ഞു

"ഭഗവാനേ! ശിവശങ്കരാ! ഞാൻ എന്താണു പറയേണ്ടത്! അന്തര്യാമി ആയ അവിടുന്ന് സകലതും അറിയുന്നവനാണല്ലോ. എങ്കിലും അങ്ങയുടെ ചോദ്യത്തിന് മറുപടി പറയാൻ താൻ നിർബന്ധിതനായിരിക്കുന്നു.

ദൈത്യൻമാർ സകല ലോകങ്ങളേയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം ഞങ്ങൾ വളരെയധികം കഷ്ടമനുഭവിക്കുന്നു. അവനെ നേരിടാൻ എന്റെ ആയുധങ്ങൾ പോരാതെയും വന്നിരിക്കുന്നു. അതിനാൽ ആണ് ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നത്". - വിഷ്ണു ഇപ്രകാരം പറഞ്ഞതുകേട്ട് ദേവാധിദേവനായ ശംഭു തേജോരാശിമയമായ സ്വന്തം സുദർശനചക്രം വിഷ്ണുവിന് നൽകി അനുഗ്രഹിച്ചു.

ഭഗവാൻ ശ്രീഹരി സുദർശനചക്രം ഉപയോഗിച്ച് സകല ദൈത്യൻമാരെയും വധിച്ച് ലോകത്തെ രക്ഷിച്ചു. അതോടെ ദേവൻമാർക്കും സൗഖ്യം ലഭിച്ചു. തനിക്ക് ചക്രം ലഭിച്ചതിൽ ഭഗവാൻ വിഷ്ണു അത്യധികം പ്രസന്നനും പരമസൗഖ്യവാനുമായി.

*ശുഭം*

No comments:

Post a Comment