Followers(ഭഗവാന്‍റെ ഭക്തര്‍ )

Showing posts with label പള്ളികൊണ്ടേശ്വർ ക്ഷേത്രം.... Show all posts
Showing posts with label പള്ളികൊണ്ടേശ്വർ ക്ഷേത്രം.... Show all posts

Tuesday, September 8, 2020

പള്ളികൊണ്ടേശ്വർ ക്ഷേത്രം...

ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രം 
പള്ളികൊണ്ടേശ്വർ ക്ഷേത്രം...

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്. 

ഐതിഹ്യം 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.

ഉത്സവം 

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ 

അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ