Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 1, 2019

*ശിവ സ്തുതി

🔱🔱🔱🔱🔱🔱🔱🔱🔱



       *ശിവ സ്തുതി* 



*കൈലാസാചലസന്നിഭം ത്രിനയനം*
*പഞ്ചാസ്യമംബായുതം*
*നീലഗ്രീവമഹീശഭൂഷണധരം*
*വ്യാഘ്രത്വചാ പ്രാവൃതം.*
*അക്ഷസ്രഗ്വരകുണ്ഡികാഭയകരം*
*ചാന്ദ്രീം കലാം ബിഭ്രതം*
*ഗംഗാംഭോവിലസജ്ജടം സുരനുതം*
 *വന്ദേ മഹേശം പരം.*

    
      *_കൈലാസപർവ്വതംപോലെ വെളുത്ത വലിയ ശരീരത്തോടുകൂടിയവനും മുക്കണ്ണനും പഞ്ചമുഖനും പാർവതീസമേതനും നീലകണ്ഠനും വാസുകിയാകുന്ന ഭൂഷണത്തോടുകൂടിയവനും പുലിത്തോലുടുത്തവനും രുദ്രാക്ഷമാല, വരദമുദ്ര, കിണ്ടി, അഭയമുദ്ര എന്നിവ ധരിച്ച കൈകളുള്ളവനും ചന്ദ്രക്കല ധരിക്കുന്നവനും ഗംഗാജലംകൊണ്ട് വിളങ്ങുന്ന ജടയോടുകൂടിയവനും ദേവന്മരാൽ സ്തുതിക്കപ്പെടുന്നവനുമായ മഹേശ്വരനെ ഞാൻ വന്ദിയ്ക്കുന്നു '.🌹_*


🔱🔱🔱🔱🔱🔱🔱🔱🔱

വൈക്കം

ശിവ ഭഗവനെ കേരളത്തിൽ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നു 
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ രാവിലെ ദക്ഷിണാ മൂർത്തിയായും ഉച്ചക്ക് കിരാതമൂർത്തിയായും വൈകിട്ട് അർത്ഥനാരീശ്വരനായും ആരാധിക്കുന്നു 'അന്ന ധാന പ്രഭുവാണ് വൈക്കത്തപ്പൻ പ്രാതൽ ആണ് ഏറ്റവും പ്രധാനപ്പെട്ട വഴിപാട് '
മറ്റെരു പ്രധാനക്ഷേത്രമായ ഏറ്റുമാനൂരിൽ ശിവനെ അഘോരമൂർത്തി ആയി ആരാധിക്കുന്നു തളിപറമ്പിൽ  രാജരാജേശ്വരനായും കാഞ്ഞിരങ്ങാട്ട് വൈദ്യനാഥനായും ഭഗവാനെ ആരാധിക്കുന്നു തിരുനാവ യ്ക്ക് സമീപത്തുള്ള തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കാല സംഹാരമൂർത്തിയാണ് പ്രതിഷ്ഠ ആയുർദോഷത്തിന് ഇവിടെ വഴു പാട് കഴിക്കുന്നത് ഉത്തമമാണ് ചേർത്തലക്ക് സമീപം തിരുവിഴ യിൽ ഭഗവാൻ നീലകണ്ഠനാണ് 
എറണാകുളത്തപ്പൻ കിരാത രൂപത്തിൽ ദർശനം നൽകുന്നു തിരുവൈരാണി കുളത്ത് ഭഗവാൻ പാർവ്വതി സമേതനായി വാഴുന്നു കൂടാതെ ആലപ്പുഴയിലെ ചെങ്ങന്നൂരിലും പാർവ്വതി സമേതനായി മഹാദേവൻ വാഴുന്നു മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ഭഗവാന്റെ വിവിധ രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാദേവന്റെ ഏറ്റവും ഉദാത്തമായ രൂപമാണ് നടരാജൻ പ്രസിദ്ദമായ ചിദംബരത്ത് മഹാദേവൻ നടരാജനായി വാഴുന്ന

ശംഭോ മഹാദേവാ
ഭാരതത്തിൽ അതിപ്രശസ്തമായ 68 ക്ഷേത്രങ്ങൾ ഉണ്ട് മഹാദേവന് അവയിൽ ഏറ്റവും പ്രശസ്തമാണ് കാശി ചിദംബരം കാളഹസ്തി മധുര എന്നിവ 'കേരളത്തിലും 108 ശിവക്ഷേത്രങ്ങളുണ്ട് അവയിൽ കേരളത്തിന് അകത്തും പുറത്തും പ്രസിദ്ധമാണ് വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശംഭോ മഹാദേവാ 🕉🕉🕉🕉🕉🕉🕉🕉🕉🕉

Saturday, November 30, 2019

ശിവന്റെ ഭൂതഗണങ്ങൾ

════════════════ 

*ശിവന്റെ  ഭൂതഗണങ്ങൾ* 

════════════════ 


ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ. 

ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ

--------------------------------- *വീരഭദ്രൻ*
---------------------------------
ഹിന്ദു വിശ്വാസപ്രകാരം, 'വീരഭദ്രൻ' ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
════════════════ 
വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
════════════════ 
പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
════════════════ 
ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.
════════════════ 
സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
════════════════ 
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : "ദക്ഷയാഗം മുടക്കുക!" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . —വായുപുരാണം
════════════════ 
ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : "എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്". ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി —സ്കന്ധപുരാണം,
════════════════ 
*കാലഭൈരവൻ*
----------------------------

ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം.
════════════════ 
രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്
════════════════ 
         *ഭദ്രകാളി*  
════════════════ 
ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
════════════════ 
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി .
════════════════ 
ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ് . ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ .
അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് 
════════════════ 
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.
════════════════ 
അതി വിസ്ഫോടനത്തോടെ ഉരുക്കൊണ്ട സകല പ്രപഞ്ചവും അങ്ങകലെ രൂപം കൊണ്ടിരിയ്ക്കുന്ന തമോ ഗർത്തമാകുന്ന മൂന്നാം കണ്ണിലൂടെ തകർന്ന് ചാമ്പലായി വീണ്ടും പൂർവ്വ സ്ഥിതിയായിരുന്ന ചെറുകണത്തിലേയ്ക്കു തന്നെ എത്തുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവന്റെ അടഞ്ഞ മൂന്നാമത്തെ കണ്ണീലൂടെ കാണിച്ചു തരുന്നത്.  

════════════════ 
സംഹാര ഭാവത്തിൽ ഭഗവാൻ ശിവൻ ക്രുദ്ധനായി ജട പറിച്ചെറിയുകയും അതിൽ നിന്നും ലക്ഷക്കണക്കിന് ഭൂത ഗണങ്ങൾ ബഹിർഗ്ഗമിയ്ക്കുകയും അവ സകലതും നശിപ്പിയ്ക്കുകയും ചെയ്യുന്നത് നമ്മൾ കണ്ട കാര്യമാണ്.  നിത്യ ചൈതന്യം സംഹാര മൂഹൂർത്തത്തിൽ രൗദ്ര ഭാവം കൈക്കൊണ്ട് രുദ്രനായി മാറുന്നു.  അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നതെല്ലാം കത്തിച്ചാമ്പലാകുന്നു. ഏറിയ സമയവും യോഗ നിദ്രയിലിരുന്ന് ആകാശഗംഗയെ ഭൂയോഗ്യമാക്കി സംരക്ഷിയ്ക്കുന്ന ശിവൻ തന്നെയാണ് സംഹാരഭാവത്തിന്റെ തമോഗുണത്താൽ കോപാഗ്നിയിൽ തിളച്ച് മറിഞ്ഞ് സംഹാര താണ്ഡവം ആടുന്നതും.  

════════════════ 
ഭാരത തുല്യമായ നമ്മുടെ ശരീരമെന്ന രാജ്യത്തിന്റെ ഉത്തംഗശൃംഖമായ സഹസ്രാരവമെന്ന കൈലാസവാസനായ അദ്ദേഹത്തിന്റെ ജടകൾ സഹസ്രാരത്തിന്റെ ആയിരം ഇതളുകൾക്ക് സമാനമായ ഊർജ്ജപ്രവാഹം തന്നെയാണ്. നിത്യനായകനായ പരബ്രഹ്മ ചൈതന്യം കോപത്താൽ ജടകൾ പറിച്ചെറിയുമ്പോൾ അതിൽ നിന്നും പ്രത്യേക ഭ്രമണ പഥത്തിൽ നിർവിഘ്നം ഭ്രമണം നടത്തിക്കൊണ്ടിരുന്ന ഒരോ ഇതളുകളിലും 16 വീതം കോശങ്ങളിലായി സംഭരിയ്ക്കപ്പെട്ട അത്യുജ്ജല പ്രഹര ശേഷിയുള്ള ഊർജ്ജം സ്വതന്ത്രമാവുകയും അത് അണുവിസ്ഫോടനത്തിലെയ്യ്ക്ക് നയിക്കപ്പെട്ട് സകലഭൂതങ്ങളേയും ദഹിപ്പിച്ച് ചാമ്പൽ ( കാർബൺ ) ആക്കി മാറ്റുകയും ചെയ്യുന്നു... അണു വിസ്ഫോടനം എന്ന പ്രക്രിയ രാജ്യാതിർത്തികൾ ഭേദിച്ച് ലോകത്ത് ബാക്കിയുള്ള അവസാന അണുവിനെ വരെ ദഹിപ്പിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് തിരിയുന്നു.  
════════════════ 

ശിവനിൽ നിന്നും ജനിയ്ക്കുന്ന ഭദ്രകാളിയെന്ന ദേവീചൈതന്യം സംഹാരത്തിന്റെ മൂർത്തിമത്ഭാവം തന്നെയാണ്.  തമോഗുണത്തിന്റെ അസുരമൂർത്തികൾ ഭൂമിയിലെ സാത്വിക ശക്തികളെ കടന്നാക്രമിയ്ക്കുമ്പോൾ ശിവനിൽ നിന്നും ഭദ്രകാളി പിറക്കുന്നു.  കോപാന്ധയായി മാറുന്ന സർവ്വം സഹയായിരുന്ന ശിവ ചൈതന്യമായ പരാശക്തിയുടെ തന്നെ രൗദ്രഭാവം ശമിയ്ക്കുന്നതോ കോപശമനാർദ്ധം കാൽച്ചുവട്ടിലെത്തുന്ന സ്വപിതാവായ പരബ്രഹ്മത്തിന്റെ നെഞ്ചിലും.  കോപാഗ്നിയെന്ന ശിവ പുത്രിയെ വരുതിയിലെത്തുവാൻ അന്തകന്റെയും അന്തകനായ ശിവനു പോലും കാൽച്ചുവട്ടിലെത്തേണ്ടിവരുമെന്ന മഹാ തത്വം. 

════════════════ 
അതീവ ഭക്ത വത്സലനും ക്ഷിപ്ര പ്രസ്സാദിയും ക്ഷിപ്ര കോപിയുമായുള്ള സാക്ഷാൽ പരമശിവൻ ഭക്തനു കൊടുത്ത വാക്കു പാലിയ്ക്കുവാൻ ബാണാസുരന്റെ കൊട്ടാരത്തിനു കാവക്കരനായി പ്രിയ പത്നി ശ്രീ പാർവ്വതിക്കൊപ്പം താമസിയ്ക്കുന്നതും പരമാത്മചൈതന്യമായ ശ്രീകൃഷ്ണഭഗവാന്റെ പൗത്രനായ അനിരുദ്ധനെ ബാണാസുര പുത്രിയായ ഉഷയുടെ അന്തപ്പുരത്തിൽ ബന്ധിയാക്കി ശ്രീകൃഷ്ണനുമായിപ്പോലും യുദ്ധം ചെയ്ത കഥ നമ്മൾ മറന്നിട്ടില്ല. പരമാത്മാവും പരബ്രഹ്മവുമായി യുദ്ധം..!! ഒരേ ഒരു പരം ചൈതന്യത്തിന്റെ രണ്ടുഭാവങ്ങൾ തമ്മിലുള്ള ഘോരയുദ്ധം..

════════ ◖◍◗ ════════      *ദക്ഷയാഗം*  ════════ ◖◍◗ ════════

(ദക്ഷയാഗം-മഹാഭാഗവതം)

ഒരിക്കല്‍ പ്രജാപതികള്‍ ചെയ്യുന്ന യാഗത്തില്‍ ത്രിമൂര്‍ത്തികള്‍ ആഗതരായിരിക്കുമ്പോള്‍ അവിടേയ്ക്ക്
ദക്ഷപ്രജാപതി കടന്നു ചെല്ലുന്നു. താന്‍ പ്രജാപതിയാണ്, പോരാത്തതിനു ഉമയുടെ പിതാവുമാണ് എന്നിട്ടും തന്നെ കണ്ടിട്ട് എഴുന്നേറ്റു വണങ്ങാഞ്ഞ പരമശിവനോട് ദക്ഷന് അതിയായ കോപം ഉണ്ടായി അദ്ദേഹത്തേ വളരെ നികൃഷ്ടമായി കളിയാക്കുന്നു..
ഇത് കേട്ട് ശിവന്‍ മൌനം പൂണ്ടിരുന്നെങ്കിലും ശിവന്റെ സന്തതസഹചാരിയായ നന്ദികേശന്‍ കോപം പൂണ്ട് ദക്ഷനെയും പരിവാരങ്ങളെയും ഒക്കെയും ശപിക്കുന്നു..
പിന്നീടൊരിക്കല്‍ ദക്ഷന്‍ ഒരു യാഗം നടത്തുന്നു. പഴയ പക മനസ്സില്‍ വച്ച്, ദക്ഷന്‍ ശിവനെ ഒഴികെ ബ്രഹ്മാവ്, മഹാവിഷ്ണു, ഇന്ദ്രന്‍, ബൃഹസ്പതി, മറ്റു മഹാമഹര്‍ഷിമാര്‍ തുടങ്ങി എല്ലാ ദേവന്മാരെയും മഹര്‍ഷിമാരെയും യാഗത്തിനു ക്ഷണിക്കുന്നു.
നാരദമുനിമുഖാന്തിരം യാഗത്തെപ്പറ്റി അറിഞ്ഞ് ഉമയ്ക്ക് അത് കേട്ട് വലിയ വിഷമം തോന്നി, ‘താന്‍ പിതാവിന്റെ അടുക്കല്‍ ഒന്നു പോയിട്ടു വരട്ടെ’ എന്ന് പരമശിവനോട് അനുവാദം ചോദിക്കുന്നു. നിന്റെ പിതാവ് തീര്‍ച്ചയായും എന്നോടുള്ള പകയാല്‍ നിന്നെ അപമാനിച്ചയക്കും, അപമാനവും പേറി തിരിച്ചുവരുന്നത് അതിലും വലിയ അപഹാസ്യമാകും എന്നൊക്കെ പറഞ്ഞെങ്കിലും പിതാവിനെ തെറ്റിധരിക്കാന്‍ മടിച്ച് ഉമ യാഗത്തിനു ക്ഷണിക്കാതെ തന്നെ പോകാന്‍ ഉരുമ്പെടുനു. ഉമ തനിയെ പോകുന്നത് കണ്ട് രക്ഷക്കായി ശിവന്റെ ഭൂതഗണങ്ങളും അനുഗമിക്കുന്നു.

════════════════ 

യാഗശാലയില്‍ ചെന്ന ശിവപത്നിയെ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഒക്കെ എഴുന്നേറ്റ് വണങ്ങിയെങ്കിലും ദക്ഷന്റെ സന്തതസഹചാരികള്‍ വളരെ നികൃഷ്ടമായി കളിയാക്കി. അച്ഛന്‍ രക്ഷിക്കുമെന്നു കരുതി അച്ഛാ എന്ന് അപേക്ഷയോടെ വിളിക്കുമ്പോള്‍ ദക്ഷനും താന്‍ നിന്റെ അച്ഛനല്ലെന്നും ഒക്കെ പറഞ്ഞ്‌ ക്ഷണിക്കാത്തിടത്ത് കയറി വന്ന ഉമയെ ആക്ഷേപിക്കുന്നു. ഇത് കണ്ട് സഹോദരിമാര്‍ പരിഹസിച്ചു ചിരിക്കയും! ആകെപ്പാടെ നിരാലംബയും, ശിവന്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചല്ലൊ എന്ന ഖേദത്താല്‍ ശിവന്റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിത്തിരിച്ച് ആകെ അപമാനം വരുത്തി വച്ചതില്‍ മനം നൊന്ത്, ഉമാദേവി അവിടെ വച്ചു തന്നെ ആത്മാഹൂതി ചെയ്യുന്നു.
തീയില്‍ വെന്തടങ്ങിയ പരമശിവപത്നിയുടെ അവസ്ഥ കണ്ട് കോപിച്ച്, ശിവഭൂതങ്ങള്‍ അവിടെ സംഹാരതാണ്ഡവം നടത്തുന്നു. 

════════════════ 

യാഗാഗ്നിയും യാഗകുണ്ഡങ്ങളും ഒക്കെ അവര്‍ തല്ലിക്കെടുത്തി. ദക്ഷന്‍ ശിവഭൂന്തങ്ങളോട് നേരിട്ട് എതിര്‍ക്കാന്‍ തയ്യറെടുത്തു.. ഇതുകണ്ട് ഭൃഗുമുനി തന്റെ തപശ്ശക്തിയാല്‍ ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. ശിവഭൂതങ്ങളും ഭൃഗുഭൂതങ്ങളും തമ്മില്‍ ഉഗ്രമായ പോരാട്ടം നടക്കുമ്പോള്‍, നാരദമുനി കൈലാസത്തുചെന്ന് ശിവനോട് വിശേഷങ്ങളെല്ലാം ഉണര്‍ത്തിക്കുന്നു!
തന്റെ പ്രിയതമയുടെ ദയനീയാന്ത്യം അറിഞ്ഞ് ഉഗ്രകോപം പൂണ്ട പരമശിവന്‍ കോപം അടക്കാ‍നാവാതെ തന്റെ ജട പിടിച്ച് വലിച്ച് നിലത്തടിച്ചു! അതില്‍ നിന്നും ഉഗ്രകോപം പോണ്ട ഒരു സത്വം ജനിക്കുന്നു. വീരഭദ്രന്‍!
വീരഭദ്രനോട് ദക്ഷയാഗം മുടക്കി, ദക്ഷനെയും അനുചരന്മാരെയും വധിക്കാന്‍ കല്പിച്ചയച്ചിട്ടും ഉഗ്രമൂര്‍ത്തിയുടെ കോപം കത്തിജ്വലിച്ചു നിന്നു. ആ കോപത്താല്‍ അദ്ദേഹം ശിവതാണ്ഡവനൃത്തം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തിരുനെറ്റിയില്‍ നിന്നും മറ്റൊരു ഉഗ്രദേവത ഭൂജാതയാകുന്നു.. വീരഭദ്ര (ഭദ്രകാളി!). 

════════════════ 
വീരഭദ്രയോടും വീരഭദ്രനെ അനുഗമിച്ച് ദക്ഷനിഗ്രഹം ചെയ്യാന്‍ അജ്ഞാപിക്കുന്നു സദാശിവന്‍.
വീരഭദ്രനും ഭദ്രകാളിയും ശിവഭൂതങ്ങളും ചേര്‍ന്ന് ദക്ഷന്റെ യാഗശാല താറുമാറാക്കി, എതിര്‍ത്തവരെയും പരിഹസിച്ചവരെയും ഒക്കെ വളരെ നികൃഷ്ടമായി നിഗ്രഹിച്ചു ചടുലനൃത്തമാടി. ഇതിനകം ഭ്രഹ്മാവും മഹാവിഷ്ണുവും ഒക്കെ അവിടെ നിന്നും മറഞ്ഞുകളഞ്ഞു.
പ്രാണര്‍ക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ നോക്കിയ ഭൃഗുമുനിയെയും ഭൂതഗണങ്ങള്‍ പിടികൂടി ജടപിടിച്ചു വലിച്ച് ഓരോന്നായി ഊരിയെടുത്തു. മുനിയുടെ മുഖം രക്താവൃതമായി. അതുകണ്ട് ഭൂതഗണങ്ങള്‍ പൊട്ടിച്ചിരിച്ചു! ‘ഞങ്ങള്‍ പാഷണ്ഡന്മാരായതുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ’എന്നും പരിഹാസരൂപേണ പറഞ്ഞു. കാരണം ഭൃഗുമുനിയാണ്‌ പണ്ട് ശിവഭൂതങ്ങള്‍ പാഷണ്ഡന്മാരായി തീരട്ടെ എന്നു ശപിച്ചത്..

════════════════ 
ഇതയുമായപ്പോള്‍ ശിവപാര്‍ഷദനായ നന്ദീകേശന്‍ ഭൃഗുമിനിയെ കാണുന്നു. നന്ദീകേശന്‍ ഓടിചെന്ന് ഭൃഗുവിന്റെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ച്, പല്ലുകളും പറിച്ചുകളയുന്നു. (നന്ദീകേസനേയും ഭൃഗുമുനി പണ്ട് ശപിച്ചിട്ടുണ്ട്)
ഈ സമയം വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനോട് നേരിട്ട് ദക്ഷനെ പിടിച്ച് തല ശൂലത്താല്‍ അരുത്ത് ഹോമകുണ്ഡത്തില്‍ എറിയുന്നു..
ദക്ഷനെ നിഗ്രഹിച്ചിട്ടും വീരഭദ്രന്റെ കോപം ശമിക്കാഞ്ഞതുകണ്ട് ഭയന്ന് മുനികളും ദേവന്മാരും ഒക്കെ ഓടി ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടവുമായി ചെല്ലുന്നു. ബ്രഹ്മാവ് പറയുന്നു, സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം ശമിപ്പിക്കാന്‍ ത്രിലോകങ്ങളിലും ആര്‍ക്കും സാധ്യമല്ല, എന്റെ പുത്രനായ ദക്ഷന്‍ വലിയ അഹങ്കാരിയും ശിവദ്വേക്ഷിയും ആയതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്, പരമശിവന്‍ വിചാരിച്ചാല്‍, മരണമില്ലാത്ത ദക്ഷനെ നിഗ്രഹിക്കാനും മരണമുള്ളവനു മരണമില്ലാത്ത അവസ്ഥയും സിദ്ധിക്കും, അതുകൊണ്ട്, നമുക്കെല്ലാവര്‍ക്കു ചേര്‍ന്ന് വൈകുണ്ഡത്തിലെത്തി, അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനാവുമോ എന്ന് നോക്കാം. അദ്ദേഹത്തിന്റെ കോപം അടങ്ങിയാല്‍ എല്ലാം ശാന്തമാകും.

════════════════ 

ബ്രഹ്മാവും മറ്റ് ദേവന്മാരും കൂടി കൈലാസത്തിലെത്തി ശിവനെ വാഴ്ത്തി സ്തുതിക്കുമ്പോള്‍ മുക്കണ്ണന്‍ സമാധിയില്‍ നിന്നുണര്‍ന്ന് അവരെ നോക്കുന്നു. അപ്പോള്‍ ബ്രഹ്മാവു തന്നെ ശിവന്റെ പാദങ്ങളില്‍ വീണ് ദക്ഷന് ആയുസ്സു തിരിച്ചു നല്‍കാന്‍ അപേക്ഷിക്കുന്നു. പരമശിവന്‍ ശാന്തനായി, യാഗത്തിനു ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ചാല്‍ അദ്ദേഹം ജീവിക്കും എന്നരുളുന്നു. ഭൃഗുവിന്റെ ദുരിതങ്ങളും ശമിപ്പിച്ചു.
ദേവന്മാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ നിന്നും യാത്രയായി. വീരഭദ്രനും ഭദ്രയും തിരിച്ചു ശിവനില്‍ തന്നെ ലയിക്കുന്നു. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ച് അദ്ദേഹത്ത് ജീവിപ്പിക്കുന്നു.
അജമുഖനായ ദക്ഷന്‍ അന്നുമുതല്‍ വലിയ ശിവഭക്തനായി തീരുന്നു.

════════════════ 
യോഗശാലയില്‍ ദഹിച്ച സതി വീണ്ടും പര്‍വ്വതപുത്രിയായ പാര്‍വ്വതിയായി ജനിച്ച്, ശിവന്റെ പത്നിയായി തീരുകയും ചെയ്യുന്നു. തന്റെ ശരീരത്തിന്റെ പകുതി പത്നിക്കായി നല്‍കി അദ്ദേഹം അര്‍ദ്ധനാരീശ്വരനായും തീരുന്നുണ്ട്. പാര്‍വ്വതീ ദേവിയെ ഉമയെന്നും അംബികയെന്നും മഹേശ്വരി എന്നും നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.
(പ്രജാപതിയായ ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നു ദേവി അദ്ദേഹത്തിനെ മകള്‍ ഉമ യായി അവതരിച്ചത്)

════════════════ 

[കടപ്പാട്: ഡോ. പി. എസ്സ്. നായര്‍-മഹാഭാഗവതം ഗദ്യം)

╔═════ ▓▓ ࿇ ▓▓ ═════╗ 


 *കാരിക്കോട് ദേവി ക്ഷേത്രം -01-12-19* 


 ╔═════ ▓▓ ࿇ ▓▓ ═════╗

ഭീമാശങ്കർ ക്ഷേത്രം

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*

*ഓം നമ:ശിവായ*

*6⃣ ഭീമാശങ്കർ ക്ഷേത്രം*


 ശിവന്‍ അഗ്നി പോലെ ജ്വലിക്കുന്ന സ്തംഭമായി സ്വയം പ്രത്യക്ഷപ്പെട്ടപ്പോൾ അതിന്റെ കിരണങ്ങൾ പതിച്ച സ്ഥലങ്ങളിലാണു ജ്യോതിര്‍ലിംഗക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് എന്ന് വിശ്വാസം. ഇവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുടെ ഊര്‍ജതരംഗം ജീവശാസ്ത്രപരമായി വളരെ ശക്തിമത്തായതാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഓരോ ഐതീഹ്യപ്രകാരം ഓരോ നാമത്തിൽ ഭഗവാൻ അറിയപ്പെടുന്നു.

12 ദ്വാദശ ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ആറാമത്തെ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഭീമാശങ്കർ ക്ഷേത്രം.

കൃഷ്ണയുടെപോഷകനദിയായ ഭീമാനദി ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്.

 ക്ഷേത്രകാവാടങ്ങളും സ്തൂപങ്ങളും ദേവന്മാരുടെ  സൂക്ഷ്മമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. കവാടത്തില്‍ തന്നെ നന്ദീശ്വരനുണ്ട്.  ശനീശ്വരായി ഒരു ശ്രീകോവിലും കൂടി ക്ഷേത്രത്തിലുണ്ട്. ശനീശ്വരക്ഷേത്രത്തിനു പുറത്തെ തൂണുകള്‍ക്കിടയില്‍ ഒരു ഭീമാരമായ പോര്‍ച്ചുഗീസ് മണിയും കാണാം. അടുത്തു തന്നെ പാര്‍വതിയുടെ അവതാരമായ കമലജാദേവിയുടെ ക്ഷേത്രവും ഉണ്ട്.  
ദിവസവും മൂന്നു പ്രധാനപൂജകളാണ് അനുഷ്ഠിക്കപ്പെടുന്നത്
ഈ ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളാണ് ഉചിതം.ശിവരാത്രികാലം ഇവിടുത്തെ പ്രാധാന ഉത്സവകാലമാണ്.

 വെള്ളമേഘങ്ങള്‍ ചുംബിച്ചുകൊണ്ടു നിലകൊള്ളുന്ന ഭീമശങ്കരം എന്ന തീര്‍ത്ഥസ്ഥാനം നിശ്ചയമായും തീര്‍ഥാടകര്‍ക്ക് ആനന്ദം പകരുന്ന കേന്ദ്രമാണ്. ചുറ്റുപാടുമുള്ള കൊടുങ്കാട് വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങളുടെ യും വന്യജീവികളുടെയും കേന്ദ്രം കൂടിയാണ്.

 വിവിധാകൃതികളിലുള്ള ഉയര്‍ന്ന മലകളും ഭീമാനദിയിലെ ജലവുമെല്ലാംകൂടി ചേരുമ്പോള്‍ ഭീമശങ്കരം അത്യന്തം മനോഹരമായ ഭൂപ്രദേശമാണ്.
ഘനഗംഭീരമായ ശാന്തതയെ ഭഞ്ജിക്കാന്‍ കിളിനാദങ്ങളും കാറ്റും മാത്രമേയുള്ളൂ. ദേവന്‍ സദാ ഒരു മൗനമായ ജാഗ്രത ഇവിടെ സൂക്ഷിക്കുന്നുവെന്നു തോന്നും.

*ക്ഷേത്രത്തിലേക്ക് എത്തിചേരാനുള്ള വഴികൾ*

*വിമാന മാർഗം*

അടുത്തുള്ള വിമാനത്താവളം, പൂണെ, ദൂരം 105 കീ.മീ.

*റെയിൽ മാർഗം*

പൂണെ റെയിവെ സ്റ്റേഷനിൽ നിന്നും 110 കി.മീ.
ലോനവ്ല റെയിൽവെ സ്റ്റേഷനിൽ നിന്നും 130 കി.മി.ദൂരം

*റോഡ് മാർഗം*

മഹാരാഷ്ടയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും റോഡ് മാർഗം ഭീമാശങ്കർ ക്ഷേത്രത്തിൽ എത്തിചേരാം🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

Friday, November 29, 2019

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
💛❣💛❣💛❣💛❣💛

കേരളത്തിലെ എറണാകുളം ജില്ലയിൽആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളിഗ്രാമത്തിൽ പെരിയാറിന്റെവടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനുംപാർവ്വതിയുമാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. സദാശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽതിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം, ദാമ്പത്യസുഖക്കുറവ് എന്നിവ അനുഭവിയ്ക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിയ്ക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമലഎന്നും വിളിച്ചുപോരുന്നു.[1] ശിവന് കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ഐതിഹ്യം

ക്ഷേത്രോത്പത്തി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായുംബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത്ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.
വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.
മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾഅതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗത്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. [2]

നടതുറപ്പു മഹോത്സവം

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:
പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.[3]

💛❣💛❣💛❣💛❣💛                        ബാലേട്ടൻ ijk

*കൈലാസം*

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

           *കാശി*

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

https://chat.whatsapp.com/FNMWOel601tGfcIGlG9KMP

*ശിവലിംഗം*

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.

   *ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*

1.പാദുകം
2.ജഗതി
3.കുമുദം
4.ഗളം
5.ഗളപ്പടി
6.ലിംഗം
7.ഓവ്

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം
*ശൈവസമ്പ്രദായങ്ങൾ*
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് *ശൈവസമ്പ്രദായം*(സംസ്കൃതം: शैव पंथ). *വൈഷ്ണവം, ശാക്തേയം, സ്മാർഥം* എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.

ഇന്ത്യയിൽ *കാശ്മീർ ശൈവിസം, തമിഴ്നാട്നായനാർമാർ, ലിംഗായതം* എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ .

ശിവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.

ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?

ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?                                   🔆🌸🔆🌸🔆🌸🔆🌸🔆                      
ഇരുകൈകളും താമരമൊട്ടിന്റെ രൂപത്തിൽ നെഞ്ചിൽ ചേർത്തുവേണം പ്രാർഥിക്കാൻ. കൂപ്പുകൈ കഴുത്തിനു നേരെയോ ഉദരത്തിനു നേരെയോ ആകരുത്. നമ്മൾ ആരെയാണോ തൊഴുന്നത് ആ ആളിന്റെ താല്‍പര്യവും ഇഷ്ടവും നമ്മുടേതിനു തുല്യമാണെന്നാണ് ഇരുകൈപ്പത്തികളും അഭിമുഖമായി ചേർത്തു പിടിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. നടരാജനായ ശിവനിൽനിന്നും നാട്യശാസ്ത്രാചാര്യനായ ഭരതമുനിക്ക് സിദ്ധിച്ച നൃത്തകലയുടെ ഒരു മുദ്രയാണ് കൂപ്പുകൈ. വിടരാത്ത താമരമൊട്ടിന്റെ ആകൃതിയിൽ വേണം തൊഴേണ്ടത്.ജഗൽ സൃഷ്ടാവായ ഈശ്വരനു മുമ്പിൽ ഞാൻ ഒന്നുമല്ല, താങ്കളുടെ മുന്നിലും ഒന്നുമല്ല എന്നാണ് നമസ്കാര പദത്തിനർഥം. നാ എന്നാൽ അല്ല/ഇല്ല, മമ എന്നാൽ ഞാൻ/എനിക്ക് എന്നുമാണർത്ഥം. ഇരുകൈകളും തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച് ഒരിക്കലും തൊഴാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിന് പൂജാദികർമ്മങ്ങൾ ചെയ്യുന്നവർക്കേ അർഹതയുള്ളൂ. കരചലനഃവിവർജ്ജിത എന്നാണ് പ്രമാണം. തൊഴുതു തീരുംവരെ കൂപ്പുകൈ അനക്കരുത്, ധാന്യം നീക്കി കൂട്ടിവാ രുന്നതുപോലെ ഇരുകൈകളും തറനിരപ്പിൽ കൊണ്ടുവന്ന് മുകളിലേക്കുയർത്തി തൊഴുന്നതിനെ ആവാഹന തൊഴൽ എന്നു പറയുന്നു. ഇതിന്റെ ഫലം നിത്യദാരിദ്ര്യവും ദോഷവുമായിരിക്കും, കാരണം പ്രതിഷ്ഠയെ അടി താഴ്ത്തി ഇളക്കുന്ന മുദ്രയാണ് ആവാഹന തൊഴൽ. അങ്ങനെ ചെയ്യരുത്.
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു.
ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് ചിന്മുദ്ര പിടിക്കുമ്പോള്‍ പരബ്രഹ്മവും പ്രപഞ്ചമാതാവും ചേര്‍ന്നുള്ള ശിവശക്തി സംയോഗം തന്നെയാണ് അര്‍ഥമാക്കുന്നത്. നടുവിരലും മോതിരവിരലും ചെറുവിരലും യഥാക്രമം ത്രിമൂര്‍ത്തികള്‍ ആയ പരമശിവന്‍, മഹാവിഷ്ണു, ബ്രഹ്മാവ്‌ എന്നിവരെ പ്രതിനിധീകരിക്കുന്നു.
ഒരു ക്ഷേത്രത്തിലോ പൂജയിലോ ചിത്രത്തിനു മുന്‍പിലോ ദീപത്തിനു മുന്നിലോ നാം കൈകൂപ്പി തൊഴാറുണ്ടല്ലോ. എന്നാല്‍ അപ്രകാരം തൊഴുന്നത് ഈ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന വിരലുകള്‍ കൂപ്പിക്കൊണ്ടാണ് എന്ന ബോധ്യം വേണം. ബ്രഹ്മ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ശ്രീ പരമേശ്വരനെ സന്ദര്‍ശിച്ച് സര്‍വ തത്വങ്ങളും ഹൃദിസ്ഥമാക്കി. അതിലൊന്നും തൃപ്തരാകാതെ അവര്‍ പരമഗുരുവായ ശിവനോട് ജ്ഞാനപാദഭാവ മുദ്രകള്‍ക്കായി അപേക്ഷിക്കുകയും ഭഗവാന്‍ കൂപ്പുകൈ ഉള്‍പ്പടെയുള്ളതായ മുദ്രകള്‍ കാണിച്ചു കൊടുക്കയും ചെയ്തതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. അന്ന് മുതല്‍ക്കാണ് ഭക്തന്മാര്‍ ദേവകളെ മുകുളിത പാണികളായി അഭിവാദനം ചെയ്തു തുടങ്ങിയതത്രെ.ആയതിനാല്‍ തന്നെ ക്ഷേത്രാരാധന പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഭാവ മുദ്രകളില്‍ ഏറ്റവും പ്രധാനമായ അഞ്ജലി (കൂപ്പുകൈ) വിധിയാം വണ്ണം തന്നെ വേണം. രണ്ടു കൈകളുടെയും മണിബന്ധങ്ങള്‍ (wrist) ചേര്‍ത്ത് മുലക്കണ്ണുകള്‍ക്ക് താഴെ വരും വിധം രണ്ടു കൈകളുടെയും തള്ളവിരല്‍ അഗ്രങ്ങള്‍ പരസ്പരം ചേര്‍ത്ത് ഹൃദയത്തിനു മുന്നിലും നെഞ്ചിനു നടുക്കായും, ചൂണ്ടുവിരലുകള്‍ പരസ്പരം ചേര്‍ത്ത് കുത്തനെ ഭൂമിക്ക് ലംബമായി ആകാശത്തേക്കു ചൂണ്ടിയും, നടുവിരലുകള്‍, മോതിരവിരലുകള്‍, ചെരുവിരലുകള്‍ ഇവ പരസ്പരം ഇടയില്ലാതെ നന്നായി ചേര്‍ത്ത് വിളക്കിനോ വിഗ്രഹത്തിനോ നേര്‍ക്ക് വരുവാനും പിടിച്ചു കൊണ്ടുവേണം തൊഴേണ്ടത്. തള്ളവിരല്‍,ചൂണ്ടുവിരലും തമ്മില്‍ സ്പര്‍ശിക്കരുത്.അതേപോലെ ചൂണ്ടുവിരലും ശേഷിക്കുന്ന മൂന്നു വിരലുകളും തമ്മിലും സ്പര്‍ശിക്കരുത്. തമ്മില്‍ അല്പം അകലം വേണം എന്ന് സാരം. മുകുളാകൃതി (പൂമൊട്ട് ) ആയിരിക്കണം. മൌനഭാവ പ്രതീകമായ കൂപ്പുകൈയാല്‍ തൊഴുമ്പോള്‍ എപ്പോഴും മൌനമായി പ്രാര്‍ഥിക്കുക. അറിയുന്ന സ്തോത്രങ്ങളും മന്ത്രങ്ങളും ഒക്കെ മനസ്സില്‍ മാത്രം ഉരുവിടുക.
നിങ്ങളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിയുടെ നടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുവാറില്ലേ ?
അവിടെ നിന്നു മനസ്സിൽ സങ്കൽപ്പിച്ചു നിങ്ങൾ തൊഴുവുന്ന ആ വിശിഷ്ട ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം, ഗുരുവായൂര്‍, കൂടുതൽ അറിയേണ്ടേ ?
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ എടുത്തു പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഈ ക്ഷേത്രം. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ക്ഷേത്രത്തില്‍ ത്രികാല പൂജയുണ്ട്. ശിവരാത്രിയാണ് ഇവിടത്തെ മുഖ്യ ആഘോഷം. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്രുടെ കുടുംബങ്ങൾ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. എന്താണീ ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യമെന്നറിയേണ്ടേ ? നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്: പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതു തന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാർത്ഥിക്കുന്നു .ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. ശൈവമതം കേരളത്തിൽ വളർന്ന കാലത്ത് മമ്മിയൂർ ക്ഷേത്രത്തിനും വൻ വളർച്ചയുണ്ടായിരുന്നു. മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പാണ് മമ്മിയൂരിലേത്. കിഴക്കേ നടയിൽ പ്രധാന വഴിയുടെ സമീപത്തുതന്നെ രണ്ടുനില ഗോപുരം പണിതിട്ടുണ്ട്. ഗോപുരത്തിനടുത്ത് അടുത്തിടെ ഒരു ഗണപതിപ്രതിഷ്ഠ നടത്തിയിരുന്നു. ഈ ഗണപതിയെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ ചുവട്ടിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അവിടെയുള്ള അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാലിന്റെ തൊട്ട് തെക്കുവശത്താണ് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളും മറ്റും. ഇതിനടുത്ത് ഒരു ആസ്ബസ്റ്റോസ് ഷീറ്റുണ്ട്. ഇവിടെ ധാരാളം കസേരകൾ കാണാം. ഭക്തർക്ക് യഥേഷ്ടം വിശ്രമിയ്ക്കാവുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഇത് ഉണ്ടാക്കിയിട്ട് അധികം കാലമായിട്ടില്ല. സാധാരണ ഒരു ഗ്രാമീണക്ഷേത്രത്തിന്റെ കെട്ടും മട്ടുമാണ് പൊതുവേ മമ്മിയൂർ ക്ഷേത്രത്തിനുള്ളത്. കാര്യമായ ആധുനിക ആർഭാടങ്ങളൊന്നും തന്നെ ഇവിടെയില്ല. മമ്മിയൂരിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല. ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കൊന്നിച്ച് നടപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. രണ്ട് നടകളിലും ബലിക്കല്ലുകളുമുണ്ട്. എന്നാൽ അവ കാഴ്ചയിൽ വളരെ ചെറുതാണ്. ക്ഷേത്രത്തിൽ ബലിക്കൽപ്പുരയില്ലാത്തതിനാൽ പുറത്തുനിന്നു നോക്കിയാൽതന്നെ രണ്ട് വിഗ്രഹങ്ങളും നന്നായി കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. പണ്ടെന്നോ അപമൃത്യുവിനിരയായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത് എന്നാണ് വിശ്വാസം .ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല. വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ അത്യുഗ്രദേവതയായ ഭദ്രകാളി കുടികൊള്ളുന്നു. ശരിക്കും ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന അതിമനോഹരമായ പ്രദേശമാണ് ഇവിടം. നട്ടുച്ചയ്ക്കു പോലും ഇവിടെ വെളിച്ചം കുറവാണ്. വനദുർഗ്ഗാസങ്കല്പത്തോടുകൂടിയ ഭദ്രകാളിയുടെ ശ്രീകോവിലിന് മേൽക്കുരയില്ല. ഇതിനടുത്തുള്ള തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.ചതുരാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത സൗധങ്ങളാണ് ഇവിടെയുള്ള മുഖ്യശ്രീകോവിലുകൾ. മുഖമണ്ഡപത്തോടുകൂടിയ ഈ ശ്രീകോവിലുകളുടെ പുറംചുവരുകൾ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രശോഭിച്ചുനിൽക്കുന്നു. രണ്ട് ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്. രണ്ടിടത്തും പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും നാലടി ഉയരം വരുന്ന ചതുർബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുന്നുണ്ടാകും. വിഷ്ണുവിഗ്രഹമാണെങ്കിൽ ചന്ദനം ചാർത്തി, പീതാംബരവും ചുറ്റി, സർവ്വാഭരണങ്ങളുടെ പ്രഭയോടെ വിളങ്ങുന്നു. ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് മഹാദേവനായ ശ്രീമമ്മിയൂരപ്പനും ഭഗവാൻ ശ്രീനാരായണനും മമ്മിയൂരിൽ വാഴുന്നു. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും വിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ പ്രതിഷ്ഠ ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ ഇരുവർക്കും പ്രത്യേകമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, അനന്തൻ, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ് എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശിവന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് പാർവ്വതീദേവിയുടെ സങ്കല്പമുണ്ട്. ഇവിടെ ശിവഭഗവാൻ പാർവ്വതീദേവിയെ തൃത്തുടയിലിരുത്തി ദർശനം നൽകുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. രണ്ട് ശ്രീകോവിലുകളുടെയും വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ പണിതിട്ടുണ്ട്. മറ്റിടങ്ങളിലെ പോലെ തന്നെ ശിവന്റെ ശ്രീകോവിലിനുചുറ്റും പൂർണപ്രദക്ഷിണം പാടില്ല. ഈ രണ്ടു ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. രണ്ട് ശ്രീകോവിലുകളും ഉൾക്കൊള്ളാൻ പാകത്തിനാണ് ഇതിന്റെ നിർമ്മാണം. ശിവന്റെയും വിഷ്ണുവിന്റെയും നടകളിലേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്കിരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവയിൽ ഹോമങ്ങളും വാദ്യമേളങ്ങളും നടത്തുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. സാധാരണ രൂപത്തിലുള്ള ഗണപതിവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ഇവിടെ നിത്യേന ഗണപതിഹോമം നടന്നുവരുന്നുണ്ട്. പടിഞ്ഞാറേ നടയിൽ പ്രധാന ശ്രീകോവിലുകൾക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ മറ്റൊരു ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തോട് രൂപത്തിൽ വളരെയധികം സാദൃശ്യമുള്ള ശ്രീസുബ്രഹ്മണ്യ ശിലാവിഗ്രഹമാണിത്. നാലടി ഉയരം വരും.ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു ശ്രീകോവിലിൽ താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയും കുടികൊള്ളുന്നു. പ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ വിഗ്രഹവുമായി വളരെ നല്ല രൂപസാദൃശ്യമുള്ള പഞ്ചലോഹവിഗ്രഹമാണ് ഇവിടെ അയ്യപ്പസ്വാമിയ്ക്ക്. ഏകദേശം ഒന്നരയടി ഉയരം വരും.ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ. അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമെന്നു പറയാം .ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപങ്ങൾക്ക് നാല് തൂണുകളേയുള്ളൂ. അവയിൽ കാര്യമായ അലങ്കാരങ്ങളൊന്നുമില്ല താനും. ശിവന്റെ നടയ്ക്കുനേരെയുള്ള മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ട്. മണ്ഡപങ്ങളുടെ മേൽക്കൂര ചെമ്പുമേഞ്ഞ് അവയിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കലശപൂജയും മറ്റും നടത്തുന്നത് ശിവന്റെ നടയിലാണ്.വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ സ്വയംഭൂലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീ പാർവതി. ഭഗവതിക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയും ഇഷ്ടമംഗല്യവരദായിനിയുമാണ്.നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീഭദ്രകാളിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ശ്രീഭദ്ര പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.
തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ കാളിക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുണ്ട്.ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ നടത്തപ്പെടുന്ന അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ. ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡസങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ്                                ➖➖➖➖➖➖➖➖🔆                          ബാലേട്ടൻ ijk                     ➖➖➖➖➖➖➖➖➖ നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.നിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു. സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം.ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.
മമ്മിയൂരപ്പനെ ദർശിക്കാത്തവർ അടുത്ത തവണ തീർച്ചയായും ഈ കൈലാസഭൂമിയെ ദർശിക്കാൻ മറക്കരുത് .
ഓം നമ:ശിവായ.
🔆⚜🔆⚜🔆⚜🔆⚜🔆