Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 2, 2024

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജൻ

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജനായി ശിവൻ്റെ യഥാർത്ഥ രൂപം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ചോളരാജാവ് നടരാജൻ്റെ വിഗ്രഹം നിർമ്മിക്കാൻ ആഗ്രഹിച്ചു. വിദഗ്ധനായ ഒരു ശില്പിയെ സമീപിച്ചു. പല ദിവസങ്ങളിലായി 7 തവണ ശ്രമിച്ചിട്ടും ശിൽപിക്ക് മികച്ച രൂപം ഉണ്ടാക്കാനായില്ല.

ഒരു വൈകുന്നേരം ഒരു ബ്രാഹ്മണ ദമ്പതികൾ വെള്ളം ചോദിച്ച് വന്നു. ബ്രാഹ്മണ അഗ്രഹാരം വളരെ ദൂരെയാണെന്നും തങ്ങൾക്ക് ബ്രാഹ്മണർക്ക് കുടിവെള്ളം നൽകാൻ  കഴിയിലെന്നും ശിൽപിയും സഹായികളും ദമ്പതികളെ അറിയിച്ചു.

ബ്രാഹ്മണൻ അത് ചെവിക്കൊണ്ടില്ല, വളരെ നേരം നടന്ന് ക്ഷീണിച്ചതിനാൽ അവരുടെ കൈവശമുള്ള വെള്ളം നൽകണമെന്ന് ആവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരായ തങ്ങൾ ബ്രാഹ്മണന് ജലം നൽകിയാലുള്ള രാജകോപം ഭയന്നാകാം അവർ ബ്രാഹ്മണൻ്റെ ആവശ്യം വീണ്ടും നിരസിച്ചു.

ബ്രാഹ്മണൻ അവൻ്റെ കയ്യിലുണ്ടായിരുന്ന പാത്രം കൊണ്ട് മൂശാരിയുടെ ആലയിലുണ്ടായിരുന്ന തിളയ്ക്കുന്ന ലോഹം കോരിക്കുടിച്ചു
ഇതുകണ്ട് അവിടെയുണ്ടായിരുന്ന വരെല്ലാം നിലവിളിച്ചു. എന്നാൽ ബ്രാഹ്മണന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മാത്രം ചിരിച്ചു. പെട്ടെന്ന് സന്ദർശകർ പുകമറയ്‌ക്കിടയിൽ അപ്രത്യക്ഷരായി.
ശില്പിയും കൂട്ടുകാരും ഇപ്പോൾ പെട്ടെന്ന്  നിദ്രയിൽ വീണു.

അവർ രാവിലെ ഉണർന്നപ്പോൾ, 
ശിൽപ്പിക്ക് നിർമ്മിക്കാൻ  കഴിയാതിരുന്ന നടരാജവിഗ്രഹം എല്ലാവിധത്തിലും പൂർണ്ണമായി അവിടെ കാണപ്പെട്ടു. ശിലകളുടെ ജീവൻ തുടിക്കുന്ന മനോഹരമായ നടരാജ വിഗ്രഹം കണ്ട് അവർ ആശ്ചര്യപ്പെട്ടു.

ചോളരാജാവ് ഭഗവാൻ്റെ മഹത്വം കണ്ട് അത്ഭുതപ്പെട്ടു. ആ പ്രതിമയ്ക്ക് ജീവനുണ്ടോ എന്ന് രാജാവ് പരിഹാസത്തോടെ ശിൽപിയോട് ചോദിച്ചു, തീർച്ചയായും, ശിൽപ്പി മറുപടി പറഞ്ഞു. വിശ്വാസം വരാതെ രാജാവ് ഒരു ആണിയെടുത്ത് പ്രതിമയുടെ കാലിൽ തറച്ചു, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാലിൽ നിന്നും രക്തം ഒലിച്ചിറങ്ങി. രാജാവ് മോഹാലസ്യപ്പെട്ടു. ബോധം വന്നപ്പോൾ രാജാവ്  കുഷ്ഠരോഗബാധിതനായിരുന്നു. ഇത് ഐതിഹ്യമല്ല, ശരിക്കും സംഭവിച്ചതാണ്. ഇന്നും നടരാജൻ്റെ പാദത്തിൽ മുറിവിൻ്റെ പാട് കാണാം. 

മനുഷ്യരൂപത്തിൽ ഭഗവാനേയും ദേവിയേയും ദർശിക്കാൻ ശില്പിക്കും സംഘത്തിനും കഴിഞ്ഞത് എന്തൊരു ഭാഗ്യവും പുണ്യവുമാണ്!
കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, July 10, 2024

ജയ് മാഹിഷ്മതി

*ജയ് മാഹിഷ്മതി !*

ബാഹുബലി എന്ന സിനിമ വഴിയാകണം ഭൂരിഭാഗം മലയാളികളും / ദക്ഷിണേന്ത്യക്കാരും ഈ പേര് കേട്ടിട്ടുണ്ടാവുക. എന്നാൽ മാഹിഷ്മതി എന്നത് കേവലമൊരു സിനിമാ ഭാവനയല്ല. ഇൻഡോർ നഗരത്തിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന മഹേശ്വർ എന്ന ഇടമാണ് ചരിത്രത്തിലും, പുരാണങ്ങളിലും എല്ലാം മാഹിഷ്മതി എന്നറിയപ്പെട്ടിരുന്നത്. 

സാമവേദത്തിനു മ്യൂസിക്കൽ നോട്സ് കുറിച്ചു എന്ന് പറയപ്പെടുന്ന, മഹാശിവഭക്തനായിരുന്ന, താണ്ഡവ സ്തോത്രം രചിച്ച; എന്നിങ്ങനെ മഹിമകൾ ഏറെയുണ്ടായിരുന്നു എങ്കിലും, സ്ത്രീലമ്പടത്വം മൂലം വില്ലനായി വിലയിരുത്തപ്പെട്ട ഇതിഹാസ കഥാപാത്രമാണ് രാവണൻ. വേദവതിയുടെ ശാപം മൂലം സീതയെ തൊടാൻ പോലും ഭയന്ന രാവണൻ, അക്കാരണം കൊണ്ട് തന്നെ ചിലർക്കെല്ലാം വിശുദ്ധനുമായി. ഇപ്പറഞ്ഞ കാര്യങ്ങൾക്കുമപ്പുറം രാവണൻ, ജംബു ദ്വീപത്തിലെ ഒന്നാംതരം തല്ലു കൊള്ളി കൂടിയായിരുന്നു. 

ഒരിക്കൽ രാവണൻ നർമ്മദാ തീരത്ത് പൂജ ചെയ്തുകൊണ്ടിരുന്ന സമയം, നദിയിൽ ജലനിരപ്പുയരുകയും; രാവണൻ മണലിൽ തീർത്ത ശിവലിംഗം ഉടഞ്ഞു പോവുകയും ചെയ്തു. കാരണമന്വേഷിച്ച് ചെന്ന രാവണൻ കണ്ടത് ഒരാൾ കുറെ സ്ത്രീകളുമൊത്ത് നദിയിൽ ഉല്ലസിക്കുന്നതാണ്. ഈ ദൃശ്യം രസിക്കാതിരുന്ന രാവണൻ, അയാളെ യുദ്ധത്തിന് ക്ഷണിച്ചു. തീർത്തും ഏകപക്ഷീയമായ ആ പോരാട്ടത്തിൽ എതിരാളി രാവണനെ അതിവേഗം മർദ്ദിച്ചു വീഴ്ത്തുകയും, തടവിലാക്കുകയും ചെയ്തു. 
രാവണന്റെ ചെകിടിൽ ചെമ്പട കൊട്ടിയ ആ എതിരാളിയുടെ പേരാണ്  കാർത്യവീര്യാർജ്ജുനൻ. അവന്തിയിലെ രാജാവായിരുന്ന കാർത്യവീര്യാർജ്ജുനൻ താമസിച്ചിരുന്ന ഇടമാണ് മാഹിഷ്മതി. 

കാർത്യവീര്യാർജ്ജുന പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇപ്പോഴും മഹേശ്വറിലുണ്ട്. രാവണനെ ഭൂമിയിൽ തറച്ചു വെച്ച കാർത്യവീര്യാർജ്ജുനൻ, എതിരാളിയുടെ പത്തു തലകളിലും ഓരോ വിളക്കുകൾ വീതവും, കയ്യിൽ ഒരു വിളക്കും  വെച്ചു എന്ന ഐതിഹ്യത്തെ പിൻപറ്റി; കാർത്യവീര്യാർജ്ജുനൻ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്ന രാജരാജേശ്വര ശിവക്ഷേത്രത്തിൽ പതിനൊന്നു വിളക്കുകൾ തെളിയിക്കുന്ന പതിവുമുണ്ട്. എല്ലാ വർഷവും കാർത്യവീര്യാർജ്ജുന ജയന്തിയും ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. ശിവക്ഷേത്രങ്ങളുടെ എണ്ണം കൊണ്ടും, നർമ്മദയുടെ സാമിപ്യം കൊണ്ടും ഗുപ്‌ത കാശി എന്നൊരു വിളിപ്പേരും മഹേശ്വറിനുണ്ട്. 

മഹേശ്വറിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ സഞ്ചരിച്ചാൽ, കാർത്യവീര്യാർജ്ജുനനെ വധിച്ച പരശുരാമന്റെ ജന്മഭൂമി; ജാനാപാവിൽ എത്താം. ഹോൾക്കാർ രാജവംശത്തിനു കീഴിലായിരുന്ന അവന്തി പ്രദേശത്തിന്റെ തലസ്ഥാനം പിന്നീട് ഇൻഡോറിലേയ്ക്ക് മാറ്റപ്പെട്ടു.

കടപ്പാട്
സോഷ്യൽ മീഡിയ