Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 19, 2019

തിരുവണ്ണാമല

''തിരുവണ്ണാമല ''

തമിഴ് നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്. 
"അപ്രാപ്യമായ മല" എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്.ശൈവമതത്തിന്‍റെ കേന്ദ്രമാണിവിടം.

നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ ‌വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌.
തിരുവണ്ണാമലൈ ജില്ലയിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. തേജോലിംഗരൂപത്തിലുള്ള ഇവിടത്തെ പ്രതിഷ്ഠാ മൂർത്തി അരുണാചലേശ്വരൻ എന്ന പേരിൽ പ്രസിദ്ധമാണ്.

പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി ശ്രീ പാർവതി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. 'മുലപ്പാൽ തീർഥം' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുളം ഈ ക്ഷേത്രത്തിലുണ്ട്.

തിരുവണ്ണാമല ക്ഷേത്രത്തിന്റെ ശില്പഭംഗി അദ്വിതീയമാണ്. ക്ഷേത്രഗോപുരത്തിന് പതിനൊന്ന് നിലകളുണ്ട്. ക്ഷേത്രമതിലകത്തിന്റെ വിസ്തൃതി പത്ത് ഹെക്ടറോളം വരും. രമണമഹർഷിയുടെ ആസ്ഥാനം തിരുവണ്ണാമലയായിരുന്നു
തിരുവണ്ണാമലൈ കൃതയുഗത്തില്‍ അഗ്നിയും,തേത്രായുഗത്തില്‍ മാണിക്യവും ദ്വാപരയുഗത്തില്‍ സ്വര്‍ണവും കലിയുഗത്തില്‍ കല്ലുമാണ് എന്നാണ് ഐതിഹ്യം. മലയുടെ മുകളില്‍ മുഴുവന്‍ കറുത്തിരുന്നു. വര്‍ഷത്തിലെ കാര്‍ത്തിക ഉത്സവത്തില്‍ കര്‍പ്പൂരം ഇട്ടു കത്തിക്കുന്നതിനാലായിരിക്കണം ഇത്ര കറുത്ത് ഇരുണ്ടിരിക്കുന്നത്. മല മുകളില്‍ കത്തിക്കുന്ന ഈ ദീപത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്.

ഒരിക്കല്‍ ശ്രീ പാര്‍വതി ഭഗവാന്‍ പരമേശ്വരന്റെ കണ്ണ് മൂടുകയും തുടര്‍ന്ന് സര്‍വ ലോകവും ഇരുട്ടിലാകപ്പെടുകയും ചെയ്തുവത്രേ. ഇതില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രീ പാര്‍വതി കാഞ്ചീപുരത്ത് മണ്ണ് കൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിച്ചു. തുടര്‍ന്ന് ശ്രീ പരമേശ്വരന്‍ പാര്‍വതിയോട് തിരുവണ്ണാമലൈയില്‍ വ്രതമനുഷ്ടിക്കാന്‍ നിര്‍ദേശിച്ചു. ഗൌതമ മുനിയുടെ സാന്നിദ്ധ്യത്തില്‍ ശ്രീ പാര്‍വതി വ്രതമനുഷ്ടിക്കുകയും കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിവസം പരമേശ്വരന്റെ അര്‍ദ്ധ ഭാഗമായ് കൂടിച്ചേരുകയും അര്‍ദ്ധനാരീശ്വര രൂപത്തില്‍ നിലകൊള്ളുകയും ചെയ്തു. 

ഈ സ്വരൂപമാണ് ഒരു ദീപമായി തിരുവണ്ണാമലൈയില്‍ കാര്‍ത്തിക ദീപ ഉത്സവമായി ആഘോഷിക്കുന്നത്. 
ആളും തിരക്കുമൊന്നുമില്ലാത്ത,പ്രശാന്ത സുന്ദരമായ ഒരു ആശ്രമം. രമണമഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് സ്കന്ധാശ്രമം.
1912 മുതല്‍ 1922 വരെയുള്ള പത്തു വര്‍ഷങ്ങള്‍ രമണ മഹര്‍ഷി ഇവിടെയിരുന്നു തപസ്സു ചെയ്തുവത്രേ! 

രമണ മഹര്‍ഷി തമിഴനാട്ടിലെ മധുരയില്‍ ജനിച്ചു തന്റെ സന്യാസ ജീവിതം തിരുവണ്ണാമലയില്‍ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള രമണാശ്രമത്തില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് പേര്‍ സന്യാസജീവിതം നയിക്കുന്നു
സ്കന്ധാശ്രമത്തില്‍ നിന്നിറങ്ങി കുറച്ചു കല്ലുകള്‍ പാകിയ വഴിയിലൂടെ നടന്നാല്‍ വിരുപക്ഷി ഗുഹയിലെത്താം. ഇവിടെയും രമണ മഹര്‍ഷി തപസ്സിരുന്നതായി കരുതുന്നു. 

പൌര്‍ണമി നാളിലുള്ള അരുണാചലപരിക്രമണത്തിന്.ഗിരിവലം എന്നാണ് പേര്. കാല്‍നടയായി 14 കിലോ മീറ്റര്‍ പ്രദക്ഷിണം ചെയ്യണം.പ്രദക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി എട്ടു ലിംഗങ്ങള്‍ പൂജിക്കപ്പെടുന്നു. അവയാണ് ഇന്ദ്രലിംഗം, അഗ്നിലിംഗം, യമ ലിംഗം, നിരുതി ലിംഗം, വരുണ ലിംഗം, വായു ലിംഗം, കുബേര ലിംഗം, ഈശാന ലിംഗം എന്നിവ,രാത്രിയില്‍ തുടങ്ങുന്ന പ്രദക്ഷിണം പുലര്‍ച്ചയോടെ അവസാനിപ്പിച്ച് അമ്പലത്തില്‍ തൊഴുതു മടങ്ങും.

ശിവസ്വരൂപമായ തിരുവണ്ണാമല
---------------------------------------------------------
ശിവഭഗവാന്‍റെ പ്രതിരൂപമായാണ് അരുണാചലേശ്വരനെ കാണുന്നത്. 2665 അടി ഉയരമുള്ള പര്‍വതത്തെ ആണ് അരുണാചലേശ്വരനായി ജനങ്ങള്‍ കാണുന്നത്.

എല്ലാ പൌര്‍ണ്ണമി ദിവസവും  ലക്ഷകണക്കിനു  തീര്‍ത്ഥാടകര്‍ ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പതിനാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗ്നപാദരായാണ് ഭക്തലക്ഷങ്ങള്‍ അരുണാചലേശ്വരനെ വലം വയ്ക്കുന്നത്. 

വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍  ലക്ഷകണക്കിനു  ഭക്തര്‍  ഇവിടെ എത്തിച്ചേരുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട അഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണ്.  അരുണാചലേശ്വര പര്‍വതത്തിന് മുകളിലാണ് പ്രസിദ്ധമായ തിരുവണ്ണാമല ക്ഷേത്രം. ഈ സ്ഥലത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ മുക്തി ലഭിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

ശിവഭഗവാന്‍റെ പഞ്ച ഭൂത ക്ഷേത്രങ്ങളിലൊന്നായാണ് ശ്രീ അരുണാചലേശ്വരന്‍ അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിലെ അഗ്നി ക്ഷേത്രമാണിത്. വി
ഷ്ണുവിനും ബ്രഹ്മാവിനും മുന്നില്‍ സ്വന്തം ചൈതന്യത്തെ പ്രകടമാക്കാനായി ശിവന്‍ വന്‍ തീ ജ്വാലയായി മാറിയ ദിവസമാണ് ശിവരാത്രിയെന്ന് ശിവപുരാണത്തില്‍ പറയുന്നു

ആകഥ ഇങ്ങനെ: ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണ് ശക്തി കൂടൂതല്‍ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അവസാനം തര്‍ക്ക പരിഹാരത്തിനായി ശിവനെ കാണുവാന്‍ ഇരുവരും തീരുമാനിച്ചു. 

ആരാണ് തന്‍റെ ശിരസ്സോ പാദമോ ഏതെങ്കിലുമൊന്നു ആര്‍ക്ക് കാണാന്‍ കഴിയുമോ ആ ആളായിരിക്കും കേമന്‍ ,ശക്തിമാന്‍ എന്ന ഉപാധി ശിവന്‍ മുന്നോട്ട് വച്ചു.

ഇതു പറഞ്ഞ് ശിവന്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തീനാളമായി ഉയര്‍ന്നു. ശിവന്റെ പാദം കണ്ടു പിടിക്കാനായി വിഷ്ണു വരാഹ രൂപം ധരിച്ച് ഭൂമിക്കടിയിലേക്കും, ശിവന്റെ ശിരസ് കാണാനായി ബ്രഹ്മാവ് ഹംസമായി ആകാശത്തേക്കും പറന്നുയര്‍ന്നു. പക്ഷേ ഇരുവര്‍ക്കും ലക്ഷ്യം നിറവേറ്റാനായില്ല 

വിഷ്ണു തോല്‍‌വി സമ്മതിച്ച് തിരിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ ബ്രഹ്മാവും വളരെ വളരെ ക്ഷീണിച്ചു.  അപ്പോള്‍ ആകാശത്ത് നിന്ന് ഒരു താഴമ്പൂവ് വീഴുന്നത് കണ്ട് എവിടെ നിന്നുമാണ് അത് വരുന്നതെന്ന് ബ്രഹ്മാവ് അന്വേഷിച്ചു. ശിവന്റെ കേശത്തില്‍ നിന്നാണ് വരുന്നതെന്നും യുഗങ്ങളായി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയിട്ടെന്നും താഴമ്പൂവ് അറിയിച്ചു. 

ഇതു കേട്ട ബ്രഹ്മാവിന്  ഒരു സൂത്രം തോന്നി . താന്‍ ശിവന്റെ ശിരസ്സ് കണ്ടെന്ന് ശിവനോട് പറയാന്‍ പൂവിനോട് അഭ്യര്‍ത്ഥിച്ചു. താഴമ്പൂവ് ശിവനോട് ഈ നുണ പറയുകയും ചെയ്തു. അസത്യം കേട്ട് കോപാകുലനായ ശിവന്‍ ഒരു അഗ്നി ദണ്ഡായ് ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ബന്ധപ്പെടുത്തി.ശിവന്‍റെ ശാപം മൂലം ഈ പൂവിനെ സാധാരണയായി പൂജയ്‌ക്ക് ഉപയോഗിക്കാറില്ല.  

ശക്തമായ ചൂടില്‍ ഭൂമിയും സ്വര്‍ഗവും ഒരു പോലെ വെന്തുരുകി. ശിവന്റെ ശരീരത്തില്‍ നിന്ന് ഇന്ദ്രന്‍, അഗ്നി, യമന്‍, കുബേരന്‍ എന്നീ ദേവന്മാര്‍ ചൂട് സഹിക്കാനാവാതെ വീഴുകയും അവര്‍ ശിവനോട് ശാന്തനാവാന്‍ ‍അപേക്ഷിക്കുകയും ചെയ്യ്തു. അവസാനം കോപമടങ്ങിയ ദേവന്‍ ഒരു തീനാളമായി ചുരുങ്ങി.  ഈ സംഭവമാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമായത്.

ലിംഗോത്ഭവം
------------------------------
ഭകതജനങ്ങളുടെ അഭ്യര്‍ത്ഥനയും സൌകര്യവും കണക്കിലെടുത്ത് ഭഗവാന്‍ ലിംഗരൂപത്തില്‍ ദര്‍ശനം നല്‍കാമെന്ന്  സമ്മതിക്കുകയും അങ്ങനെ ലിംഗരൂപത്തില്‍ തിരു അണ്ണാമലൈയര്‍ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ക്ഷേത്രം തിരുവണ്ണാമലൈ നഗരത്തിലുണ്ട്. ആ‍ദി അണ്ണാമലൈയര്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രവും മഹാക്ഷേത്രത്തിന് എതിര്‍വശത്തായി മലമ്പാതയില്‍ ഉണ്ട്.

മലമ്പാതയ്ക്ക് ചുറ്റും എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശനം ലഭിക്കും. ഇന്ദ്രന്‍ ദേവന്‍, അഗ്നിദേവന്‍, നിരുതി, വാ‍യു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടതാണ് ഈ ശിവലിംഗങ്ങള്‍.
നഗ്നപാദരായി ഈ ക്ഷേത്രത്തിന് വലം വച്ചാല്‍, എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യത്തെമ്പാടും നിന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉളളവര്‍ മുക്തി തേടി ഇവിടെ എത്തുന്നു. 

ഈ പുണ്യ സ്ഥലത്തെ കുറിച്ച് സ്മരിച്ചാല്‍ നിങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് രമണ മഹര്‍ഷിയും ശേഷാദ്രിസ്വാമികളും പറഞ്ഞിട്ടുണ്ട്.
എങ്ങണെ ക്ഷേത്രത്തില്‍ എത്താം

ചെന്നൈയില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരെയാണ് തിരുവണ്ണാമല .തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബസ്സിലോ അല്ലെങ്കില്‍ ടാക്സിയിലോ  എത്തിച്ചേരാം. 

ട്രയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കയറി തിന്‍ഡിവനത്തോ വില്ലുപുരത്തോ ഇറങ്ങുക അവിടെനിന്ന് മറ്റൊരു ട്രയിനില്‍ തിരുവണ്ണാമലയിലേക്കു പോകാം . രണ്ടിടത്തു നിന്നും ബസ്സിലും തിരുവണ്ണാമലയില്‍ എത്താം

ഓം അരുണാചലേശ്വരായ നമഃ

No comments:

Post a Comment