Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 5, 2020

പാലാഴിമഥനവും പരമശിവന്റെ വിഷപാനവും

*പാലാഴിമഥനവും പരമശിവന്റെ വിഷപാനവും – ഭാഗവതം (176)*

ഉപര്യധശ്ചാത്മനി ഗോത്രനേത്രയോഃ പരേണ തേ പ്രാവിശതാ സമേധിതാഃ
മമന്ഥുരബ്ധിം തരസാ മദോത്കടാ മഹാദ്രിണാ ക്ഷോഭിതനക്രചക്രം (8-7-13)
തപ്യന്തേ ലോകതാപേന സാധവഃ പ്രായശോ ജനാഃ
പരമാരാധനം തദ്ധി പുരുഷസ്യാഖിലാത്മനഃ (8-7-44)

ശുകമുനി തുടര്‍ന്നു:
ദേവന്മാരും അസുരന്മാരും സര്‍പ്പരാജാവായ വാസുകിയുടെ സഹായം തേടി. പ്രയത്നഫലത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിന്‌ വാഗ്ദാനവും നല്‍കി. മന്ദരപര്‍വ്വതത്തിനു ചുറ്റും വാസുകിയെ ചുറ്റി അവര്‍ കടല്‍ കടയാനാരംഭിച്ചു. നയോപായകോവിദനായ ഭഗവാന്‍ ദേവന്മാരോടൊപ്പം പാമ്പിന്റെ തലഭാഗത്തു പിടിച്ചു. അസുരന്മാര്‍ക്ക്‌ കിട്ടിയ വാലറ്റം അവര്‍ക്ക്‌ കുറച്ചിലായി തോന്നി. അവരതിനെ എതിര്‍ത്തപ്പോള്‍ ദേവന്മാര്‍ സ്ഥാനം മാറാന്‍ സമ്മതിച്ചു. അങ്ങനെ ദേവന്മാര്‍, തുലോം അപകടം കുറഞ്ഞ, വാലറ്റം പിടിച്ച്‌ പ്രയത്നം തുടര്‍ന്നു. പര്‍വ്വതം അതിന്റെ സ്വഭാരംകൊണ്ട്‌ പാല്‍ക്കടലില്‍ താണുകൊണ്ടിരുന്നു. എന്നാല്‍ ഭഗവാന്‍ ഒരാമയായിവന്നു്‌ പര്‍വ്വതത്തെ തന്റെ പുറത്ത്‌ താങ്ങി നിര്‍ത്തി. രാക്ഷസന്മാര്‍ക്ക്‌ ഊര്‍ജ്ജമേകിയതും (താമസികവും രാജസവും) ദേവന്മാര്‍ക്ക്‌ ശക്തി നല്‍കിയതും (സാത്വികോര്‍ജ്ജം) അതേ ഭഗവാന്‍ തന്നെ. വാസുകിക്ക്‌ പര്‍വ്വതത്തെ ചുറ്റി നില്‍ക്കാനുളള കഴിവുനല്‍കിയതും മറ്റാരുമല്ല. ഭഗവാന്‍ സ്വയം പര്‍വ്വതത്തിനു മുകളിലിരുന്നു് അതിനെ താഴ്ത്തിപ്പിടിച്ചിരുന്നു. അങ്ങനെ എല്ലാവരിലും ആവേശവും നവോന്മേഷവും ശക്തിയും ഭഗവല്‍കൃപയാല്‍ ഉണ്ടായിരുന്നതുകൊണ്ട്‌ പാല്‍ക്കടല്‍ കടയുന്ന പ്രവൃത്തി തുടര്‍ന്നു കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അമൃതുണ്ടാവാത്തതുകൊണ്ട്‌ ഭഗവാന്‍ സ്വയം കടല്‍ കടയാന്‍ സഹായിച്ചു.

ഉടനേതന്നെ അതികഠിനമായ ഒരു വിഷം – ഹലാഹലം – പുറത്തുവന്നു. അതിന്റെ രൂക്ഷതയില്‍ പീഡിക്കപ്പെട്ട ജീവികളെല്ലാം ഭഗവാന്‍ സദാശിവനെ കണ്ട്‌ സങ്കടമുണര്‍ത്തിച്ചുഃ ഭഗവാനേ, അഭയം നല്‍കിയാലും. മൂന്നു ലോകങ്ങളേയും ചാമ്പലാക്കാന്‍ കഴിവുളള ഈ വിഷത്തില്‍ നിന്നു്‌ ഞങ്ങളെ രക്ഷിച്ചാലും. അവിടുന്നാണു് വിശ്വപുരുഷന്‍. അവിടുത്തെ കൈകാലുകളത്രേ ഈ വിശ്വം നിറഞ്ഞിരിക്കുന്നുത്‌. എപ്പോഴെല്ലാം ഞങ്ങള്‍ ജീവികള്‍ക്ക്‌ ആപത്തുണ്ടാവുന്നുവോ അപ്പോഴെല്ലാം അങ്ങ്‌ കൃപാപുരസ്സരം ശത്രുക്കളെ സംഹരിച്ച്‌ ഞങ്ങളെ സംരക്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അവിടുത്തെ താമരപ്പാദങ്ങളെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു.

പ്രാര്‍ത്ഥന കേട്ട്‌ ഹൃദയമലിഞ്ഞ ഭഗവാന്‍ പരമശിവന്‍ തന്റെ പ്രിയതമയായ പാര്‍വ്വതിയോട്‌ പറഞ്ഞു: എത്ര വലിയ ദുരിതമാണ്‌ നമ്മുടെ സൃഷ്ടികള്‍ക്കുണ്ടാവാന്‍ പോവുന്നത്‌. ഈ വിഷത്തില്‍ നിന്നവരെ സംരക്ഷിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ. എപ്പോഴാണോ ഒരുവന്‍ മറ്റു ജീവികളുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നത്, അത്‌ മഹത്വലക്ഷണമത്രേ. അങ്ങനെയുളള ഭക്തന്‍ ഭഗവല്‍പ്രിയനുമാണ്‌. ഞാന്‍ ഉടനേതന്നെ ആ വിഷം വിഴുങ്ങാന്‍ പോവുന്നു. ഭഗവാന്റെ ഇച്ഛയ്ക്കനുകൂലമായി പാര്‍വ്വതീദേവി സമ്മതം നല്‍കി. ശിവന്‍ തന്റെ കൈകുമ്പിളില്‍ വിഷമെടുത്ത്‌ ഒറ്റയടിക്കതു വിഴുങ്ങിക്കളഞ്ഞു. അതിന്റെ രൂക്ഷതയില്‍ ഭഗവാന്റെ കഴുത്ത്‌ കറുത്ത്‌ നീലിച്ചുപോയി (നീലകണ്ഠന്‍). വിഷത്തില്‍ ചില തുളളികള്‍ പരമശിന്റെ കൈവിരലുകള്‍ക്കിടയില്‍ നിന്നു്‌ വീണുപോയവ ഇപ്പോഴും പാമ്പ്, തേള്‍, മറ്റു വിഷജന്തുക്കള്‍, ചിലയിനം പച്ചമരുന്നുകള്‍ ഇവകളിലും കാണാവുന്നതാണ്‌. അങ്ങനെ ശിവന്‍ സൃഷ്ടികളെ രക്ഷിച്ചു. ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുകൊളളുന്നവര്‍ നന്മ നിറഞ്ഞവരത്രെ. അതാണ്‌ സര്‍വ്വാന്തര്യാമിയായ ഭഗവാനോടുളള ഏറ്റവും നല്ല ആരാധനയും.

(പരമശിവനോടുളള പ്രാര്‍ത്ഥനാ വാക്കുകള്‍ ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ത്ഥനയ്ക്ക്‌ സമമാണ്‌. ശിവ-വിഷ്ണു അദ്വൈത വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതാണിത്‌).

കടപ്പാട് : ശ്രീമദ് ഭാഗവതം

Saturday, January 4, 2020

ലളിതാ പഞ്ചരത്നം

*ശ്രീശങ്കരാചാര്യരുടെ* 
                *ലളിതാ പഞ്ചരത്നം*
                  *അർത്ഥസഹിതം* 
🙏🌹🌺🌸💐🌹🙏
    *ശ്ലോകം -4* 
🙏🌹🙏🌹
*പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനിം* 
*ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാം* 
*വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം* 
*വിശ്വേശ്വരീം നിഗമവാങ്മനസാതിദൂരാം .* 

🦜🦜🦜🦜🦜
*അർത്ഥം*
🙏🌹🙏🌹🙏

            *_വേദാന്തത്താൽ മാത്രം അറിയപ്പെടുന്ന മാഹാത്മമുൾക്കാെള്ളുന്നതും , കാരുണ്യാതിരേകത്താൽ അനവദ്യയും . പ്രപഞ്ചത്തിന്റെ സ്യഷ്ടി സ്ഥിതി സംഹാരങ്ങൾക്കു കാരണഭൂതയും , വിശ്വത്തിന്നധീശ്വരിയും , വേദജ്ഞന്മാർക്കു പോലും അനുഹ്യയും പരമ മംഗളാത്മികയും , ഭവാനിയുമായ ലളിതാദേവിയെ ഞാൻ പ്രഭാതസമയത്ത് സ്തുതിക്കുന്നു ._*                                    ✒ അജിത്ത് കഴുനാട് 
🙏🌹🌺🌸💐🌹🙏

ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം*.

*വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു*.

*മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്*.

*ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു*.

*ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ* .

*ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്*...

*മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ*.

*ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് )*.

*പ്രധാന വഴിപാടുകൾ*

==================

*നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്*.

*കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം*.

*എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്*.

*ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം*.

*കാരിക്കോട് ദേവി ക്ഷേത്രം - 05-01-20*

53 . കിരാതസൂനു ( കിരാതമൂർത്തി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*53 . കിരാതസൂനു ( കിരാതമൂർത്തി )*


*വീരശ്രീരംഗഭൂമിഃ കരധ്യതവിലസ......*
         *ച്ചാപബാണഃ കലാപീ* 
*യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ*
          *പീതകൌശേയവാസാഃ* 
*ഭക്താനാമിഷ്ടദായീ ജലധരപടല.......*
              *ശ്യാമളശ്മശ്രുജാലഃ*
*പായാന്നഃ  പാർവ്വതീശപ്രിയതനയവപുഃ* 
               *ശക്തിമാന്യഃ ശിവോ/യം .*


   *സാരം*  
  

     *വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനും കൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും മയിൽപ്പീലിയണിഞ്ഞവനും യുദ്ധം കഴിഞ്ഞ് ചോരയണിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്നവനും മേഘജാലംപോലെ കറുത്ത ശ്മശ്രുക്കളോടുകൂടിയവനും ( മുഖരോമത്തോടുകൂടിയവൻ ) പാർവ്വതീ - പരമേശ്വരന്മാരുടെ ഓമനമകന്റെ രൂപം പൂണ്ടവനുമായ പരാശക്തിയോട് ചേർന്ന പര - ബ്രഹ്മസ്വരൂപനായ ശിവൻ നമ്മ രക്ഷിയ്ക്കട്ടെ.......🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

പാതാൾ ഭുവനേശ്വർ

*പാതാൾ ഭുവനേശ്വർ*                                                 

160 മീറ്റര്‍ നീളവും തൊണ്ണൂറ് അടി ആഴവും ഉള്ള ഗുഹ.ഇതിനെ ഗുഹയെന്നു പറഞ്ഞു ഒറ്റവാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല. ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച ഗുഹയ്ക്കുള്ളില്‍ കയറിയാലും പിന്നെയും അത്ഭുതങ്ങള്‍ ബാക്കിയാണ്. ഗുഹയ്ക്കുള്ളില്‍ വീണ്ടും ഗുഹകള്‍. ഇത്രയും വലിയ ഗുഹയിൽ ശിവനും മുപ്പത്തിമുക്കോടി ദേവതകളും വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം.
രാമഗംഗയും സരയുവും ഗുപ്തഗംഗയും സംഗമിക്കുന്നടത്താണ് പാതാള്‍ ഭുവനേശ്വര്‍ ഗുഹ.

*ഉത്തരാഖണ്ഡിലെ വിശുദ്ധ ഗുഹ*

ഉത്തരാഖണ്ഡില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള പിത്തോർഘര്‍ ജില്ലയിലെ ഗംഗോലിഹട്ടിലാണ് പാതാള്‍ ഭുവനേശ്വര്‍ എന്ന വിശുദ്ധ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഉത്തരാഖണ്ഡിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഒരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
തേത്രാ യുഗത്തില്‍ സൂര്യവംശത്തിലെ രാജാവായിരുന്ന രാജാഋതുപര്‍ണ്ണനാണ് ആദ്യമായി ഈ ഗുഹ കണ്ടെത്തിയ മനുഷ്യനെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഒരിക്കല്‍ നളൻ ഭാര്യ ദമയന്തിയോട് തോറ്റതിനു ശേഷം അവരുടെ തടങ്കലില്‍ നിന്നു രക്ഷപെടാന്‍ ഋതുപര്‍ണ്ണനോട് സഹായം തേടി. ഹിമാലയത്തിലെ കാടുകളില്‍ ഋതുപര്‍ണ്ണനെ ഒളിപ്പിച്ചതിനു ശേഷം തിരികെ മടങ്ങുമ്പോള്‍ ഒരു കരടിയെ കണ്ടു. അതിന്റെ പിന്നാലെ പോയെങ്കിലും മരങ്ങള്‍ക്കിടയില്‍ മറഞ്ഞ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്ന ഋതുപര്‍ണ്ണന്‍ ഒരു കരടി തന്നെ പിൻതുടരുകയാണ് എന്ന് അപേക്ഷിക്കുന്ന സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ഋതുപര്‍ണ്ണന്‍ സമീപത്തായി ഒരു ഗുഹയും കാവല്‍ക്കാരനെയും കണ്ടു. കാവല്‍ക്കാരന്റെ അനുമതിയോടെ അതിനുള്ളില്‍ കയറിയ അദ്ദേഹം ശേഷനാഗത്തെ കണ്ടു. നാഗം അദ്ദേഹത്തെ ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങളെയും മുപ്പത്തിമുക്കോടി ദേവതകളെയും ശിവനെയും കാണിച്ചു കൊടുത്തു. സന്ദര്‍ശനത്തിനു ശേഷം ഗുഹ ആരും കാണാതെ അടച്ചുവെന്നും പറയപ്പെടുന്നു.

*ശങ്കരാചാര്യര്‍ കണ്ടെത്തിയ ഗുഹ*

ഋതുപര്‍ണ്ണന്‍ ഗുഹ അന്ന് അടച്ചെങ്കിലും കലിയുഗത്തില്‍ ഇത് തുറക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പിന്നീട് ഹിമാലയത്തിലേക്കുള്ള യാത്രയില്‍ ശങ്കരാചാര്യരാണ് ഗുഹ തുറന്നത്. അന്ന് മുതല്‍ ഇവിടെ കൃത്യമായി പൂജകള്‍ നടക്കാറുണ്ട്.
ഈ ഗുഹയെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹിമാലയത്തിലേക്കുള്ള പാണ്ഡവന്‍മാരുടെ യാത്രയില്‍ ഇവിടെയെത്തി ശിവന്റെ മുന്നില്‍ ധ്യാനിച്ചതിനു ശേഷമാണ് അവര്‍ യാത്ര തുടങ്ങിയത്. പാതാള ഭുവനേശ്വരനെ ആരാധിക്കുന്നത് ഉത്തരാഖണ്ഡിലെ ചതുർധാമില്‍ പോയി പൂജിക്കുന്നതിനു തുല്യമാണത്രെ.
കൈലാസ പര്‍വ്വതവുമായി ബന്ധിപ്പിക്കുന്ന ഒരു വഴി ഈ ഗുഹയ്ക്കുള്ളില്‍ നിന്നും തുടങ്ങുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
 
സ്‌കന്ദപുരാണത്തില്‍
പാതാളഭുവനേശ്വരനെ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്  വ്യക്തമായി പറയുന്നുണ്ട്. സ്‌കന്ദപുരാണത്തില്‍ മാനസ് ഖണ്ഡം 103-ാം അദ്ധ്യായത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

പാതാള്‍ ഭുവനേശ്വര്‍ ഒറ്റ ഗുഹ മാത്രം ചേര്‍ന്ന ഒരു സ്ഥലമല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഓരോന്നായി തുറക്കപ്പെടുകയാണ്. ഓരോ ഗുഹകള്‍ മുന്നില്‍ വരുമ്പോഴും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണുള്ളത്. കൂടാതെ വെള്ളത്തിന്റെ ഒഴുക്കുമൂലം രൂപപ്പെട്ടതാണെന്നു കരുതുന്ന ഈ ഗുഹയുടെ ഉള്ളില്‍ ഒഴുക്കുകൊണ്ട് മുറിഞ്ഞുപോയ പാറകളും മറ്റും ചേര്‍ന്ന് വിചിത്രമായ രൂപങ്ങളാണ് തീര്‍ത്തിരിക്കുന്നത്.
  
സന്ദര്‍ശനയോഗ്യം
കട്ടിയേറിയ വെളിച്ചവും പിടിച്ചിറങ്ങാന്‍ തയ്യാറാക്കിയ ഇരുമ്പ് കൈപ്പിടികളുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.
എത്തിച്ചേരാന്‍
വണ്ടികള്‍ക്ക് ഇവിടേക്ക് കടന്നുവരാവുന്ന ദൂരം ഗുഹയുടെ കവാടത്തിന്റെ അരക്കിലോമീറ്ററിനു മുന്നിലായി കഴിയും. ഇടുങ്ങിയ ഗുഹയ്ക്കുള്ളിലേക്ക് കടക്കാന്‍ ഏകദേശം നൂറു പടികളോളം ഇറങ്ങണം. ഇവിടെ എത്തുമ്പോള്‍ ഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന പ്രതീതിയാണുണ്ടാവുക

*ഓം നമ:ശിവായ*

Friday, January 3, 2020

52 . കിരാതമൂർത്തി*

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*52 . കിരാതമൂർത്തി*


*ബർഹാബദ്ധമദനാജ്ഞമൂർദ്ധജഭരം*
            *ബന്ധകരക്താധരം*
 *പ്രോദ്യത്പിംഗളശീർഷമഭ്രവദനം*
              *ചാപേഷുശുംഭത്കരം*
 *ഉഗ്രാഗ്രക്ഷുരികാവിരാജിതകടീ.......*
            *വിന്യസ്തനീലാംബരം*
 *ധ്യായേദാമയശാന്തയേ മുഹുരിദം*
           *ശംഭോർവ്വപുഃ ശ്യാമളം .*

*സാരം*


        *മയിൽപ്പീലിയണിഞ്ഞ മനോഹരമായ തലമുടിയോടുകൂടിയതും ഉച്ചമലരിപ്പുപോലെയുള്ള അധരത്തോടുകൂടിയതും മഞ്ഞനിറം കലർന്ന ഉന്നതശിരസ്സുള്ളതും മേഘം പോലെ കറുത്ത മുഖമുള്ളതും വില്ലും അമ്പും ധരിച്ച് ശോഭിയ്ക്കുന്ന കൈകളോടുകൂടിയതും ഭയങ്കരമായ മുനയോടുകൂടിയ ചുരിക ധരിച്ചിട്ടുള്ള അരക്കെട്ടിൽ നീലാംബരത്തോടുകൂടിയതും കറുത്തതുമായ ശിവന്റെ ഈ വേഷത്തെരോഗശമനത്തിന്നായി വീണ്ടും വീണ്ടും ധ്യാനിയ്ക്കുന്നു.......🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം 

2020 ജനുവരി 09 വ്യാഴാഴ്ച
(1195 ധനു 24) 
രാത്രി 8 മണി മുതൽ
2020 ജനുവരി 20 തിങ്കളാഴ്ച
(1195 മകരം 06)
വരെ... 

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും, പാർവ്വതിയുമാണ്   ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ,മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിരനാൾ  മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം, ദാമ്പത്യസൗഖ്യക്കുറവ് എന്നിവ അനുഭവിയ്ക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിയ്ക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ “സ്ത്രീകളുടെ ശബരിമല" എന്നും വിളിച്ചുപോരുന്നു. ശിവന് കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. #അകവൂർ, #വെടിയൂർ, #വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ഐതിഹ്യം
********************
ക്ഷേത്രോത്പത്തി
------------------------------------------
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപ്പെറ്റ പന്തീരുകുലവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശിവപേരൂർ ജില്ലയിലെ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന്ഋ മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തു നിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രം ഒഴിയ്ക്കുന്നതിനു മുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗത്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തു 
ടനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. 

നടതുറപ്പു മഹോത്സവം
~~~~~~~~~~~~~~~~~~~~~~
ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ, 

പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽപിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നു നോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്. ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.

എത്തിച്ചേരാനുള്ള വഴി
*************'**********
ആലുവയിൽ നിന്ന് മാറംപള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമീ. ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ട്. 

എംസി റോഡ് വഴി വരുന്നവർ കാലടി ജങ്ഷനിൽ നിന്ന് ആലുവ - കാലടി റൂട്ടിൽ 8 കിമീ. സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം 

ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷൻ 
ആലുവ. ദൂരം 8.9 കിമീ... 
അങ്കമാലി റെയില്‍വെ സ്റ്റേഷൻ - ദൂരം 14 കിമീ. 

അടുത്ത വിമാനത്താവളം - കൊച്ചി (നെടുമ്പാശേരി) അന്താരാഷ്ട്ര വിമാനത്താവളം - 10 കിമീ.