Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, September 19, 2020

ചെങ്ങന്നൂർ ശ്രീ പാർവ്വതി

*ചെങ്ങന്നൂർ ശ്രീ പാർവ്വതി*

       നൂറ്റെട്ട് ശിവാലയ സ്തോത്രത്തിലും നൂറ്റെട്ട് ദുർഗ്ഗാലയ സ്തോത്രത്തിലും ചെങ്ങന്നൂർ ക്ഷേത്രം പ്രതിപാദിക്കുന്നുണ്ട്. ചെങ്ങന്നൂർ മഹാ ക്ഷേത്രം ഒരു ശിവാലയം ആണെങ്കിലും ദേവനു അനഭിമുഖമായി വാഴുന്ന ശ്രീപാർവ്വതി ദേവിയുടെ അപദാനങ്ങളാണ് കേരളമൊട്ടുക്കു പുകൾകൊണ്ടത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്പത്തിയും ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യ കഥകളും ഒട്ടുവളരെ പറഞ്ഞിട്ടുള്ളതും തദ്വാര മലയാളികൾക്ക് അധികവും സുപരിചിതവുമാണ്. പത്തേക്കറിൽ വിസ്തരിച്ചു നിൽക്കുന്ന ചെങ്ങന്നൂർ മതിലകം കേരളീയ വാസ്തു ശൈലിക്കെന്നും മകുടോദാഹരണമാണ്. ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം തിരുവിതാംകൂർ മഹാരാജാവ് തഞ്ചാവൂരിൽ നിന്നുള്ള പ്രഗത്ഭരായ ശില്പികളെ വരുത്തി സുദീർഘമായ കാലയളവുകൊണ്ട്  പണികഴിപ്പിച്ചിട്ടുള്ളതാണ്. ചെങ്ങന്നൂരിലെ ആദ്യ ക്ഷേത്ര സമുച്ചയം നിർമിക്കുന്നത് പെരുന്തച്ചനായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാക്കന്മാർ മേൽനോട്ടം നിർവ്വഹിച്ചു.അതിനെ കുറിച്ചുള്ള കഥ ഇപ്രകാരം ആകുന്നു. അന്ന് കാടു പിടിച്ചു കിടന്നിരുന്ന ക്ഷേത്രമിരിക്കുന്ന പ്രദേശം നായനാര് പിള്ള എന്നൊരാൾക്കു വഞ്ഞിപ്പുഴ നാടു വാഴി ഒറ്റിയായി നൽകി. നായനാര് പിള്ളയുടെ തൊഴിലാളികൾ കാടു വെട്ടി തെളിക്കുന്ന വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ ഒരു സ്ത്രീയുടെ പണിയായുധം കൊണ്ട് അടുത്തുള്ള ശിലയിൽ നിന്നും നിണമൊഴുകുവാൻ തുടങ്ങി. തൊഴിലാളികൾ ഈ വിവരം നായനാര് പിള്ളയേയും പിള്ള അത്‌ വഞ്ഞിപ്പുഴ മഠത്തിലും അറിയിച്ചു. സമീപസ്ഥരായിരുന്ന താഴമൺ കുടുംബവും വഞ്ഞിപ്പുഴ നാടുവഴിക്കൊപ്പം പ്രസ്തുത സ്ഥലത്തു വന്ന് ചേർന്നു. രക്തം വാർന്നൊഴുകുന്ന ശില മഹാദേവ സാന്നിധ്യമുള്ള സ്വയംഭൂ ലിംഗമാണെന്നു കണ്ടെത്തിയ അവർ അവിടെ പ്രൗഢ ഗംഭീരമായ ഒരാലയം പണിതീർക്കുവാൻ തീരുമാനിച്ചു. അതിന് സാക്ഷാൽ പെരുംതച്ചനെ തന്നെ വരുത്തിക്കുകയും ചെയ്തു. മഹാദേവ സാന്നിധ്യമുള്ളപ്പോൾ ശ്രീപാർവ്വതിയുടെ സാന്നിധ്യവും അവിടെയുണ്ടാകുമെന്നു തീർച്ചയുള്ളതുകൊണ്ടു ദേവിയുടെ പ്രതിഷ്ഠയും തുല്യ പ്രാധാന്യത്തോടെ അവിടെ പ്രതിഷ്ഠിക്കണം എന്ന് നാടുവാഴികളും മറ്റു കാര്യക്കാരും ആഗ്രഹം പ്രകടിപ്പിക്കുകയും ആ വിവരം പെരുന്തച്ചനെ ധരിപ്പിക്കുകയും ചെയ്തു. ദേവിയുടെ ചൈതന്യ പൂർണമായ ഒരു ബിംബം ആ പ്രദേശത്തു മറഞ്ഞു കിടപ്പുണ്ടെന്നു പെരുംതച്ചന് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം സ്ഥാനം കാണിച്ചു കൊടുത്ത പ്രദേശത്തു നിന്ന് വിഗ്രഹം കണ്ടെത്തുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ദേവീ ഭക്തന്മാർക്ക് അതില്പരം ആനന്ദം വേറൊന്നില്ലായിരുന്നു. മഹാദേവന്റെയും ദേവിയുടേയും സാന്നിധ്യം അവിടെ ഉണ്ടായതിനു പല ഐതീഹ്യങ്ങളും പറഞ്ഞു പോരുന്നുണ്ട്. അതിൽ ഒന്ന് അഗസ്ത്യ മാമുനിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശിവ പാർവ്വതി മംഗലം നടക്കുന്ന വേളയിൽ അഗസ്ത്യ മഹർഷിയെ ശിവൻ തെക്ക് ദിക്കിലേക്ക് അയച്ചിരുന്നു. വിവാഹാനന്തരം ശിവ പാർവ്വതിമാർ അഗസ്ത്യ മഹർഷിക്ക് ചെങ്ങന്നൂരിൽ ദർശനം നൽകി എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഐതീഹ്യം കരുനാഗപ്പള്ളിയിലെ ആലപ്പാട് തീര പ്രദേശം ഭരിച്ചിരുന്ന വലിയ ആദിച്ച മുത്ത് അരയൻ എന്ന അരയ വംശ രാജാവിന്റെ മകളായി പാർവ്വതി ദേവി ജനിച്ചു. ആ മുക്കുവതരുണിയെ വിവാഹം ചെയ്യാൻ മഹാദേവനും അവതരിച്ചത്രേ. അതിനെ കുറിച്ചുള്ള കഥ ഇവിടെ വിസ്തരിക്കുന്നില്ല. ശിവനും പാർവ്വതിയും ചെങ്ങന്നൂർ വന്ന് കുടികൊണ്ടു അരയ രാജാവിനു തിരു സ്വരൂപ ദർശനം നൽകി എന്നാണ് കഥ. ഈ വിശ്വാസത്തിന്റെ പേരിൽ  ആലപ്പാട്ട്‌ ഉള്ളവർ നൂറ്റാണ്ടുകളായി  ചെങ്ങന്നൂർ ഉത്സവത്തിനു വലിയ സംഖ്യ കാണിക്കയായി സമർപ്പിച്ചിരുന്നു. 'ചെങ്ങന്നൂർ ക്ഷേത്ര മാഹാത്മ്യം 'എന്നപേരിൽ കല്ലൂർ നാരായണ പിള്ള എഴുതിയിട്ടുള്ള ഗ്രന്ഥത്തിൽ മധുരാപുരി ചുട്ടെരിച്ച കണ്ണകി വൈഗയാറും കടന്നു പമ്പാ നദിയുടെ ഗതി നോക്കി വന്ന് കുടികൊണ്ടത് ചെങ്ങന്നൂരാണെന്നു ചിലപ്പതികാര തെളിവുകൾ നിരത്തി സമര്ഥിക്കുന്നുണ്ടു്. ആ ഗ്രന്ഥത്തിന് ആവതാരിക എഴുതിയിട്ടുള്ള മഹാകവി ഉള്ളൂർ ആവതാരികയിൽ തന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ടെങ്കിലും കല്ലൂർ വീണ്ടും തെളിവുകൾ നിരത്തി ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ട് ചെങ്ങന്നൂർ ഭഗവതിക്ക് കണ്ണകിയുടെ പരികല്പനയും നല്കപ്പെടുന്നുണ്ട്. സതീ വിരഹത്താൽ വിഷണ്ണനും ഉഗ്രരൂപനുമായിരിക്കുന്ന ശൈവ ഭാവമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അതിനാൽ സതിയായും ദേവിയെ കരുതുന്നു. 
    പെരുംതച്ചൻ നിർമ്മിച്ച മഹാക്ഷേത്രം കാലാന്തരത്തിൽ അഗ്നിക്കിരയാകുമെന്നു അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അഗ്നിബാധയിൽ സ്വയംഭൂവായ ശിവലിംഗം സംരക്ഷിക്കപ്പെടും എന്നും ദേവിയുടെ വിഗ്രഹം നശിച്ചുപോകാൻ ഇടയാകുമെന്നും നേരത്തേ തിരിച്ചറിഞ്ഞ തച്ചൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുവാനുള്ള ദേവിയുടെ വിഗ്രഹത്തെ രൂപ കല്പന ചെയ്ത് താഴമൺ തന്ത്രിയെ ഏല്പിച്ചു. പെരുംതച്ചൻ കരുതിയതുപോലെ സംഭവിച്ചു അഗ്നിക്കിരയായ ക്ഷേത്രത്തിൽ നനഞ്ഞ ചെമ്മണ്ണ് വാരിമൂടി ശിവലിംഗം സംരക്ഷിച്ചു. ദേവി ബിംബം നഷ്ടമായി. ചെമ്മണ്ണ് കുന്നുപോലെ മൂടി ദേവസ്ഥാനം സംരക്ഷിച്ചതുകൊണ്ടു ചെങ്കുന്നൂർ എന്ന പേരുണ്ടായെന്നും കാലാന്തരത്തിൽ ചെങ്ങന്നൂർ ആയെന്നുമാണ് പറയപ്പെടുന്നത്. ചെങ്കുന്നൂർ ആണ് ചെങ്ങന്നൂർ ആയതെന്നതിൽ തർക്കമില്ല പക്ഷേ അങ്ങനെ ഒരു നാമം ഈ പ്രദേശത്തു കൈവന്നത് ഭൂപ്രകൃതിയുടെ മാനദണ്ഡത്തിലാവണം. പിന്നീട് ക്ഷേത്രം പുനർനിർമ്മിച്ചു ദേവിയുടെ പുതിയ ബിംബം പ്രതിഷ്ഠ ചെയ്തു. ക്ഷേത്രം പുനര്നിര്മ്മിക്കുന്നതിനു മുൻപേ തന്നെ ദേവി ബിംബം രജസ്വലയായി കാണാറുണ്ടായിരുന്നു. ഒരിക്കൽ മേൽശാന്തി നിർമ്മാല്യത്തിനു ഉടയാടയും മറ്റും വിഗ്രഹത്തിൽ നിന്ന് മാറ്റുമ്പോഴാണ് അങ്ങനെ ഒരു അടയാളം കാണുന്നത്. അത്‌ വഞ്ഞിപ്പുഴ മഠത്തിലെ സ്ത്രീകളെയും താഴമൺ മഠത്തിലെ സ്ത്രീകളേയും കാട്ടി ഉറപ്പു വരുത്തിച്ചു. പ്രശ്നവിധിയിൽ ദേവി രജസ്വലയാകാറുണ്ട് എന്ന് കണ്ടു. പുനഃപ്രതിഷ്ഠ നടത്തിയതിനു ശേഷവും അങ്ങനെ ഒരു അടയാളം പ്രതിഷ്ഠയിൽ കണ്ടു തുടങ്ങി. അതിന് പ്രത്യേകമായ ആചാരങ്ങൾ ക്ഷേത്രത്തിൽ പാലിക്കാൻ തുടങ്ങി. അടയാളം കണ്ടത് വഞ്ഞിപ്പുഴയിലേയും താഴമണ്ണിലേയും സ്ത്രീകൾ സ്ഥിരീകരിച്ചാൽ ഉടയാട മണ്ണാത്തിയെ ഏൽപ്പിക്കും. ക്ഷേത്ര ശ്രീ കോവിലിൽ നിന്ന് ദേവീ ചൈതന്യത്തെ അർച്ചന ബിംബത്തിൽ ആവാഹിച്ചു നാലുനാൾ ക്ഷേത്രത്തിലെ വായു കോണിലുള്ള അറയിലേക്കു മാറ്റും. നാലാം നാൾ പമ്പയാറ്റിൽ സ്നാനം നടത്തും. ഈ വിശേഷത്തിനു തൃപ്പൂത്ത് എന്നാണ് പറയാറുള്ളത്. പണ്ട് കാലത്ത് ഒട്ടേറെ ചടങ്ങുകളോടെയാണ് ഇത്‌ നടത്തിപോന്നിരുന്നത്. വിഗ്രഹം ആറാടിക്കുന്നതും ഉടയാട മാറ്റുന്നതും തീണ്ടാനാഴി അരച്ച് പുരട്ടുന്നതും ഓരോ തന്ത്രികുടുംബങ്ങളിൽ പെട്ടവരായിരുന്നു. ഇപ്പോൾ പഴയ ചടങ്ങുകളിൽ ഭേദം വന്നിട്ടുണ്ട്. തൃപ്പൂത്തു കാലത്ത് ഹരിദ്രാ പുഷ്പാഞ്ജലി എന്ന വിശേഷപ്പെട്ട പുഷ്പാഞ്ജലിയാണ് ദേവിക്ക് പ്രധാനമായി നടത്തിവരാറുള്ളത്. ഒരിക്കൽ തിരുവിതാംകൂറിൽ റെവന്യൂ ഉദ്യോഗസ്ഥനായിരുന്ന മൺറോ സായിപ്പ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന കൂട്ടത്തിൽ തൃപ്പൂത്തു വിശേഷത്തിനു അസംഖ്യം പണം ചെലവിട്ടതായി കണ്ട് അതിനെ പറ്റി ക്ഷേത്രം കാര്യക്കാരോട് ചോദിച്ചു. തൃപ്പൂത്തു വിശേഷം എന്താണെന്നു അവരിൽ നിന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം "ഇത്തരം വിഡ്ഢിത്തങ്ങൾക്കു മേലിൽ പണം ചെലവാക്കരുത് " എന്ന് താക്കീതു നൽകി.മൺറോ സായിപ്പ്  ശകാരവും പരിഹാസവും തുടരെ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൺറോയുടെ പത്നിക്ക് നിലക്കാത്ത രക്തപ്രവാഹമുണ്ടായി. അതിലേക്കു പല വൈദ്യവും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൺറോയുടെ കാര്യസ്ഥൻ ജ്യോത്സ്യവിധി തേടിയതിൽ നിന്നും ദേവിയുടെ കോപം നിമിത്തം സംഭവിച്ചതാണ് അതെന്നു മനസ്സിലാക്കി. കാര്യം അറിഞ്ഞ മൺറോ സായിപ്പ് ക്ഷേത്രത്തിലെത്തി പരിഹാര കർമ്മം നടത്തി. ഭാര്യയുടെ രോഗം ഭേദമായതിന്റെ നന്ദിസൂചകമായി സ്വർണത്തിൽ തീർത്ത ഒരു കാപ്പു ദേവിക്ക് സമർപ്പിച്ചു. അത്‌ ഇപ്പോഴും ദേവി വിഗ്രഹത്തിൽ അലങ്കാരമായി ശോഭിക്കുന്നു. 
     63 നയനാരിൽ പെട്ട വിരൽമിണ്ട നായനാരുടെ ജന്മദേശം ചെങ്ങന്നൂർ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷേത്രത്തിൽ പ്രത്യേകമായ അവകാശങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 
      വലിയ വട്ട ശ്രീകോവിലിൽ മഹാദേവന്റെ സ്വയംഭൂ ശില കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. ശ്രീ പാർവ്വതി അതേ ശ്രീകോവിലിൽ ദേവന് അനഭിമുഖമായി വാഴുന്നു. പഞ്ചലോഹത്തിലുള്ള ചാരുതയാർന്ന ബിംബം നിൽക്കുന്ന രൂപത്തിലുള്ളതാണ്. രണ്ടു കൈകൾ ഉള്ളതിൽ ഒന്നിൽ അഭയ മുദ്രയും മറ്റൊന്നിൽ വരദ മുദ്രയും. ദേവിക്കും മഹാദേവനും നമസ്‌കാര മണ്ഡപങ്ങൾ പ്രത്യേകമുണ്ട്. ആനക്കൊട്ടിലും കിഴക്കും പടിഞ്ഞാറുമായി രണ്ടെണ്ണമുണ്ട്. പടിഞ്ഞാറെ നടയിൽ ഭജനമിരിക്കലും സത്യം ചെയ്യലും വളരെ പ്രസിദ്ധമായിരുന്നു. രോഗശാന്തിക്കും ആഗ്രഹ സാഫല്യത്തിനുമായി ധാരാളം ഭക്തർ ദേവി നടയിൽ ഭജനമിരിക്കാറുണ്ട്. വിവാഹം, അന്നപ്രാശനം തുടങ്ങിയ കർമ്മങ്ങൾ നടത്തുന്നതും പടിഞ്ഞാറെ നടയിലാണ്. നൂറടിയോളം ഉയരമുള്ള സ്വർണ ധ്വജവും അണ്ഡാകൃതിയിലുള്ള കൂത്തമ്പലവും ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളാണ്. പ്രൗഢമായ മതിൽക്കകം. ഗണപതി, നീലഗ്രീവൻ, ചണ്ഡേശ്വരൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാ ദേവി, ശാസ്താവ്, നാഗങ്ങൾ എന്നീ ഉപദേവകൾ ഉണ്ട്. 
       ധനുമാസത്തിലെ തിരുവാതിരക്കു കൊടികയറി മകരമാസത്തിലെ തിരുവാതിരക്കു അവസാനിക്കുന്ന ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ചെങ്ങന്നൂർ ഉത്സവം. ഉത്സവ കാലത്ത് ദേവി രജസ്വലയായാൽ ഉത്സവാഘോഷങ്ങൾ മാറ്റി വയ്ക്കാറുണ്ട്.

മുതിരേരി ക്ഷേത്രം

*✿ 
*മുതിരേരി ക്ഷേത്രം*

കൊട്ടിയൂര് വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വാള് എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം വയനാട്ടിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മുതിരേരി ക്ഷേത്രം . മഹാദേവന്റെ ആജ്ഞയനുസരിച്ച് ദക്ഷന്റെ യാഗശാലയും മറ്റും നിശേഷം നശിപ്പിച്ച ശേഷം യാഗത്തിന് വിഘ്നം വരുത്തി ദക്ഷന്റെ കഴുത്തറുത്ത് വീരഭദ്രന് തന്റെ വാള് എറിഞ്ഞപ്പോള് വീണ സ്ഥലമാണ് മുതിരേരി എന്നാണ് സങ്കല്പം.ദക്ഷയാഗാനന്തരം വലിച്ചെറിഞ്ഞ വാള് മുതിരേരിയിലെ വയല് ഉഴുതുമറിക്കുകയായിരുന്ന കുറിച്ച്യ തറവാട്ടുകാരുടെ കലപ്പയില് കുടുങ്ങി. വാള് കുടുങ്ങിയ വിവരം അന്നത്തെ നായര് തറവാടുകളെ അറിയിച്ചു. ഈ ദിവ്യായുധം ദൈവികശക്തിയുള്ളതാണെന്നും ആയുധത്തെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിത്യപൂജാദികള് മുടക്കം കൂടാതെ ചെയ്തുവരണമെന്നു
ം ദേവപ്രശ്നത്തില് കാണപ്പെട്ടു.
കുറിച്ച്യ തറവാട്ടുകാരും പാലിയാട്ട് തറവാട്ടിലെ കോഴിക്കോട്ട് നമ്പ്യാരും തലമുറക്കാരും ചേര്ന്നാണ് പ്രതിഷ്ഠ നടത്തിയത്. വാള് ലഭിച്ച വയലിന് വാളന്കണ്ടം എന്ന പേര് ഇപ്പോഴും നിലവിലുണ്ട്. നാട്ടിപ്പണികള് തുടങ്ങുമ്പോള് ആദ്യം ഈ കണ്ടത്തില് ഞാറ് നട്ടതിനുശേഷം മാത്രമേ മറ്റ് കണ്ടങ്ങളില് കൃഷി ഇറക്കാറൂള്ളൂ.
ചോതി നാളില് ബ്രഹ്മമുഹൂര്ത്തത്തില് ദിവ്യായുധം പ്രത്യേക രീതിയില് ക്ഷേത്രകുളത്തില്മുക്കി യാത്രയ്ക്കുള്ള ഒരുക്കം കുറിക്കും. മൂഴിയോട്ടില്ലം പുത്തന്മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര് ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിക്കുക. പ്രത്യേക പൂജകള്ക്കുശേഷം മണിത്തറയില് ധ്യാനമിരിക്കും. ധ്യാനത്തില് വെളിപാടുണ്ടാവുകയും ക്ഷേത്രക്കുളത്തില് കുളികഴിഞ്ഞ് ഭസ്മാദികള് ധരിച്ച് ഒരു കുടം വെള്ളവുമായി ക്ഷേത്രത്തിലെത്തും.
ദേവസ്ഥാനങ്ങളില്‍ പ്രത്യേക പൂജ നടത്തി ഉപദേവന്മാര്ക്കും പൂജ ചെയ്ത് ക്ഷേത്രത്തിലെ ശിവലിംഗത്തില് വെച്ച വാള് തുളസിയോടുകൂടി കയ്യിലെടുത്ത് കൊട്ടിയൂര്ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന യാത്രയാണ് വാള് എഴുന്നള്ളിപ്പ്. കിലോമീറ്ററുകള് കാല്നടയായി ഒറ്റയ്ക്ക് പിന്നിടും.വൈശാഖ മഹോത്സവം സമാപിച്ചതിനുശേഷം മാത്രമാണ് വാള് മുതിരേരി അമ്പലത്തില് തിരിച്ചെത്തുക.
 *┈ 

Tuesday, September 15, 2020

64 യോഗിനിമാർ.

കാളിയുടെ 64 യോഗിനിമാർ.

1. ബഹുരൂപ
2. താര
3. നർമ്മദ
4. യമുന
5. ശാന്തി
6. വാരുണി
7. ക്ഷേമംകരി
8. ഐന്ദ്രി 
9. വാരാഹി
10. രണവീര
11. വാനരമുഖി
12. വൈഷ്ണവി
13. വൈദ്യരൂപ
14. ചർച്ഛിക
15. വേതാളി
16. ഛിന്നമസ്തിക
17. ജ്വാലാ കാമിനി
18. ഗഡവര
19. കരാളിക
20. സരസ്വതി
21. വിരൂപ
22. കാവേരി
23. ബലുക
24. നരസിംഹി
25. വിരജ
26. വികടാനന
27. മഹാലക്ഷ്മി
28. കൗമാരി
29. കർഘരി
30. വിന്ധ്യവാസിനി
31. രതി
32. യക്ഷിണി
33. സർപ്പസ്യ
34. വിനായകി
35. വീരകുമാരി
36. മാഹേശ്വരി
37. ഗദാധരി
38. കമനീയ
39. അംബിക
40. സ്തുതി
41. ആഗ്നേയി
42. കാളി
43. ഉമ
44. നാരായണി
45. സമുദ്ര
46. ബ്രാഹ്മണി
47. ജ്വാലാമുഖി
48. അതിഥി
49. വായുവേഗ
50. ചാമുണ്ട
51. മുരഥി
52. ചന്ദ്രകാന്തി
53. ഗംഗ 
54. ധൂമാവതി
55. സർവ്വമംഗള
56. അജിത
57. സൂര്യപുത്രി
58. ഗാന്ധാരി
59. വായുവീണ 
60. അഘോര
61. ഭദ്രകാളി
62. സുന്ദരി
63. ശൂലിനി
64. ഭദ്ര
എന്നിവരാണ് 64 യോഗിനികൾ...

അഷ്ടനാഗങ്ങൾ

*നാഗരാജാവ് ഗുളികൻ*

അഷ്ടനാഗങ്ങൾ 
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ, ശംഖ്പാലൻ.

എട്ട് നാഗരാജാക്കന്മാരുടെ കൂട്ടത്തിനാണ്  അഷ്ടനാഗങ്ങൾ എന്ന് വിളിക്കുന്നത്. 

അനന്തന്,  ആദിശേഷൻ എന്നൊരു നാമവും കൂടി ഉണ്ട്. 
ഗുളികന്,  മാന്ദി  എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു. 

അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും പുള്ളുവൻ പാട്ടിൽ അതി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്.  ഗുളികന് പച്ച വർണ്ണം എന്ന് പാടുന്നു. 

ഇതിൽ ഏഴാമനായ ഗുളികൻ ( മാന്ദി ) നമ്മുടെ ഗ്രഹനിലയിൽ നില്കുന്നു. 

ഗുളികന് ഗ്രഹനിലയിൽ  " മാ  "  എന്ന് അടയാളപ്പെടുത്തുന്നു. 

* ഗുളികൻ ഏത് രാശിയിൽ നിന്നാലും രാശിയുടെ അധിപനെയും,  കൂടെ നിൽക്കുന്ന ഗ്രഹങ്ങളെയും, ഗുളികൻ നിൽക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയിലും  (ഗ്രഹദൃഷ്ടി ) ബാധിക്കും  എന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നു. 

ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് അഷ്ട നാഗങ്ങളിൽ ഏഴാമനായ നാഗരാജാവ് ഗുളികൻ തന്നെ ആണ്. 

- ഗുളികൻ ഓരോ രാശിയിലും നിന്നാലത്തെ  ഫലങ്ങൾ. -

 1. ലഗ്നത്തിൽ ഗുളികൻ നിന്നാൽ ഏതു കാര്യത്തിൽ ഇടപെട്ടാലും തടസ്സം,  ശരീരത്തിൽ മുറിവോ പൊള്ളലോ ഏൽക്കാൻ ഇടയുണ്ട്  . 
എന്നാൽ ലഗ്നത്തിൽ ഗുളികൻ ഒറ്റക്ക്  നിന്നാൽ... 
അഷ്ടനാഗങ്ങളെ കൊണ്ടുള്ള രാജയോഗം ഭവിക്കുന്നു. 

പക്ഷെ വിവാഹം വൈകുമെന്ന് അനുഭവം. 

2. ലഗ്നത്തിൽ നിന്നും രണ്ടാമത്തെ രാശിയിൽ ഗുളികൻ നിന്നാൽ ഉന്നത വിദ്യക്കും  ധനാഗമനത്തിനും തടസ്സം  ഉണ്ടാകുമെങ്കിലും വിദേശ യോഗം ഫലം.  സ്ത്രീ ജാതകത്തിൽ,  ഭർത്താവിനും വിദേശ യോഗം. പറയണം. 

3. സഹോദര സ്ഥാനമായ മുന്നിൽ ഗുളികൻ നിന്നാൽ ഇളയ സഹോദരന്മാർ ഉണ്ടാകില്ല. സഹോദരിമാർ ഉണ്ടാകും.  ഇളയ സഹോദരൻ ഉണ്ടെങ്കിൽ അവർക്ക് നാശം..  എന്നാൽ മൂന്നാം ഭാവാധിപൻ, ഒൻപത്തിലോ, പതിനൊന്നിലോ, സുക്ഷേത്രത്തിലോ നിന്നാൽ ഒരു സഹോദരൻ ഉണ്ടായിരിക്കും.  

4. മാതൃസ്ഥാനമായ നാലിൽ  ഗുളികൻ നിൽക്കുന്നവർ വാടക വീട്ടിൽ കേറും,  മാതാവിനും ദേഹസുഖം കുറയും, വാഹനാപകടവും ഉണ്ടാകാൻ സാധ്യത.  മാതാവിൽ നിന്നും അകലും. 

നാലിൽ ഗുളികൻ നിൽക്കുന്നവർക്ക് വിദേശ യോഗം ഫലം. 

5.സന്താനസ്ഥാനമായ  അഞ്ചിൽ ഗുളികൻ നിന്നാൽ പുത്ര ദുഃഖം ഫലം.  ഗുളികന്റെ അനുഗ്രഹം ഉണ്ടെങ്കിൽ   ഒരു ആൺകുട്ടീ  ലഭിക്കും. 
അഞ്ചാം ഭാവാധിപനേ ഗുളികൻ ബാധിക്കുമ്പോളാണ്  കുഞ്ഞുങ്ങൾ ഉണ്ടാകുവാനും താമസിക്കുന്നത്. 

6. ആറിൽ ഗുളികൻ നിന്നാൽ ശത്രുക്കൾ സ്വയം നശിച്ചു പോകും. 

7 മംഗല്യ സ്ഥാനമായ  ഏഴിൽ  ഗുളികൻ നിന്നാൽ വിവാഹത്തിന് വൈകും,  ജാതകം ചേർന്നില്ല എങ്കിൽ ഭാര്യയെ കൊല ചെയ്യാനും സാധ്യത എന്ന് ഗ്രന്ഥങ്ങളിൽ  പറയുന്നു. വിവാഹ മോചനവും സംഭവിക്കാറുണ്ട്. 

8. അഷ്ടമം അഥവാ ആയുർ സ്ഥാനത്തു ഗുളികൻ നിന്നാൽ ദുർമരണം ഫലം എന്ന് എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളും പറയുന്നു. 

9, ഭാഗ്യസ്ഥാനമായ ഒൻപതിൽ ഗുളികൻ നിൽക്കുന്നവരെ ഭാഗ്യദോഷി എന്ന് വിളിക്കുന്നു.  
പിതാവിനും, തനിക്കും, സന്താനത്തിനും ദോഷം. 

10. കർമ്മസ്ഥാനമായ പത്തിൽ ഗുളികൻ നിന്നാൽ പ്രവൃത്തിയിൽ അലസതയും,  കർമ്മപുഷ്ടിക്ക് ഹാനിയും നേരിടും .  ജോലി സംബന്ധമായ തടസ്സങ്ങൾ,   വിദേശ യോഗം ഫലം. എന്നാലും ജോലിയിൽ ഉയർച്ച ഉണ്ടാകാറില്ല. 

11. ലാഭസ്ഥാനമായ പതിനൊന്നിൽ ഗുളികൻ നിൽകുകയോ, പതിനൊന്നാം ഭാവാധിപനെ ബാധിക്കുകയോ ചെയ്താൽ സാമ്പത്തിക ലാഭം ഉണ്ടാകില്ല..  മൂത്ത സഹോദരനും ദോഷം. 
എന്നാൽ പതിനൊന്നാം ഭാവാധിപൻ ഒൻപത്തിലോ,  സ്വക്ഷേത്രത്തിലോ നിന്നാൽ ദോഷമില്ല. 

12  പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ ഭാര്യാ / ഭർതൃ സുഹത്തിനു ഹാനി,  അല്ലെങ്കിൽ രണ്ടിൽ ഒരാൾക്കു വിദേശ യോഗം, ഭയവും ഉണ്ടാകും. 

* മേടം, വൃശ്ചികം തുലാം രാശിയിൽ ഗുളികൻ നിന്നാൽ വിവാഹം നീണ്ടു പോകും,  നിശ്ചയിച്ച വിവാഹം പോലും മുടങ്ങുമെന്ന അനുഭവം. 

* കർക്കിടകം രാശിയിൽ നിൽക്കുകയോ, അഞ്ച്, ഒൻപത്  ഭാവാധിപനെയോ, ചന്ദ്രനെയോ ഗുളികൻ ബാധിച്ചാൽ സന്താന തടസ്സം ഫലം. 

കർക്കിടകം രാശിയെയോ ചന്ദ്രനെയോ ബാധിച്ചാൽ ഫിക്സ് വരാനുള്ള സാധ്യതയും കൂടും ,പുരുഷന്മാർക്ക് ലൈംഗിക ശേഷിയും നഷ്ടപെട്ട അനുഭവം ഉണ്ട്,  അത് മാത്രമല്ല വീഴ്ചയോ അപകടമോ ഉണ്ടായാൽ കോമ സ്റ്റേജിലും  എത്താം. 

സൂര്യനും ബുധനും ഗുളികനും ഒന്നിച്ചു നിൽക്കുകയോ, നിൽക്കുന്ന രാശിയുടെ അധിപനെ ഗുളികൻ ബാധിക്കുകയോ ചെയ്താൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം ഉണ്ടാകും. 

*ദോഷപരിഹാരം. 

കൃത്യമായ പരിഹാരം. 
അഷ്ടനാഗങ്ങൾക്കു  എട്ടുരുളിയിൽ  നൂറും പാലും ( ഒരു വ്യാഴ വട്ടക്കാലം  ഫലം നില നില്കും എന്ന് വിശ്വാസം ).. 

സർപ്പക്കാവുള്ളവർക്ക്  അഷ്ട നാഗകളമെഴുതി സർപ്പം പാട്ട് പാടിച്ചു പുള്ളുവന്മാരെ കൊണ്ട് അഷ്ടനാഗ കളത്തിൽ  നൂറും പാലും നടത്തിക്കുക..

  സർപ്പക്കാവ് നശിച്ചു പോയവർക്കും,  അന്യാധീനം വന്നവർക്കും ,  അനന്തൻ കാവിൽ ആയില്യം നാളിൽ എട്ടുരുളി നൂറും പാലും  ചെയ്യുക. 

ഇതും സാധിക്കാത്തവർ നാഗ ക്ഷേത്രങ്ങളിൽ  അഷ്ടനാഗ പൂജ  വർഷം തോറും  ചെയ്യുക

" ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഗുളികൻ ആണെന്ന് പറയാം. 

വ്യാഴം കൂടെ നില്കുകയോ,  വ്യാഴം നിൽക്കുന്ന രാശിയുടെ 5,7,9 ലൊ ഗുളികൻ നിന്നാലും ദോഷങ്ങൾ കുറയും. 

ജാതകം  വിശദമായി പരിശോധിപിച്ചതിനു ശേഷം പരിഹാരം  നിശ്ചയിക്കുക.

കടപ്പാട്🙏🏻

Monday, September 14, 2020

ശിവലിംഗ മാഹാത്മ്യം

*ശിവലിംഗ മാഹാത്മ്യം

*
🌼⚜️🔥⚜️🔱🌼
ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം.
🙏⚜️🙏

കടപ്പാട്

Sunday, September 13, 2020

ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ

_*“ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.”*_

താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു.ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌.
അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു.

വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു,
“ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌.” പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു.“പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറു വര്‍ഷമോ മൂന്നു വര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും.”

അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി.ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല.മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല.
ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല.

മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി.പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു  “അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌.”
മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പപാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി.മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല.നിന്ദിത കര്‍മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു.നിന്ദനീയങ്ങളായ കർമ്മങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു.സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതി ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി.ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മറച്ച്‌ അന്തർമുഖമാക്കി, ശാന്തനായി.അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു.

സ്തംഭേശ്വരന്‍

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍
_______________________________

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ . ആശ്ചര്യപ്പെടേണ്ട കാര്യമില്ല, കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭക്തരോട് വേലിയേറ്റത്തിന്‍റെ സമയം കൃത്യമായി പറയാന്‍ സാധിക്കുന്നതിനാല്‍ ഈ അപൂര്‍വ്വ ദൃശ്യം കണ്ട് സായൂജ്യമടയാന്‍ ധാരാളം ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന് ക്ഷേത്രത്തിലെ പൂജാരി വിദ്യാനന്ദ് പറയുന്നു. താരകാസുരന്‍ ദേവന്‍‌മാര്‍ക്കും സന്യാസിമാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട കാലം. ദേവഗണങ്ങളുടെ പടനായകനായി ആറാം വയസ്സില്‍ സ്ഥാനമേറ്റ ശിവ പുത്രനായ കാര്‍ത്തികേയന്‍ താരകാസുരനെ വധിച്ച് സ്വര്‍ഗ്ഗലോകത്തിന് ആശ്വാസം നല്‍കുന്നു . താരകാസുരന്‍ കടുത്ത ശിവഭക്തനായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികേയന് തന്‍റെ പ്രവര്‍ത്തിയില്‍ മനസ്താപമുണ്ടാവുന്നു. കാര്‍ത്തികേയന്‍റെ അവസ്ഥയ്ക്ക് പരിഹാരമായി താരകാസുരനെ നിഗ്രഹിച്ചിടത്ത് ഒരു ക്ഷേത്രം പണിയാന്‍ മഹാവിഷ്ണു നിര്‍ദ്ദേശിക്കുന്നു. കാര്‍ത്തികേയന്‍ ഈ ഉപദേശം അനുസരിക്കുന്നു.എല്ലാ ദേവകളും ചേര്‍ന്ന് “വിശ്വ നന്ദക്” എന്ന പേരില്‍ ഒരു തൂണ് സ്ഥാപിച്ചു. പരമേശ്വര ഭഗവാന്‍ ഈ തൂണില്‍ പ്രത്യക്ഷപ്പെട്ടു എന്നും അന്നുമുതല്‍ ക്ഷേത്രം “സ്തംഭകേശ്വര്‍” ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു എന്നുമാണ് സ്കന്ദപുരാണത്തില്‍ പറയുന്നത്.

മഹാശിവരാത്രിക്കും എല്ലാ അമാവാസി ദിനത്തിലും മഹാസ്തംഭേശ്വര ക്ഷേത്രത്തില്‍ വിശേഷ ഉത്സവങ്ങള്‍ നടക്കുന്നു. എല്ലാ പൌര്‍ണമി ദിനവും വിശേഷപ്പെട്ടതായി കണക്കാക്കുന്നു. സമുദ്രം നടത്തുന്ന ജലാഭിഷേകം കണ്ട് ഭക്തിലഹരിയില്‍ ആറാടാന്‍ വിദൂ‍രദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഇവിടെയെത്താറുണ്ട്. 
 
കടപ്പാട് -  Thonikkadavu Pulimuttathu Sreebhagavathy Kulathoor