Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 20, 2020

മഹാ ശിവരാത്രി

മഹാ ശിവരാത്രി ....📿🙏📿🙏📿🙏📿🙏📿
ശിവ തത്വം പോലെ ഹൃദ്യവും അതെ സമയം സങ്കീർണവുമായ ഉപാസനാ തത്വം വേറെ ഉണ്ടോ എന്നറിയില്ല . ഭസ്മം പൂശിയ കാലാതീതനായ നിർഗുണ നിശ്ചല യോഗിയും , സംഹാരത്തിന്റെ താണ്ഡവ ചടുലത കൊണ്ട് വിശ്വം ഭയക്കുന്ന ഘോര മൂർത്തിയും , വിശ്വ പരിപാലനത്തിനും സ്ഥിതിക്കുമായി കാളകൂടം പാനം ചെയ്ത ജഗത്കാരകനും മഹാദേവൻ തന്നെ . കാമദേവനെ ഭസ്മമാക്കിയ ക്ഷിപ്ര കോപി , മാർക്കണ്ഡേയന് വേണ്ടി കർമ്മ ചക്രം തന്നെ മാറ്റി തിരിച്ച ഭക്ത വത്സലനായ മൃത്യുഞ്ജയൻ , പ്രേമ സ്വരൂപനായ ഗൗരി പതി , ഭുക്തി മുക്തി പ്രദായകൻ , അസുര സംഹാര മൂർത്തി , നാട്യ കലയുടെ , രുദ്ര വീണയുടെ ലയ, താള ഭംഗി , ഭസ്മം പൂശിയ , ഗംഗാദേവി ഒഴുകുന്ന കപർദ്ദമുള്ള , മുണ്ഡമാലയണിഞ്ഞ വാസുകി ഭൂഷണമായ നീല കണ്ഠനായ ,മൃഗധരനായ ചന്ദ്ര സൂര്യന്മാർ നേത്രങ്ങളായി വിളങ്ങുന്ന ചന്ദ്രമൗലിയുടെ വന്യ മായ പൗരുഷം . അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വ്യക്തിത്വ പ്രഭാവങ്ങളുടെ സംയോഗമാണ് ശിവ സങ്കല്പം . മംഗളമൂർത്തിയായും , ത്രിപുരാന്തകനായും , അഘോര മൂർത്തയായും ത്രിഗുണങ്ങളിൽ ശിവതത്വം വിളങ്ങുന്നു . വേണ്ടതെന്താണോ അതാണ് കാണുക .
അതെല്ലാം കണ്ടാൽ ഒരുപക്ഷെ ശിവ തത്വം തന്നെ അറിയുന്ന മോക്ഷാവസ്ഥ . ശിവ ഉപാസനയുടെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് മഹാശിവരാത്രി . ശിവൻ ജ്ഞാനവും സത്യവുമാണ് .മഹാദേവൻ മുക്തി നൽകുന്ന മൃത്യു ശാരീരികം മാത്രമല്ല , ആത്മീയം കൂടിയാണ് .

ശിവരാത്രിയുടെ ഐതീഹ്യം അത് സ്പഷ്ടമാക്കുന്നു . ദുർവാസാവ് മഹർഷി ഒരിക്കൽ വനമധ്യത്തിൽ വച്ച് മാദകമായ പുഷ്പ സുഗന്ധം കൊണ്ട് മദോന്മത്തനായി . അന്വേഷണത്തിൽ അത് അപ്സരസ്സായ മേനകയുടെ കയ്യിലുള്ള പുഷ്പ മാലയുടെ ഗന്ധമാണെന്നു മനസ്സിലാവുകയും ആ മാല ആവശ്യപ്പെടുകയും ചെയ്തു . ആ മാലയുമായി ദേവലോകത്തെത്തിയ ദുർവാസാവ് അത് ദേവേന്ദ്രന് സമർപ്പിക്കുകയും ദേവേന്ദ്രൻ ആവട്ടെ അത് ഐരാവത്തിനു നൽകുകയും ചെയ്തു . ഐരാവതം ആ മാല നിലത്തെറിഞ്ഞു . ഇത് കണ്ടു കുപിതനായ മഹർഷി ദേവലോകത്തെയും ഇന്ദ്രനെയും സർവ ഐശ്വര്യങ്ങളും നശിച്ചു പോകട്ടെ എന്ന് ശപിച്ചു .
ശാപം ഫലിക്കുകയും ദേവലോകത്തിന്റെ ഐശ്വര്യം ക്ഷയിക്കുകയും ചെയ്തു . വൃക്ഷ ലതാദികൾ കരിഞ്ഞു . ദേവന്മാർക്ക് ജരാനരകൾ ബാധിച്ചു .വാർദ്ധക്യം അവരെ കീഴ്പെടുത്തി . യാഗങ്ങൾ നടക്കാതെയായി . ഇത് കണ്ട അസുരന്മാർ ദേവലോകം പിടിച്ചെടുക്കാൻ തയ്യാറെടുപ്പുകൾ നടത്തി യുദ്ധത്തിൽ ദേവന്മാർ പരാജയപ്പെടാൻ തുടങ്ങി .രക്ഷക്കായി ദേവന്മാർ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു . പോംവഴി കാണാൻ സാധിക്കാതെ വന്ന ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിനെ കണ്ടു സങ്കടമുണർത്തിക്കാൻ വൈകുണ്ഠത്തിലേക്ക് പറഞ്ഞയച്ചു . മഹാവിഷ്ണു ദേവന്മാരോട് അസുരന്മാരുമായി സന്ധി ചെയ്യാൻ ആവശ്യപ്പെട്ടു . ശേഷം അവരോടൊപ്പം ചേർന്ന് വിവിധയിനം ഔഷധ സസ്യങ്ങൾ പാലാഴിയിൽ ഇട്ട ശേഷം മഹാമേരു പർവതം കടക്കോലായും വാസുകി കയറായും പാലാഴിയെ മഥനം ചെയ്യാൻ ആവശ്യപ്പെട്ടു . അതിൽ നിന്നുയരുന്ന അമൃത കുംഭം ദേവന്മാരെഅമരന്മാരാക്കുമെന്നും ഉപദേശിച്ചു .
അമൃതിനായി ദേവാസുര യുദ്ധം അവസാനിപ്പിച്ചു സന്ധി നടന്നു . ധന്വന്തരി മൂർത്തി അടക്കം പല വിശേഷ വസ്തുക്കളും പാലാഴി മഥനത്തിൽ ഉയർന്നു വന്നു . മഥനം ശക്തിയാർജ്ജിച്ചപ്പോൾ കാളകൂട വിഷം പുറത്തു വന്നു . പുകയും അഗ്നിയും വമിക്കുന്ന കാളകൂടം പുറത്തു വന്നപ്പോൾ അതിന്റെ വിഷബാധ കൊണ്ട് ത്രിലോകങ്ങളും ബോധമറ്റു കിടന്നു . അസുരന്മാരും ദേവന്മാരും ഭയന്നോടി . മഹാവിഷ്ണു വിഷബാധ ഏൽക്കാതിരിക്കാൻ ഇന്ദ്രിയങ്ങളെ ബന്ധിച്ചു . ഒരു തുള്ളി വിഷം ഭൂമിയിൽ പതിച്ചാൽ ഭൂമി ചാമ്പലാവുമെന്നു മനസ്സിലാക്കിയ മഹാദേവൻ അത് സ്വന്തം വായിലേക്ക് പകർന്നു . ഭയന്ന പാർവതി ദേവി വിഷം അകത്തെത്താതിരിക്കാൻ ഭഗവാന്റെ കഴുത്തിൽ മുറുക്കി പിടിച്ചു . ♥️♥️
Image may contain: night

No comments:

Post a Comment