Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 10, 2019

ഗംഗ

*⚜പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സജീവ സാന്നിധ്യമാണു ഗംഗ⚜*
🎀♾♾♾♾❣♾♾♾♾🎀

പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സജീവ സാന്നിധ്യമാണു ഗംഗ. ആകാശഗംഗയെ ഭൂമിയിലേക്കും പിന്നീടു പാതാളത്തിലേക്കും ആനയിച്ചതു സൂര്യവംശത്തിലെ രാജാവായിരുന്ന ഭഗീരഥനാണ്. ദിലാപ മഹാരാജാവിന്റെ മകനായിരുന്നു ഭഗീരഥന്‍. കപില മുനിയുടെ ശാപത്താല്‍ ദഹിച്ചു പോയ പിതൃക്കളുടെ ശാന്തിക്കായി ആകാശഗംഗയെ കഠിനതപസിലൂടെ ഭൂമിയിലേക്കും പിന്നീടു പാതാളത്തിലേക്കും കൊണ്ടു വന്നു എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഗംഗ ആകാശത്തു നിന്ന് നേരിട്ടു പതിക്കുന്നത് ഭൂമിക്കു താങ്ങാന്‍ ഗംഗയെ പരമശിവന്‍ തന്റെ ജടയില്‍ താങ്ങി. അങ്ങനെ ശിവന് ഗംഗാധരന്‍ എന്ന പേരുകൂടി വന്നു. ഗംഗ പിന്നീട് ഭഗീരഥനെ പിതാവായി സ്വീകരിച്ചു, അങ്ങനെ ഗംഗയ്ക്ക് ഭഗീരഥസുത എന്നൊരു പേരു കൂടി വന്നു. ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഭഗീരഥന്‍ നടത്തിയ പ്രയത്‌നത്തെ സൂചിപ്പിക്കാനാണ് ഭഗീരഥപ്രയ്ത്‌നം എന്ന പ്രയോഗം തന്നെയുണ്ടായത്. ഗംഗയെ പ്രീതിപ്പെടുത്താന്‍ ആയിരം വര്‍ഷം ഭഗീരഥന്‍ തപസനുഷ്ഠിച്ചു എന്നാണ് പുരാണത്തില്‍ പറയുന്നത്. ആ ശ്രമങ്ങള്‍ പാഴായില്ല. കഠിനമായി ശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്നു സൂചിപ്പിക്കാന്‍ ഭഗീരഥന്റെ കഥ ഇന്നും പറയുന്നു. യുഗങ്ങളെ അതിജീവിച്ച് ഗംഗയുടെ പ്രവാഹം നിലനില്‍ക്കുന്നതു പോലെ ഭഗീരഥനെക്കുറിച്ച്, ഭഗീരഥപ്രയത്‌നത്തെക്കുറിച്ച് ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു.ശിവന്റെ ജടയില്‍ നിന്നുള്ള ഗംഗയുടെ ഒഴുക്കില്‍ ജഹ്നു എന്ന മഹര്‍ഷിയുടെ യാഗശാല നശിച്ചു. ഇതില്‍ കോപിഷ്ഠനായ മഹര്‍ഷി ഗംഗയെ വിഴുങ്ങി. ദേവന്മാര്‍ പ്രാര്‍ഥിച്ചപ്പോള്‍ തന്റെ ചെവികളില്‍ക്കൂടി ഗംഗയെ മഹര്‍ഷി പുറത്തു വിട്ടു. അങ്ങനെ ജാഹ്നവി എന്ന പേരും കിട്ടി.

പുരാണങ്ങളില്‍ ജഹ്നുതനയ, ത്രിസ്രോതസ്, ഭാഗീരഥി, ഭീഷ്മസൂ, വിഷുണുപദി തുടങ്ങി പല പേരുകളിലാണ് ഗംഗംയെ പരാമര്‍ശിക്കുന്നത്.ആദിഭൗതികം, ആദ്ധ്യാത്മികം, ആദിദൈവികം, എന്നീ ത്രീവിധ വീക്ഷണത്തോടുകൂടിയാണ് ഹിന്ദുക്കളുടെ ജലതീര്‍ത്ഥ സങ്കല്പവും. ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം.
വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ.അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു.
ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശുകഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.
ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്നഎന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗംഗയുടെ തീരമായ വാരാണസിയില്‍ ജീവന്‍ അവസാനിക്കുന്നത് പുണ്യമാണെന്നു കരുതുന്നു. മഹാശ്മശാനം എന്നാണ് വാരാണസിയുടെ തീരം അറിയപ്പെടുന്നത്. ഗംഗയുടെ തീരത്തു മരിക്കുന്നതും അവിടെ സംസ്‌കരിക്കപ്പെടുന്നതും വിശുദ്ധമെന്നാണു വിശ്വാസം. മറ്റെവിടെയെങ്കിലും വച്ച് ജീവന്‍ അവസാനിച്ചാലും ഭസ്മം ഗംഗയിലൊഴുക്കിയാല്‍ മതിയെന്നു കരുതുന്നു ഗംഗാ സംസ്‌കാരത്തെ പിന്തുടരുന്നവര്‍.

കുംഭ മേളകള്‍ ആഘോഷിക്കുന്നത് ഗംഗയുടെ തീരത്താണ്. ഹിമാലയ സാനുക്കളില്‍ തപസു ചെയ്യുന്ന സന്യാസിമാരാണ് കുംഭമേളയുടെ പ്രധാന പങ്കാളികള്‍. മൂന്നു വര്‍ഷത്തിലൊരിക്കലാണു സാധാരണ കുംഭമേള. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് വിശ്വാസികള്‍ ഇക്കാലത്ത് ഹരിദ്വാറിലും പ്രയാഗിലുമെത്തി ഗംഗയില്‍ സ്‌നാനം ചെയ്യും. ആറു മാസത്തിലൊരിക്കല്‍ അര്‍ധകുംഭമേള ആഘോഷിക്കാറുണ്ട്. ലക്ഷക്കണിക്കാനാളുകള്‍ പങ്കെടുത്ത് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നതാണു പൂര്‍ണകുംഭമേള. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് പൂര്‍ണകുംഭമേള ആഘോഷിക്കാറുള്ളത്. പന്ത്രണ്ട് കുംഭമേളകള്‍ കഴിയുമ്പോള്‍ വരുന്ന പൂര്‍ണ കുംഭമേള നൂറ്റിനാല്‍പ്പത്തിനാലു വര്‍ഷത്തിലൊരിക്കലാണ് ആഘോഷിക്കുക.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജഗന്നാഥന്‍ എന്ന കവി എഴുതിയ ഗംഗാ ലാഹിരിയാണ് ഗംഗയിലെ പുണ്യകീര്‍ത്തനം. പാഞ്ച്ഗംഗ ഘട്ട് എന്നറിയപ്പെടുന്ന പടവിലിരുന്ന് ജഗന്നാഥന്‍ കീര്‍ത്തനം ചൊല്ലുമ്പോള്‍ നദിയിലെ വെള്ളം ഓരോരോ പടവുകളായി കയറി വന്നുവെന്ന് ഐതിഹ്യം. കേരളത്തിലെ പല വീടുകളിലും ഗംഗാ ജലം അടങ്ങിയ ചെറിയ കുംഭങ്ങള്‍ സൂക്ഷിച്ചിരുന്നു. മരണത്തോട് അടുക്കുന്നവര്‍ക്ക് അവസാനമായി ഗംഗാ ജലം നല്‍ക്കാനാണിത്. മോക്ഷപ്രാപ്തിക്ക് ഈ പുണ്യജലം സഹായിക്കും എന്നു വിശ്വാസം.

*ശുഭം*

No comments:

Post a Comment