Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 17, 2019

ശിവതാണ്ഡവ സ്തോത്രം

ശിവതാണ്ഡവ സ്തോത്രം
🔱🔱🔱🔱🔱🔱🔱

 അർത്ഥ സഹിതം
⚜️⚜️⚜️⚜️⚜️⚜️

കൈലാസപര്‍വ്വതം പൂര്‍ണ്ണമായി ഉയര്‍ത്തികൊണ്ടുപോകാന്‍ ശ്രമിച്ച സാക്ഷാല്‍ രാവണന്‍റെ ഇരുകൈകളും ഭഗവാന്‍ പരമശിവന്‍ അവിടെ ഉറപ്പിച്ചുകളഞ്ഞു. വീരശൂരപരാക്രമിയായ രാവണന്‍ എത്ര ശ്രമിച്ചിട്ടും കൈലാസം ഉയര്‍ത്താനോ സ്വന്തം കൈകള്‍ വലിച്ചെടുക്കാനോ സാധിച്ചില്ല. അപകടം തിരിച്ചറിഞ്ഞ രാവണന്‍, അത്യന്തം കോപിഷ്ഠനായി നില്‍ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി ശിവതാണ്ഡവസ്തോത്രം ഭക്തിയോടെ ജപിച്ചു.

സാധാരണക്കാര്‍ക്ക് ജപിക്കാന്‍ വളരെയധികം പ്രയാസമുള്ള ഈ സ്തോത്രം ശിവക്ഷേത്രങ്ങളില്‍ പ്രദോഷനാളുകളില്‍ ജപിച്ചുകാണാറുണ്ട്‌. മഹാ ശിവന്റെ താണ്ഡവ താളത്തിലെഴുതിയ ഒരു സ്തോത്ര കൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. 

1. ജടാ തവീ ഗല ജല പ്രവാഹ പാവിത സ്തലേ
ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം
ഡമ ഡമ ഡമ ഡമ നിന്നാദവഡമര്‍വയം
ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം

ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു. ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്. എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.

2. ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്‍ഝരി
വിലോല വീചി വല്ലരി വിരാജ മാന മൂര്‍ദ്ധനി
ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേ
കിഷോര ചന്ദ്ര ശേഖരേ രതി പ്രതി ക്ഷണം മമ

ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവ നദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്ന് വീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്ന നെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചു ചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണം പ്രതി രതി തോന്നുന്നു. രതിയെന്ന വാക്കിന് ഇഷ്ടം പ്രിയം സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.

3. ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര
സ്ഫുരദിഗന്ത സന്തതി പ്രമോദ മാന മാനസേ
കൃപാ കടാക്ഷ ധോരണി നിരുദ്ധ ദുര്‍ധരാപദി
ക്വവച്ചി ദിഗംബരേ മനോ വിനോദമേതു വസ്തുനി

ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു. ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായത് പോലും തരണം ചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെ പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന് ഈ മനോവിനോദ നൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.

4. ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ

ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളി പോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാ ദിക്കിനെയും വധുവിന്റെ മുഖമെന്ന പോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു. തീർന്നില്ല, ശിവന്റെ ഉത്തരീയം മദം പൊട്ടിയ ആനയുടെ കട്ടിയേറിയ ചർമ്മം പോലെ പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെ മനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.

5. സഹസ്ര ലോചന പ്രഭുത്യശേഷ ലേഖ ശേഖര
പ്രസൂന ധൂളി ധോരണി വിധു സരാഗ്രി പീഠഭു 
ഭുജംഗ രാജ മാലയ നിബദ്ധ ജാട ജുടക 
ശ്രിയൈ ചിരായ ജായതേ ചകോര ബന്ധു ശേഖര

ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്ത നിരയായി വന്നു നിൽക്കുമ്പോൾ പൂക്കളെന്ന പോലെ പീഠഭൂമിയിൽ നൃത്തം ചവിട്ടുന്ന ശിവന്റെ മണ്ണിന്റെ നിറമായ പാദങ്ങളിൽ നിന്നും പൊടി പരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽ ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു. ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.

6. ലലാട ചത്വര ജ്വല ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ച സായക നമന്നിലിമ്പനായകം 
സുധാ മയൂഖ ലേഖയാ വിരാജമാന ശേഖരം 
മഹാ കപാലി സമ്പദെ ശിരോ ജടാലമസ്തു ന:

നെറ്റിത്തടത്തിലെ തീപ്പൊരി ചിതറി ജ്വലിക്കുന്ന ഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധു തൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും ആയിത്തീരട്ടെ. ഒരു വരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.

7. കരാള ഭാല പട്ടിക ധഗദ്ധഗദ്ധഗജ്ജ്വല
ധനഞ്ജയാഹുതികൃത പ്രചണ്ഡ പഞ്ച സായകെ
ധരാധരേന്ദ്ര നന്ദിനി കുചാഗ്ര ചിത്രപത്രക
പ്രകല്പനൈക ശില്പിനി തൃലോചനെ രതിര്‍മമ

കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്ന നെറ്റിത്തടവും അതേ സമയം ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കാൻ കഴിയുന്ന ഏക വ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞത് പോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെ ഹോമിച്ചവനെന്നും പിന്നീട് ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചു പറയുന്നു.

8. നവീന മേഘ മണ്ഡലി നിരുദ്ധ ദുര്‍ധര സ്ഫുരത് 
കുഹു നിശീഥിനിതമ പ്രബന്ധബദ്ധ കന്ദര:
നിലിമ്പ നിര്‍ജ്ജരി ദര സ്തുനോതുകൃതി സിന്ധുര:
കലാ നിധാന ബന്ധുര ശ്രീയം ജഗദ്ധുരധര

കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസി രാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കല ചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.

9. പ്രഫുല്ല നീല പങ്കജ പ്രപഞ്ച കാളിമ പ്രഭാ 
വലംബി കണഠ കന്ദലി രുചി പ്രബന്ധ കന്ധരം
സ്മര്‍ഛിദം പുരഛിദം ഭവഛിദം മഖഛിദം 
ഗജഛിദാന്ത കഛിദം തമന്ത കഛിദം ഭജേ

വിരിഞ്ഞ നീലത്താമരയെ അനുകരിക്കും പോലെ കാളകൂടവിഷത്തിന്റെ കട്ടപിടിച്ച നിറം കഴുത്തിനു ചുറ്റും ഭംഗിയോടെ കെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരിക ലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെ യാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമ നാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും. ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറി മാറി വസിക്കുന്ന ആളാണ്. ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.

10. അഗര്‍വ്വ സര്‍വ്വ മംഗളാ കലാ കദംബ മഞ്ജരി
രസ പ്രവാഹ മാധുരി വിജ്രുംഭമണാ മധു വ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധ കാന്തകം തമന്തകാന്തകം ഭജേ

ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകല കലകളുടെയും ഒഴുക്കും മധു രസ പ്രവാഹവും നുകര്‍ന്ന് വളര്‍ന്ന വണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും വ്യാവഹാരിക ലോകത്തെ കൊന്നവനും ദക്ഷന്റെ യാഗം കൊന്നവനും ഗജാസുരനെ കൊന്നവനും അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.

11. ജയ ത്വദ ഭ്രമി ഭ്രമ ഭ്രമ ഭുജംഗ മസ്വസത് 
വിനിര്‍ഗമത് ക്രമസ്ഫുരത് കരാള ഭാല ഹവ്യ വാട്ട്
ധിമി ധിമി ധിമി ധ്വനന്‍ മൃദംഗ തുംഗ മംഗള 
ധ്വനിക്രമ പ്രവര്‍ത്തിത പ്രച്ചണ്ഡ താണ്ഡവ ശിവ:

അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവ ചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടു കൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്ന താളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്ര താണ്ഡവ നടനമാടുന്ന ശിവന്‍ ജയിക്കട്ടെ.

12. സ്പ്രഷ് ദ്ധിചിത്ര തല്പയോ ഭുജംഗ മൌക്തികശ്രജോ
ഗരിഷ്ഠ രത്ന ലോഷ്ഠയോ സുഹൃദ്ധി പക്ഷ പക്ഷയോ
ത്രിണാരവിന്ദ ചക്ഷുഷോ പ്രജാ മഹീ മഹേന്ദ്രയോ 
സമപ്രവര്‍ത്തിക കദാ സദാശിവം ഭജാമ്യഹം

പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരു പോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ കണ്ണുകൊണ്ട് ഒരു പോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയ രാജാവും ഒരു പോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും. രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക. ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.

13. കദാ നിലിമ്പ നിര്‍ജ്ജരി നികുഞ്ജ കോടരെ വസന്‍ 
വിമുക്ത ദുര്‍മതി സദാ സിര സ്ഥമജ്ജലിം വഹന്‍
വിലോല ലോല ലോചനോ ലലാമ ഭാല ലഗ്നക
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യകം

എന്നാണു ഞാന്‍ ഗംഗാ തീരത്തെ നികുഞ്ജത്തിനകത്ത് ഒരു ഗുഹയില്‍ എല്ലാ ചീത്ത വിചാരങ്ങളില്‍ നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക. എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറി തൊട്ട് ശിവന്‍ എന്ന മന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക

14. ഇമം ഹി നിത്യ മേവ മുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധി മേതി സന്തതം
ഹരേ ഗുരോ സുഭക്തി മാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സു ശങ്കരസ്യ ചിന്തനം

ഇതിനാല്‍ തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്ന ഗുരുവില്‍ നല്ല ഭക്തിയോടെ ഉത്തമത്തിലും ഉത്തമമായി പറഞ്ഞ സ്തോത്രം മാത്രം എന്നും നിരന്തരം പഠിച്ചും സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍ ദേഹമെന്ന മായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരു ഗതി ഉണ്ടാകില്ല.

ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി

15. പൂജാവസാന സമയേ ദശവക് ത്രം ഗീതം 
യ ശംഭു പൂജനപരം പഠതി പ്രദോഷേ 
തസ്യ സ്ഥിരാം രഥഗജേന്ദ്ര തുരംഗ യുക്താം 
ലക്ഷ്മീം സദൈവ സുമുഖീം പദദാതി ശംഭു

🕉️ ഓം നമഃശിവായ🕉️ശംഭോ മഹാ ദേവാ

No comments:

Post a Comment