Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 6, 2020

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ..

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ...   
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ബി.സി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായിട്ടാണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കയ്യിൽ ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ഹനുമാന്റെ ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഇവിടെ ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.

ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളു.

ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ആ മരത്തിന്റെ ഇലകൾ മാത്രം കയ്ക്കാത്തതെന്ന് പഴമക്കാർ പറയുന്നു.

ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവില്‍ നിവേദ്യം ദിവസവും രാവിലെയും വൈകീട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ, കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയായോ നടത്താം. കാര്യസാദ്ധ്യത്തിന് ഈ വഴിപാട് ഏറെ വിശേഷപ്പെട്ടതായി കരുതുന്നു. അവില്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.  ഈ പ്രസാദം പതിനഞ്ചുദിവസത്തോളം കേടാകാതെ ഇരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കയ്യില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം പറയുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.

തുലാമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം നടക്കുന്നത്. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചു വരുന്നു.
🔥🌹🌹🌹🌹🔥

No comments:

Post a Comment